തിരുവനന്തപുരം : അക്ഷയ കേന്ദ്രങ്ങള്‍ വഴി പോലീസ് സ്റ്റേഷനിലേക്ക് പരാതി അയയ്ക്കാനുള്ള സൗകര്യവും സംവിധാനവുമുണ്ടാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനില്‍ ഇന്റേണ്‍ഷിപ്പിനെത്തിയ 29 നിയമ വിദ്യാര്‍ത്ഥികള്‍ നല്കിയ പരാതിയിലാണ് ഉത്തരവ്. പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയാല് രസീത് നല്‍കാറില്ലെന്നും രസീത് വേണമെന്ന് നിര്‍ബന്ധിച്ചാല്‍ വിരട്ടുമെന്നുമാണ് പരാതി.
തപാല്‍വഴി രജിസ്്്ട്രേര്ഡായി പോലീസ് സ്റ്റേഷനുകളിലേക്ക് പരാതി അയയ്ക്കാമെങ്കിലും അക്ഷയ കേന്ദ്രങ്ങള്‍ വഴി പരാതി അയയ്്ക്കാന് നടപടിയുണ്ടാകണമെന്നാണ് ആവശ്യം. ആക്രമണഭീഷണിയുണ്ടാകുമ്പോള് പോലീസിന് നല്കുന്ന ചെറിയ പരാതികള്‍ ഗൗനിക്കാതെ വരുന്നതു കൊണ്ടാണ് വലിയ അക്രമസംഭവങ്ങള്‍ ഉണ്ടാകുന്നതെന്ന് ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവില്‍ നിരീക്ഷിച്ചു. പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തുന്നവര്‍ക്ക് മോശം അനുഭവങ്ങള്‍ നേരിടേണ്ടി വരാറുണ്ടെന്നും ഉത്തരവില്‍ പറയുന്നു.
പരാതിക്ക് രസീത് കൊടുക്കാതിരുന്നിട്ട് പരാതി കിട്ടിയില്ലെന്ന് പറഞ്ഞ് പോലീസ് തടിതപ്പുന്ന കാഴ്ചയുമുണ്ടെന്ന് തീര്‍പ്പില്‍ പറയുന്നു. ഇത്തരം സാഹചര്യങ്ങളില്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി പരാതി അയയ്്ക്കാന് സൗകര്യമുണ്ടാക്കണമെന്നാണ് ആവശ്യം.
ഉത്തരവിന്റെ പകര്‍പ്പ് സംസ്ഥാന പോലീസ് മേധാവിക്കും ചീഫ് സെക്രട്ടറിക്കും കൈമാറി. വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി സി.എം. അരുണ്‍ കേശവനാണ് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: