കോഴിക്കോട്: പുതിയ ഭരണം തുടങ്ങാന്‍ പോകുന്ന പശ്ചാത്തലത്തില്‍ അക്രമവും സംഘര്‍ഷവും സംസ്ഥാനത്ത് പടരുന്നതില്‍ സാംസ്കാരിക നായകര്‍ ആശങ്ക പ്രകടിപ്പിച്ചു. സമാധാനം പുലരണമെന്ന് ഇതു സംബന്ധിച്ച് പി.വത്സല, തായാട്ട് ബാലന്, എം.ജി.എസ്. നാരായണന് എന്നിവര്‍ സംയുക്തമായി പ്രസ്താവന പുറപ്പെടുവിച്ചു. അത് ഇങ്ങനെ തുടരുന്നു: തെരഞ്ഞെടുപ്പ് കഴിഞ്ഞു. ഒരു കൂട്ടര് വ്യക്തമായി ജയിച്ചു. ഭരണകക്ഷി അപ്രതീക്ഷിതമായി പരാജയപ്പെട്ടു. ഇനി ജയിച്ചവര്‍ ഭരിയ്ക്കട്ടെ. ജനാധിപത്യത്തില്‍ അങ്ങനെ മാറ്റങ്ങള്‍ സാധാരണമാണല്ലോ.
എന്നാല്‍ കോലാഹലം അടങ്ങിയിട്ടില്ല. കൊട്ടിക്കലാശത്തിന് പിന്നാലെയാണ് കലാപം തുടങ്ങിയത്. ഘോഷയാത്രയ്ക്കിടയില്‍ കല്ലേറ്, ബോംബേറ്, വീട്ടില്‍ക്കയറി ദ്രോഹ പ്രവൃത്തികള്‍, കൊലപാതകപരമ്പര. എല്ലാ രാഷ്ട്രീയ കക്ഷികളും ഏറിയോ കുറഞ്ഞോ അക്രമ പാരമ്പര്യമുള്ളവരാണ്. അന്യോന്യം കുറ്റാരോപണങ്ങള്‍ അനന്തമായി തുടരുന്നു. ഓരോ ദിവസവും അതേറിവരുന്നു. ആരെയാണ് വിശ്വസിയ്ക്കേണ്ടത്? അവിശ്വസിയ്ക്കേണ്ടത്? എല്ലാവരേയും വിശ്വസിച്ചാല്‍ എല്ലാവരും ഉത്തരവാദികളാണെന്ന് കരുതേണ്ടിവരും.
ഇത് കേരളത്തില്‍ പുതിയ ഒരക്രമയുഗത്തിന്റെ തുടക്കമാണോ? കണ്ണൂരില്‍ മുമ്പ് അരങ്ങേറിയ അക്രമനാടകങ്ങള് ഇനി കേരള വ്യാപകമായി തിരിച്ചുവരുമോ?
എല്ലാ കക്ഷികളും പരസ്യപ്രസ്താവനകളില്‍ വികസനം ആവശ്യപ്പെടുന്നു. പരിസ്ഥിതി സംരക്ഷണത്തില്‍ പ്രതിജ്ഞാബദ്ധരും മദ്യവര്‍ജനം ആഗ്രഹിയ്ക്കുന്നവരുമാണ്. പിന്നെന്തിനാണ് ഈ ലഹളയെന്ന് ചോദിയ്ക്കേണ്ടിവരുന്നു. ആരാണ് അക്രമികള്‍ എന്ന പ്രശ്നത്തിന് സര്‍വ്വസമ്മതമായ ഒരുത്തരം പെട്ടെന്ന് കാണാന്‍ കഴിഞ്ഞെന്ന് വരില്ല. ആലോചിയ്ക്കുന്തോറും ഉത്തരം അകന്നു പോവുകയും അക്രമം കൂടി വരികയും ആണ് ചെയ്യുന്നത്. ഏതായാലും നമുക്ക്, ഈ നാട്ടില്‍ എല്ലാവര്ക്കും, സമാധാനമാണ് ഇന്നാവശ്യം. സമാധാനം സ്ഥാപിയ്ക്കയാണ് വേണ്ടത്. കാര്യങ്ങള്‍ കൈവിട്ടു പോവുന്നതിന് മുമ്പ്.
ഭരണത്തില്‍ എത്തിയവര്‍ക്കും പുറത്തായവര്‍ക്കും, സ്വയംപരിശോധിയ്ക്കാവുന്നതാണ്. കേരളത്തില്‍ മാര്‍ക്സിസ്റ്റുകള്‍, ഹിന്ദുത്വവാദികള്‍, ഇസ്ലാമിസ്റ്റുകള്‍, കത്തോലിയ്ക്കപ്പള്ളികള് എല്ലാം സുസംഘടിതരാണ്. ഇവരൊക്കെ വിചാരിച്ചാല്‍ സംസ്ഥാനത്തിന്റെ ഭാവി സുരക്ഷിതമായിരിയ്ക്കും. സുതാര്യമായ, മാന്യമായ, ചര്‍ച്ചകള്‍ നടത്തി സൃഷ്ടിപരമായ സഹകരണം കാഴ്ച വെയ്ക്കാന്‍ ഭരണപ്രതിപക്ഷകക്ഷികള്‍ ഒരു പുതിയ ശ്രമം നടത്തണം. പത്രമാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും പിന്തുണ അതിനുണ്ടായിരിയ്ക്കും. അങ്ങനെയൊന്തരീക്ഷമാണ് കേരളത്തില്‍ ഉണ്ടാവേണ്ടത്. ഇന്നലെകളില്‍ നിന്ന് പാഠം പഠിച്ച് എല്ലാ കക്ഷികളും കേരള രാഷ്ട്രീയത്തില്‍ പുതിയൊധ്യായം സൃഷ്ടിക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: