കോഴിക്കോട്: അതിദി എസ് നമ്പൂതിരിയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ അച്ഛനും രണ്ടാനുമ്മയ്ക്കുമെതിരെ കോഴിക്കോട്ടെ വിചാരണക്കോടതിയുടെ അറസ്റ്റ് വാറന്റ്. വാറന്റ് പുറപ്പെടുവിച്ച ദിവസം തന്നെ മലപ്പുറത്ത് വെച്ച് അച്ഛനെ പോലീസ് പിടികൂടി.
തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് അതിദി ദാരുണമായി കൊല്ലപ്പെട്ട കേസിലാണ് പ്രതികളായ ബിലാത്തിക്കുളം താമരക്കുളം ലക്ഷ്മി നിവാസില്‍ താമസിക്കുന്ന തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്മണ്യന് നമ്പൂതിരി, ഭാര്യ റംല ബീഗം എന്ന ദേവിക എന്നിവര്‍ക്കെതിരെ കോഴിക്കോട് ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എ. ശങ്കരന് നായര്‍ വാറന്റ് പുറപ്പെടുവിച്ചത്. കേസില്‍ ഇന്നലെ തുടങ്ങിയ സാക്ഷിവിസ്താരത്തിനിടെയാണ് പ്രതികള്‍ ജാമ്യത്തിലിറങ്ങി മുങ്ങിയതായി കോടതിയ്ക്ക് ബോധ്യപ്പെട്ടത്. പ്രതികള്‍ വിചാരണയ്ക്ക് ഹാജരാവാതിരുന്നതോടെ വിസ്താരം ജൂണ്‍ 13 ലേക്ക് മാറ്റിവെച്ച ജഡ്ജ് ഇരുവര്‍ക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു.
അതിനിടെ പ്രതികള്‍ ആത്മഹത്യ ചെയ്യാന്‍ പദ്ധതിയിട്ടതായി വിവരം ലഭിച്ച ബന്ധുക്കള്‍ വിവരം പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സുബ്രഹ്മണ്യന് നമ്പൂതിരി മലപ്പുറത്തെ കുറ്റിപ്പുറത്തുണ്ടെന്ന് മനസ്സിലാവുകയും കുറ്റിപ്പുറം പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ദേവികയ്ക്കെതിരെ പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു അതിദിയുടെ ദാരുണ മരണം. അച്ഛന് സുബ്രഹ്മണ്യന് നമ്പൂതിരിയുടെയും രണ്ടാനമ്മ റംല ബീഗത്തിന്റെയും ആഴ്ചകളോളം നീണ്ട ശാരീരിക പീഡനത്തിനൊടുവില്‍ 2013 ഏപ്രില്‍ 29 നാണ് ബിലാത്തിക്കുളം ബിഇഎം യുപി സ്കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന അതിദി മരണത്തിന് കീഴടങ്ങിയത്. പട്ടിണിക്കിട്ട് അവശയായ അതിദിയെ അരയ്ക്കുതാഴെ സാരമായി പൊള്ളിയ നിലയില്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ കുട്ടി മരണപ്പെട്ടതിനാല്‍ പ്രതികള്‍ മൃതദേഹം കൊണ്ടുപോവാന്‍ ശ്രമിച്ചെങ്കിലും ആശുപത്രി അധികൃതര്‍ ഇടപെട്ട് മെഡിക്കല്‍ കോളജിലത്തെിച്ചു. തുടര്‍ന്നാണ് ക്രൂരമായ പീഡനകഥ പുറംലോകമറിയുന്നത്.
സുബ്രഹ്മണ്യന്റെ ആദ്യ ഭാര്യ മാവൂര്‍ വെള്ളന്നൂര്‍ എടക്കാട്ട് ഇല്ലത്ത് ശ്രീജയുടെ മകളായിരുന്നു അതിദി. ശ്രീജ തിരുവമ്പാടിയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് സുബ്രഹ്മണ്യന് റംല ബീഗത്തെ വിവാഹം ചെയ്യുകയായിരുന്നു. അരുണും അതിദിയും പിതാവിനും രണ്ടാനമ്മ റംല ബീഗം എന്ന ദേവികക്കുമൊപ്പമാണ് താമസിച്ചിരുന്നത്.
അതിദിയുടെ സഹോദരന് അരുണ്‍ ആണ് ഒന്നാം സാക്ഷി. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷിബു ജോര്‍ജാണ് കേസില്‍ ഹാജരാവുന്നത്. 45 സാക്ഷികളാണ് കേസിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: