കൊടുങ്ങല്ലൂര്‍: സംസ്ഥാനത്ത് ക്രമസമാധാനപാലനം ദയനീയമായി തകര്‍ന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. എടവിലങ്ങില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്ത്തകന് വല്ലത്ത് പ്രമോദിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികളെക്കുറിച്ചും ഗൂഡാലോചനയെക്കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടും അറസ്റ്റ് നടക്കാത്തത് പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും എത്രമാത്രം തകര്ക്കപ്പെട്ടിരിക്കുന്നുവെന്നതിന്റെ സൂചനയാണ്.
സംസ്ഥാനത്തുടനീളം സിപിഎം പ്രവര്‍ത്തകരെ കയറൂരി വിട്ടിരിക്കുകയാണ്. ഇവരുടെ ഫാസിസ്റ്റ് -അക്രമ നിലപാടുകള്‍ക്കെതിരെ എന്‍ഡിഎ ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കും. സിപിഎമ്മിന്റെ അഹന്തക്കുമുന്നില് തലകുനിക്കുകയോ മുട്ടുമടക്കുകയോ ചെയ്യാതെ അതിനെ നേരിടുമെന്നും കുമ്മനം പറഞ്ഞു. കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ട പോലീസ് പക്ഷംപിടിച്ച് പ്രവര്‍ത്തിക്കുന്നത് വിനാശകരമായ ഫലമുണ്ടാക്കും.
പ്രമോദിന്റെ വീട്ടിലെത്തിയ കുമ്മനം മാതാപിതാക്കളെ ആശ്വസിപ്പിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, മണ്ഡലം പ്രസിഡന്റ് പോണത്ത് ബാബു, പി. എസ്. അനില്‍ കുമാര്‍, കെ. എ. മനോജ്, ബിഡിജെഎസ് നേതാക്കളായ ഉണ്ണികൃഷ്ണന് തഷ്ണാത്ത്, പി.കെ. രവീന്ദ്രന് എന്നിവരും കുമ്മനത്തോടൊപ്പം ഉണ്ടായിരുന്നു.
സഹായനിധി രൂപീകരിച്ചു
കൊടുങ്ങല്ലൂര്‍: എടവിലങ്ങില്‍ കൊലചെയ്യപ്പെട്ട പ്രമോദിന്റെ കുടുംബത്തെ സഹായിക്കാനായി സഹായനിധി രൂപീകരിച്ചു. സഹായനിധിയിലേക്കുള്ള ആദ്യ വിഹിതം ആര് എസ് എസ് പ്രാന്ത ഗ്രാമ സേവാ പ്രമുഖ് പി ശശീന്ദറില് നിന്നും കുമ്മനം രാജശേഖരന് ഏറ്റുവാങ്ങി. എടവിലങ്ങ് സുകൃതം കൂട്ടുകുടുംബത്തില്‍ നടന്ന ചടങ്ങില്‍ ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി .കെ. കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി അഡ്വ. ബി .ഗോപാലകൃഷ്ണന്, ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, മണ്ഡലം പ്രസിഡന്റ് പോണത്ത് ബാബു, ആര് എസ് എസ് ജില്ല സേവാപ്രമുഖ് എം.ബി .ഷാജി, കെ .ബിജു, പ്രസാദ് കുറ്റിപ്പറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: