കൊച്ചി: കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെ.സി. വേണുഗോപാലിന് സോളാര്‍ കമ്മീഷന്റെ വിമര്‍ശനം. കമ്മീഷന് മുമ്പ് നോട്ടീസയച്ചിട്ടും പ്രതികരിക്കാതിരുന്ന വേണുഗോപാലിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. സോളാര്‍ കമ്മീഷനില്‍ സരിത.എസ്. നായര്‍ ഈ മാസം 13ന് സമര്‍പ്പിച്ച ഡിജിറ്റല്‍ തെളിവുകളുടെ പകര്‍പ്പാവശ്യപ്പെട്ട് കെ.സി വേണുഗോപാല്‍ നല്കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് കമ്മീഷന്റെ വിമര്‍ശനം ഉയര്‍ത്തിയത്. സരിത സോളാര്‍ കമ്മീഷനില്‍ നല്കിയ കത്തിലും കത്തിലെ വിവരങ്ങള്‍ സാധൂകരിക്കുന്നതിനായി നല്കിയ ഡിജിറ്റല്‍ തെളിവുകളിലും തന്നെക്കുറിച്ച് പരാമര്‍ശമുണ്ടെന്നും അപകീര്‍ത്തികരമായതിനാല്‍ അതിന്റെ നിജസ്ഥിതി അറിയുന്നതിനായി കത്തിന്റെയും തെളിവുകളുടെയും പകര്പ്പുവേണമെന്നുമാണ് വേണുഗോപാല്‍ അഡ്വ. അജയ് ബെന്‍ ജോസ് വഴി നല്കിയ ഹര്‍ജിയില്‍ പറയുന്നത്.
സരിത കമ്മീഷന് സെക്രട്ടറിയ്ക്കാണ് തെളിവുകള്‍ സമര്‍പ്പിച്ചതെന്നും അത് ഇതുവരെ പരിശോധിച്ചിട്ടില്ലെന്നും ജസ്റ്റിസ് ശിവരാജന് വ്യക്തമാക്കി. 30ന് സരിതയെ കമ്മീഷനില്‍ വരുത്തി തെളിവുകള്‍ സംബന്ധിച്ച വിവരങ്ങളാരാഞ്ഞതിനുശേഷമേ അവ പരിശോധിക്കുകയുള്ളൂ. കത്തില്‍ വേണുഗോപാലിനെക്കുറിച്ച് പരാമര്‍ശമുണ്ട്.
കത്തിലെ ഈ പരാമര്‍ശ ഭാഗത്തിന്റെ പകര്‍പ്പു നല്കുന്നതില് വിരോധമില്ല. എന്നാല്‍ പെന്‍ഡ്രൈവിലെ വീഡിയോദൃശ്യങ്ങളും മറ്റും പരിശോധിച്ചശേഷം അതില്‍ വേണുഗോപാലുമായി ബന്ധപ്പെട്ട ദൃശ്യങ്ങളുണ്ടെങ്കില്‍ മാത്രം അത് നിയമനടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം നല്കാന് തയ്യാറാണെന്നും കമ്മീഷന് അറിയിച്ചു. സരിത തെളിവു നല്കിയപ്പോള് മാത്രമാണോ വേണുഗോപാലിന് തന്നെ മോശമായിചിത്രീകരിച്ചുവെന്നും അപകീര്‍ത്തിപ്പെടുത്തിയെന്നും തോന്നിയതെന്നും കമ്മീഷന് ചോദിച്ചു.
നേരത്തെ ബിജുരാധാകൃഷ്ണന് കമ്മീഷനു മുന്നില്‍ വേണുഗോപാലനെതിരെ മൊഴി നല്‍കിയിരുന്നു. അത് മാധ്യമങ്ങളില്‍ വന്നതുമാണ്. അന്നൊന്നും അത് അപകീര്‍ത്തികരമായി തോന്നിയിട്ടില്ലേയെന്നും കമ്മീഷന് ചോദിച്ചു. 13ന് സരിത തെളിവു സമര്‍പ്പിച്ച് പിറ്റേന്ന് പത്രങ്ങളില്‍ കണ്ട വാര്‍ത്ത, തെളിവുകള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് കമ്മീഷന് വേണുഗോപാല്‍ കത്തു നല്‍കിയെന്നാണ്.
എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു വാര്‍ത്ത വന്നതെന്നും കമ്മീഷന് ചോദിച്ചു. സരിത നല്കിയ തെളിവുകള്‍ പരിശോധിക്കാനിരിക്കുന്നതേയുള്ളൂവെന്നും അതിനുമുമ്പ് പകര്‍പ്പ് നല്കാന് കഴിയില്ലെന്നും ഇതുവരെ ലഭിച്ച തെളിവുകളുടെ പരിശോധന ജൂണില്‍ പൂര്‍ത്തിയാക്കുമെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ വിസ്തരിച്ച് രണ്ടാംഘട്ട തെളിവുശേഖരണം നടത്തുമെന്നും കമ്മീഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: