കണ്ണൂര്‍: സിപിഎം അക്രമത്തിനു മുന്നില്‍ സംഘപരിവാര്‍ സംഘടനകള്‍ മുട്ടുമടക്കില്ലെന്നും സ്വന്തം ബന്ധുക്കളെ അക്രമിച്ചവരെ സംരക്ഷിക്കുന്ന നിയുക്ത മുഖ്യമന്ത്രിയില്‍ നിന്നും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നീതി പ്രതീക്ഷിക്കുന്നില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വര്‍ഷങ്ങളായി നിരവധി പ്രതിബന്ധങ്ങളെ നേരിട്ടാണ് സംഘപരിവാര്‍ സംഘടനകള്‍ വളര്‍ന്നിട്ടുളളത്. തന്റേടത്തോടെ ജനങ്ങളെ അണിനിരത്തി സിപിഎമ്മിന്റെ അക്രമങ്ങളെ തെരുവില്‍ നേരിടുമെന്നും ഇന്നുവരെ തിരിഞ്ഞോടിയ പാരമ്പര്യം സംഘപ്രസ്ഥാനങ്ങള്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിയമവാഴ്ച അട്ടിമറിക്കപ്പെട്ടു. അരാജകത്വം നിലനില്‍ക്കുകയാണ്. സിപിഎം നിയമം കൈയിലെടുത്തിരിക്കുകയാണെന്നും ബിജെപി സമാധാനവും സൈ്വര്യജീവിതവുമാണ് ആഗ്രഹിക്കുന്നതെന്നും കുമ്മനം പറഞ്ഞു. കേരളത്തിലാകമാനം തെരഞ്ഞെടുപ്പിനു ശേഷം സിപിഎം അക്രമം അഴിച്ചുവിടുകയാണ്. എന്‍ഡിഎ പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് അക്രമിക്കുകയും വസ്തുവകകള്‍ നശിപ്പിക്കുകയും ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചുവരാനാകാത്തവിധം ആസൂത്രിതമായ അക്രമമാണ് സിപിഎം നടത്തുന്നത്. എല്ലാ ജില്ലകളിലും അക്രമം നടത്തുകയാണ്. ആസൂത്രിതവും സംഘടിതവുമായി അക്രമപ്രവര്‍ത്തനങ്ങളെല്ലാം സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് നടക്കുന്നത്. നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ നിരവധി വീടുകളാണ് സിപിഎം അക്രമത്തില്‍ തകര്‍ന്നത്. സിപിഎം ഇവിടെ നടത്തിയ അക്രമങ്ങള്‍ അത്യന്തം നീചവും നികൃഷ്ടവും ബീഭത്സവുമാണ്. പിണറായി വിജയന് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്നേ സ്വന്തം നാട്ടില്‍ സിപിഎമ്മുകാര്‍ നടത്തിയ അക്രമം തന്റെ സര്‍ക്കാര്‍ ഏത് തരത്തിലായിരിക്കുമെന്ന് കാണിച്ചുതന്നിരിക്കുകയാണ്. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കു വേണ്ടിയുളളതാവും തന്റെ ഭരണം എന്നു പറയുമ്പോള്‍ സ്വന്തം പ്രദേശമായ പിണറായിയിലുളള തന്റെ ബന്ധുക്കളടക്കമുളള നാട്ടുകാരുടെ കാര്യത്തില്‍ ഇത് ബാധകമല്ലേയെന്ന് പിണറായി വിജയന് വ്യക്തമാക്കണമെന്നദ്ദേഹം പറഞ്ഞു. സ്വന്തം നാട്ടുകാരുടേയും കുടുംബാംഗങ്ങളുടേയും പൗരാവകാശവും മനുഷ്യാവകാശവും സംരക്ഷിക്കാനാവാത്തയാള് എങ്ങനെ കേരളത്തിലെ മുഴുവന്‍ ജനങ്ങളുടേയും പൗരാവകാശവും മനുഷ്യാവകാശവും സംരക്ഷിക്കുമെന്നും കുമ്മനം ചോദിച്ചു. പിണറായിക്ക് അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥതയും മര്യാദയുമുണ്ടെങ്കില്‍ സ്വന്തം നാടായ പിണറായിയില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ ദുഃഖം കാണാന്‍ തയ്യാറാവണം. സിപിഎം നടത്തുന്ന അക്രമണങ്ങളെല്ലാം മറച്ചുവെച്ച് ബിജെപിയെ മാത്രം കുറ്റപ്പെടുത്തുന്ന രാഷ്ട്രീയ നേതാവായി ഇപ്പോഴും പ്രതികരിക്കുന്നത് പിണറായിയുടെ രാഷ്ട്രീയ പാപ്പരത്തത്തേയാണ് കാണിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലും കണ്ണൂരില്‍ സിപിഎം അക്രമം തുടരുകയാണ്.
എന്‍ഡിഎ തെരഞ്ഞെടുപ്പില്‍ കൈവരിച്ച ചരിത്ര നേട്ടത്തില്‍ വിറളിപൂണ്ടാണ് സിപിഎം ഇത്തരത്തില്‍ അക്രമം നടത്തുന്നത്. 30 ലക്ഷത്തിലധികം വോട്ട് നേടി 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി വോട്ടിംഗ് ശതമാനം വര്‍ദ്ധിപ്പിച്ച് സംസ്ഥാനത്തെ ജനകീയ മുന്നണിയായി എന്‍ഡിഎ മുന്നണി മാറി. തങ്ങള്‍ക്കെതിരായി ഉയര്‍ന്നുവന്ന ജനവികാരത്തെ തകര്‍ക്കാന്‍ സിപിഎം ശ്രമിക്കുകയാണ്. പിണറായിയില്‍ മാത്രം 17 വാഹനങ്ങള്‍, 27 വീടുകള്‍ എന്നിവ തകര്‍ക്കപ്പെട്ടു. 27 സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 2 കോടി രൂപയുടെ നഷ്ടമാണ് പിണറായിയില്‍ മാത്രം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് ഉണ്ടായിരിക്കുന്നത്. അക്രമത്തിലൂടെ കുടുംബങ്ങളുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്. മനുഷ്യന്റെ ഉപജീവനത്തിനു വേണ്ടിയുളള അടിസ്ഥാന ആവശ്യങ്ങളായ കുടിവെളളം, കിടപ്പാടം, തൊഴില്‍ എന്നിവയെല്ലാം സിപിഎം സംഘം തകര്‍ത്തെറിഞ്ഞിരിക്കുകയാണ്. ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഒരു സമൂഹത്തെയാകെ വലിച്ചെറിയുകയാണ് സിപിഎം. ആശയവും ആദര്‍ശവും നഷ്ടപ്പെട്ടാണ് സിപിഎം ആയുധമെടുത്തിരിക്കുന്നത്. സിപിഎമ്മിന്റെ മനുഷ്യാവകാശ ലംഘനം പുറം ലോകത്തെത്തിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. അക്രമം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഒരു പ്രതിയെപ്പോലും അറസ്റ്റ് ചെയ്യാനോ മഹസ്സര്‍ തയ്യാറാക്കാനോ പോലും തയ്യാറാവാത്ത പോലീസ് ഭരണകൂടത്തിന് ചൂട്ടപിടിക്കുകയാണെന്നും കുമ്മനം പറഞ്ഞു.
സിപിഎം അക്രമത്തിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരേയും സാംസ്കാരിക നായകരേയും അണിനിരത്തി പ്രതിരോധിക്കും. അക്രമങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്താന്‍ കോടിയേരിയുള്പ്പെടെയുളളവരോടൊപ്പം അക്രമബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ തയ്യാറാണെന്നും കേന്ദ്രത്തില്‍ നിന്നും സര്‍വ്വകക്ഷി എംപിമാരുടെ സംഘം അക്രമ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് നിജസ്ഥിതി മനസ്സിലാക്കണമെന്നും കുമ്മനം പറഞ്ഞു. മുഖ്യമന്ത്രി മുന്‍കൈയെടുത്താല്‍ സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി കുമ്മനം പറഞ്ഞു. അക്രമത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ െകെ.വിനോദ് കുമാര്‍, അഡ്വ.വി.രത്നാകരന്, കണ്ണൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന കെ.ജി.ബാബു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: