ശ്രീഹരിക്കോട്ട: ഭാരതത്തിന്റെ ബഹിരാകാശരംഗത്ത് ചരിത്രം രചിച്ച് ഐഎസ്ആര്‍ഒ. നാം ആദ്യമായി വികസിപ്പിച്ചെടുത്ത, സ്പേസ് ഷട്ടില്‍ മാതൃകയിലുള്ള പുനരുപയോഗ വിക്ഷേപണ വാഹനം (ആര്‍എല്‍വി ടിഡി) വിജയകരമായി പരീക്ഷിച്ചു. രാവിലെ ഏഴ് മണിക്ക് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. ഖര ഇന്ധനം കൊണ്ടു പ്രവര്‍ത്തിക്കുന്ന ഒന്‍പത് ടണ്‍ ഭാരമുളള ബൂസ്റ്റര്‍ റോക്കറ്റാണ് ഉപയോഗിച്ചത്.
കുതിച്ചുയര്‍ന്ന ആര്‍എല്‍വി ടിഡി 70 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിയശേഷം ഭൂമിയിലേക്കുള്ള മടക്കം തുടങ്ങി. വാഹനത്തിന്റെ ചിറകുകള് ഉപയോഗിച്ച് വിമാനം പോലെ ആര്‍എല്‍വി, മുന്‍നിശ്ചയിച്ച പാതയിലൂടെ ബംഗാള്‍ ഉള്‍ക്കടലിലെ സാങ്കല്പിക റണ്‍വേയിലേക്ക് പറന്നിറങ്ങി. ഇതിനെല്ലാം കൂടിയെടുത്തത് ആകെ പത്തു മിനിറ്റ്. തീരത്ത് നിന്ന് അഞ്ഞൂറ് കിലോമീറ്ററോളം ദൂരെയാണ് വാഹനം ഇറങ്ങിയത്.
ഹൈപ്പര്‍സോണിക് വിമാനം പോലെയാണ് ഇത് ലാന്‍ഡ് ചെയ്യുമ്പോള്‍ പ്രവര്‍ത്തിക്കുക. ആറരമീറ്റര്‍ നീളമുളള വിമാനത്തിന്റെ രൂപമുളള ഇതിന് 1.75 ടണ്‍ ഭാരമുണ്ട്. ഒരു പ്രത്യേക റോക്കറ്റ് വഹിക്കാനുളള ശേഷിയും. 95 കോടി രൂപ ചെലവിട്ട് അഞ്ച് കൊല്ലം കൊണ്ടാണ് ഇത് നിര്‍മിച്ചത്.
പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ ഏറ്റവും പ്രാഥമികതലത്തിലുളള പരീക്ഷണമാണിതെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതിന്റെ കൂടുതല്‍ പരിഷ്ക്കരിച്ച പതിപ്പ് പത്ത് പതിനഞ്ച് വര്‍ഷത്തിനകം പുറത്തിറക്കും. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ ശ്യാം മോഹനാണ് ആര്‍എല്‍വി ടിഡിയുടെ പ്രോജക്ട് ഡയറക്ടര്‍. നിലവിലെ ഡയറക്ടര്‍ ഡോ.കെ. ശിവന് ഉള്‍പ്പെടെ ഐഎസ്ആര്‍ഒയിലെ അറുനൂറോളം എഞ്ചിനീയര്‍മാരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇത് പൂര്‍ണ്ണതോതില്‍ ഉപയോഗയോഗ്യമാകുന്നതോടെ ഉപഗ്രഹവിക്ഷേപണത്തിന്റെ ചെലവ് വന്‍തോതില്‍ കുറയും. ഇത്തരം വാഹനങ്ങളില്‍ ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തിക്കാന്‍ കഴിയും, ഈ വാഹനങ്ങള്‍ വീണ്ടും വീണ്ടും ഉപയോഗിക്കാനും സാധിക്കും.
ഇതോടെ ഉപഗ്രഹ വിക്ഷേപണത്തിന്റെ ചെലവ് പത്തിലൊന്നായി കുറയും. ഒരു കിലോഗ്രാമിന്റെ വിക്ഷേപണ ചെലവ് വെറും 2,000 ഡോളറായി കുറയും. ഇപ്പോള്‍ ഓരോ വിക്ഷേപണത്തിനും ഓരോ റോക്കറ്റ് ആണ് ഉപയോഗിക്കുന്നത്. ഇത് ഭാരിച്ച ചെലവാണ്. യഥാര്‍ത്ഥ ഷട്ടിലിന്റെ ആറിലൊന്നാണ് വലിപ്പം. വേഗത ശബ്ദത്തിന്റെ അഞ്ച് മടങ്ങ്.ആര്‍എല്‍വി ടിഡി വിജയകരമായി വിക്ഷേപിച്ച ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: