ഇരിട്ടി: ഇരിട്ടി പട്ടണത്തിന്റെ പിന്നാമ്പുറങ്ങളിലെ പഴശ്ശി പദ്ധതി പ്രദേശങ്ങളില്‍ മാലിന്യം തള്ളുകയും മലിനജലവുമൊഴുക്കിവിടുകയും ചെയ്യുന്ന ഹോട്ടലുകള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പും ഇരിട്ടി നഗരസഭയും സംയുക്തമായി പരിശോധന നടത്തി. മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായിരുന്നു പരിശോധന. ഇരിട്ടി പട്ടണത്തില്‍ പഴശ്ശി പദ്ധതിയുടെ ജലാശയത്തോട് ചേര്‍ന്ന് നില്ക്കുന്ന നിരവധി ഹോട്ടലുകള്‍ , കൂള്‍ബാറുകള്‍ തുടങ്ങിയവയില്‍ നിന്നും ഒഴുക്കുന്ന മലിനജലം മുഴുവന്‍ ഈ പദ്ധതിയിലേക്കാണു തുറന്നു വിടുന്നതെന്ന പരാതി ഏറെക്കാലമായി വിവിധതലങ്ങളില്‍ നിന്നും ഉന്നയിച്ചു വന്നിരുന്നു. കൂടാതെ പഴക്കടകള്‍, വിവിധ വ്യാപാര സ്ഥാപനങ്ങള്‍, അറവു ശാലകള്‍ തുടങ്ങിയവയില്‍ നിന്നുമുള്ള പാഴ് വസ്തുക്കളും മാലിന്യങ്ങളും രാത്രിയുടെ മറവിലും മറ്റും ജലാശയത്തില്‍ കൊണ്ടുവന്നു തള്ളുന്നതും പതിവാണ്.
ഇരിട്ടി നഗരസഭാ ചെയര്മാന് പി.പി.അശോകന്, ഇരിട്ടി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അബ്ദുള്‍റഷീദ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഹോട്ടലുകളില്‍ നിന്നും മറ്റും മലിനജലം ജലാശയത്തിലേക്ക് തുറന്നു വിടുന്നവര്‍ക്കെതിരെ സംഘം കര്‍ശന നിര്‍ദ്ദേശങ്ങളോടെ നോട്ടീസ് നല്കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി.കെ.പ്രകാശന്, വിജയരാജന്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മാരായ പി.പി.ഉസ്മാന്, പി.വി.പ്രേമവല്ലി, പി.വി.മോഹനന്, കെ.മുഹമ്മദലി, റുബീന റഷീദ് തുടങ്ങിയവരും സംഘത്തില്‍ ഉണ്ടായിരുന്നു.
അതേസമയം മഴക്കാല പൂര്‍വ ശുചീകരണ യജ്ഞം ഇരിട്ടി പട്ടണത്തില്‍ 28ന് നടക്കും. ആരോഗ്യവകുപ്പിന്റെയും ഇരിട്ടി നഗരസഭയുടെയും ആഭിമുഖ്യത്തില്‍ നടക്കുന്ന ശുചീകരണ യജ്ഞത്തില്‍ വ്യാപാരി സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, തൊഴിലാളി സംഘടനകള്‍, കുടുംബശ്രീ, ആശാ വര്‍ക്കര്‍മാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ മുതലായവര്‍ പങ്കെടുക്കും. ഇത് സംബധിച്ച് ഇരിട്ടിയില്‍ നടന്ന ആലോചനായോഗത്തില്‍ നഗരസഭാ ചെയര്മാന് പി.പി.അശോകന് അദ്ധ്യക്ഷത വഹിച്ചു. 28ന് രാവിലെ ആരംഭിക്കുന്ന ശുചീകരണ യജ്ഞം വൈകുന്നേരം വരെ തുടരും. കൂളിചെമ്പ്ര മുതല്‍ ഇരിട്ടി പാലം വരെ പട്ടണത്തിന്റെ മുഴുവന്‍ ഇടങ്ങളും 14ഗ്രൂപ്പുകളായി തിരിഞ്ഞ് അന്ന് ശുചീകരണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: