കുറവിലങ്ങാട്: കുറവിലങ്ങാട് മേഖലയിലെ വിവിധ പഞ്ചായത്തുകളിലെ റോഡരുകുകളില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു. ഇത് മൂലം നിരവധി ജനങ്ങളാണ് ബുദ്ധിമുട്ടനുഭവിക്കുന്നത്. ഉന്നത നിലവാരത്തില്‍ നവീകരിച്ച റോഡുകളുടെ വശങ്ങളില് ഇറച്ചിക്കോഴി മാലിന്യം ഉള്‍പ്പെടെ രാത്രികാലങ്ങളില്‍ നിക്ഷേപിക്കുന്ന സംഘങ്ങളാണു പലയിടത്തും നാടിനെ ദുര്‍ഗന്ധപൂരിതമാക്കുന്നത്. കുര്യനാടു ഭാഗത്തു മുണ്ടിയാനിപ്പുറം–പൂവത്തിങ്കല്‍ റോഡില്‍ ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടുതവണയാണു വലിയതോതില്‍ മാലിന്യം തള്ളിയത്. ഇവിടെ ഇത്തരത്തില്‍ മാലിന്യങ്ങള്‍ കിടക്കുന്നത് കാരണം പരിസരവാസികള്‍ മൂക്കുപൊത്തിയാണു നടക്കുന്നത്. കോഴാ–പാലാ, മരങ്ങാട്ടുപള്ളി–കടപ്ലാമറ്റം, വെമ്പള്ളി–വയലാ, കുറവിലങ്ങാട്–കടുത്തുരുത്തി എന്നീ റോഡുകളുടെ വശങ്ങളിലും ഇത് തന്നെയാണ് അവസ്ഥ. നവീകരിച്ച കോഴാ–പാലാ റോഡില്‍ നാടുകുന്നു ഭാഗത്താണു മാലിന്യനിക്ഷേപം കൂടുതല്‍. ഈ പ്രദേശം മരങ്ങളും ചെടികളും നട്ടുവളര്‍ത്തി സംരക്ഷിച്ചാല്‍ ദീര്‍ഘദൂര യാത്രക്കാര്‍, ശബരിമല തീര്‍ഥാടകര്‍ എന്നിവര്‍ക്കു വിശ്രമകേന്ദ്രമാക്കി മാറ്റാവുന്നതാണ്. റോഡ് വികസനത്തിനുശേഷം ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം ഉയര്‍ന്നിരുന്നെങ്കിലും കെഎസ്ടിപി അധികൃതര്‍ പരിഗണിച്ചില്ല. മാലിന്യ നിക്ഷേപത്തിനു പുറമെ ഈ ഭാഗത്തു പലരും റോഡിന്റെ വശങ്ങള് കയ്യേറി മരച്ചീനികൃഷിയും ആരംഭിച്ചിട്ടുണ്ട്. ഇതും അധികൃതര്‍ ശ്രദ്ധിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.മരങ്ങാട്ടുപള്ളി–കടപ്ലാമറ്റം റോഡില്‍ മരങ്ങാട്ടുപള്ളി മൃഗാശുപത്രിക്കും ചുമടുതാങ്ങി ജംക്ഷനുമിടയിലാണു വ്യാപകമായ മാലിന്യം തള്ളല്‍. ഇത്തരം സംഘങ്ങള്‍ക്കെതിരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊലീസും കര്‍ശന നടപടിയെടുക്കണമെന്ന ആവശ്യമാണു നാട്ടുകാര്‍ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: