ആലപ്പുഴ: വിഎസിന് മുന്‍പ് തന്നെ മുഖ്യമന്ത്രിയായി പ്രചരിപ്പിച്ച ശേഷം സിപിഎം കബളിപ്പിച്ച ജെഎസ്എസ് നേതാവ് കെ.ആര്. ഗൗരിയമ്മയെ കാണാന്‍ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് എത്തി. ആലപ്പുഴ ചാത്തനാട്ടെ ഗൗരിയമ്മയുടെ വസതിയില്‍ എത്തിയാണ് പിണറായി ഗൗരിയമ്മയെ സന്ദര്‍ശിച്ചത്. നിയുക്ത മന്ത്രിമാരായ തോമസ് ഐസക്, ജി. സുധാകരന്, ഇ.പി. ജയരാജന്, എം.എം. ആരിഫ് എംഎല്‍എ തുടങ്ങിയവരും പിണറായിക്ക് ഒപ്പമുണ്ടായിരുന്നു. പിണറായിയെ സ്വീകരിച്ച ഗൗരിയമ്മ അദ്ദേഹത്തിന്റെ പിറന്നാള്‍ ആയതിനാല്‍ കേക്കും കരുതിയിരുന്നു.
തുടര്‍ന്ന് ഗൗരിയമ്മയുടെ വീട്ടില്‍ പിണറായി പിറന്നാള്‍ കേക്ക് മുറിച്ചു.
ജെഎസ്എസ് നേതാക്കളും നിരവധി പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. പിണറായിക്കും കൂടെയുള്ളവര്‍ക്കും ഗൗരിയമ്മ വസതിയില്‍ ഉച്ചഭക്ഷണവും നല്കി. വൈകിട്ട് പുന്നപ്ര, വയലാര്‍ രക്തസാക്ഷി മണ്ഡപങ്ങളില്‍ പിണറായിയുടെ നേതൃത്വത്തില്‍ സിപിഎമ്മിന്റെയും സിപിഐയുടെയും നിയുക്ത മന്ത്രിമാര്‍ പുഷ്പാര്‍ച്ച നടത്തി.
1957 മുതല്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ അധികാരമേല്‍ക്കുന്നത് പുന്നപ്ര, വയലാര്‍ സ്മാരകങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ്. മുഖ്യന്ത്രി പദവി നല്‍കാതെ ഒതുക്കപ്പെട്ട മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദനെയും നേരത്തെ പിണറായി വിജയന് സന്ദര്‍ശിച്ചിരുന്നു. ഇത്തവണയാണ് വിഎസിനെ പാര്‍ട്ടി ചതിച്ചതെങ്കില്‍ 1987ലാണ് വിഎസ് ഉള്‍പ്പെട്ട പാര്‍ട്ടി നേതൃത്വം ഗൗരിയമ്മയെ കബളിപ്പിച്ചതെന്ന് മാത്രം. ഇഎംഎസിന്റെ നേതൃത്വത്തിലാണ് തന്നെ ഒതുക്കിയതെന്ന് ഗൗരിയമ്മ പിന്നീട് പല തവണ വെളിപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: