ആലുവ: ആലുവ ശിവരാത്രി ആഘോഷങ്ങള്‍ക്ക് ഒരുക്കമായി. മണപ്പുറത്ത് കച്ചവടസ്റ്റാളുകളുടെയും താല്‍ക്കാലിക ഓഫീസുകളുടെയും നിര്‍മാണം ആരംഭിച്ചു. 2000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മുന്‍സിപ്പല്‍ ഓഫീസിന്റെ മേല്ക്കുരയുടെ ഓലമേയല്‍ ആരംഭിച്ചു. 35 വ്യാപാരസ്റ്റാളുകളുടെ പണിയാണ് നടക്കുന്നത്. പോലീസ്സ്റ്റേഷനുവേണ്ടി 1000 ചതുരശ്രഅടിയും ഫയര്‍സ്റ്റേഷനുവേണ്ടി 700 ചതുരശ്ര അടിയുള്ളതാല്ക്കാലിക കെട്ടിടങ്ങളും ഉണ്ടാകും. അലോപ്പതി, ഹോമിയോ, ആയൂര്‍വേദ ആശുപത്രികള്‍ക്കും എസ്ബിടിയുടെ സൗജന്യചുക്കുകാപ്പി വിതരണകേന്ദ്രത്തിനുമായി 300 ചതുരശ്ര അടി വീതമുള്ള കെട്ടിടങ്ങളാണ് തയ്യാറാക്കുന്നത്. സായുധ പോലീസിനുവേണ്ടി 20 അടി ഉയരമുള്ള നൂറു നിരീക്ഷണടവറുകളും നാലടി പൊക്കത്തില്‍ നാലു സ്റ്റേജുകളും നിര്‍മിക്കുന്നുണ്ട്. കൊട്ടാരകടവില്‍ നിന്നും പെരിയാറിനുകുറുകെ നിര്‍മിക്കുന്ന നടപ്പാലത്തിന്റെ പണിയും ദ്രുതഗതിയില്‍ നീങ്ങുന്നു. പാലത്തിന് 200 മീറ്റര്‍ നീളവും 20 അടി വീതിയുമാണുള്ളത്. ശിവരാത്രിക്ക് 12 ദിവസം മാത്രം ബാക്കിയുള്ളതിനാല്‍ കൂടുതല്‍ തൊഴിലാളികളെ ഉപയോഗിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പാലത്തിന്റെ തൂണുകള്‍ക്കായുള്ള തെങ്ങിന്‍കുറ്റികള്‍ സ്ഥാപിക്കുന്ന പണികളാണ് ഇപ്പോള്‍ നടക്കുന്നത്. ചേര്‍ത്തല, ആലപ്പുഴ, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്നിന്നെത്തിച്ച ഉയരം കൂടിയ തെങ്ങിന് കുറ്റികള്‍ ഉപയോഗിച്ചാണ് പാലം നിര്‍മിക്കുന്നത്. കുമ്പളങ്ങിയില്‍ നിന്നുള്ള തൊഴിലാളികളാണ് മേല്‍നോട്ടം വഹിക്കുന്നത്. ശ്രീകൃഷ്ണസ്വാമിക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് പാലത്തിന്റെ നിര്‍മാണം. നിര്‍മാണത്തിനായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ആലുവ നഗരസഭയും 15 ലക്ഷം രൂപ അനുവദിച്ചിരുന്നു. പാലത്തിന്റെ പണി പൂര്ത്തിയാക്കികഴിഞ്ഞാല് ഇറിഗേഷന്‍വകുപ്പ്, പിഡബ്ല്യുഡി, നഗരസഭ, പോലീസ്, ഫയര്‍ഫോഴ്സ് എന്നിവരുടെ പരിശോധനകള്‍ നടക്കും. അതിനുശേഷമായിരിക്കും ഭക്തര്‍ക്ക് തുറന്നുകൊടുക്കുക. 18ന് പാലത്തിന്റെ ഉദ്ഘാടനം നടത്തുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീകൃഷ്ണസ്വാമിക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി എന്‍.അനില്‍കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: