ലക്നൗ: ഉത്തര്‍പ്രദേശ് നിയമസഭയിലേക്കുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പ് തുടങ്ങി. പത്ത് ജില്ലകളിലെ 55 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാന മന്ത്രിസഭയിലെ രണ്ട് മന്ത്രിമാരും 31 എം.എല്‍.എമാരും 15 മുന്‍ മന്ത്രിമാരുമാണ് ആദ്യഘട്ട വോട്ടടുപ്പിലെ പ്രമുഖ സ്ഥാനാര്‍ത്ഥികള്‍.
കനത്ത സുരക്ഷയാണ് വോട്ടെടുപ്പിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശൈത്യവും ചെറിയ തോതിലുള്ള മഴയും കാരണം പോളിങ് മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. ആദ്യ നാല് മണിക്കൂറില്‍ എട്ട് ശതമാനം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്. ബി.എസ്.പിക്ക് ഏറെ സ്വാധീനമുള്ള മണ്ഡലങ്ങളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2007ലെ തെരഞ്ഞെടുപ്പില്‍ 55 സീറ്റില്‍ 37 സീറ്റ് നേടിയ മായാവതി സര്‍ക്കാരിന് ഇത് ജീവന് മരണ പോരാട്ടമാണ്.
അഴിമതി ആരോപണങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയിരിക്കുന്നതിനിടെയാണ് ബി.എസ്.പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇക്കുറി തെരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡലപുനര്‍നിര്‍ണയം നടന്നതിനാല്‍ തെരഞ്ഞെടുപ്പു പ്രവചനക്കാര്‍ അത്ര സജീവമായി രംഗത്തില്ല. എങ്കിലും തൂക്കുസഭയായിരിക്കുമെന്ന് ഭൂരിഭാഗവും ഒരേ സ്വരത്തില്‍ പറയുന്നു. ഒടുവില്‍ പുറത്തുവന്ന ഒരു അഭിപ്രായ സര്‍വേയിലും 403 അംഗസഭയില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാനിടയില്ലെന്നാണ് പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: