തിരുവനന്തപുരം: അവയവം ദാനം നല്കിയ പാറശാല, പരശുവയ്ക്കല്‍, മലഞ്ചിത്ത് പുത്തല്‍ വീട്ടില്‍ മോഹന്‍രാജിന്റെ മകന് ധനീഷ് മോഹന്റെ (17) മൃതദേഹം പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മൃതദേഹം സ്വദേശമായ പാറശാലയിലേക്ക് കൊണ്ടു പോയി.
മൃതസഞ്ജീവനി സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ. തോമസ് മാത്യു മൃതദേഹത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു. കഴിഞ്ഞ ദിവസം മസ്തിഷ്ക മരണം സംഭവിച്ച ധനീഷിന്റെ കരളും വൃക്കകളും ദാനം ചെയ്തിരുന്നു. കരള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സയിലുള്ള പെരുമാതുറ സ്വദേശി ബഷീറിനും (60) വൃക്കകള്‍ കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള വടക്കാഞ്ചേരി സ്വദേശി വാസന്തി അശോക് (56), കുന്നംകുളം സ്വദേശി സഞ്ജയ്കുമാര്‍ (49) എന്നിവര്‍ക്കാണ് നല്‍കിയത്.
ഇന്നലെ രാത്രി ഏഴ് മണിക്ക് മെഡിക്കല്‍ കോളേജില്‍ തുടങ്ങിയ കരള്‍മാറ്റ ശസ്ത്രക്രിയ ഇന്ന് രാവിലെ 10.30നാണ് പൂര്‍ത്തിയായത്. ഇപ്പോള്‍ ലിവര്‍ ട്രാന്‍സ്പ്ലാന്റ് ഐസിയുവില്‍ തീവ്ര പരിചരണത്തിലാണ് ബഷീര്‍. കേരള ചരിത്രത്തിലാദ്യമായാണ് മെഡിക്കല്‍ കോളേജില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നത്.
സ്വകാര്യ മേഖലയില്‍ ഏകദേശം 30 ലക്ഷത്തോളം ചെലവുവരുന്ന കരള്‍മാറ്റ ശസ്ത്രക്രിയയാണ് മെഡിക്കല്‍ കോളേജില്‍ നടന്നത്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കാവശ്യമായ എല്ലാ സജ്ജീകരണങ്ങളും കഴിഞ്ഞ വര്‍ഷം തന്നെ സജ്ജമാക്കിയിരുന്നു. രോഗിയുമായി ചേര്‍ച്ചയുള്ള കരള്‍ ലഭിക്കാത്തതാണ് കരള്‍മാറ്റ ശസ്ത്രക്രിയ വൈകാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: