ഇടതുമുന്നണി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കുകയാണ്. ജനങ്ങള്‍ക്ക് വന്‍ പ്രതീക്ഷയും മോഹങ്ങളും നല്‍കിയാണ് അവര്‍ അധികാരത്തിലെത്തുന്നത്. സംസ്ഥാനത്തിന്റെ ഓരോ കോണില്‍നിന്നും അഴിമതിക്കെതിരെയുള്ള ഉറച്ചനിലപാടുകള്‍ ഒരു പരിധിവരെ വോട്ടാക്കി മാറ്റാനും അതുവഴി അധികാരത്തിലെത്താനും ഇടതുമുന്നണിക്ക്, വിശിഷ്യ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് സാധിച്ചു എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയിട്ടുണ്ട്. അതെന്തായാലും അഴിമതിഭരണമെന്ന വലതുമുന്നണിയുടെ എക്കാലത്തെയും നിലപാടുകള്‍ക്കെതിരെ കേരളജനത വിധിയെഴുതിയിട്ടുണ്ടെന്ന് കരുതാം. ഇത് ഏതര്‍ത്ഥത്തിലാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കണക്കിലെടുക്കാന്‍ പോകുന്നത് എന്നറിയില്ല.
ഇതുവരെയുള്ള ശരികേടുകളില്‍നിന്ന് ശരിയിലേക്കുള്ള പ്രയാണത്തില്‍ രാഷ്ട്രീയ ദുഷ്ടലാക്കുകളുടെ കുത്തൊഴുക്കുണ്ടാവുമോ എന്ന് നിഷ്പക്ഷമതികള്‍ അതിയായി വേവലാതിപ്പെടുന്നുണ്ട്. അവരുടെ ആശങ്ക അരക്കിട്ടുറപ്പിക്കുന്ന സംഭവഗതികളാണ് വോട്ടെണ്ണല്‍ ദിവസംമുതല്‍ കേരളത്തിലങ്ങിങ്ങോളം അരങ്ങേറിയത്. ജനസമ്മതി തങ്ങള്‍ക്ക് സൈ്വരവിഹാരം നടത്താനുള്ള എന്‍ഒസിയായി അവര്‍ കരുതി. അതിന് അരുനില്‍ക്കുകയും എരിതീയില്‍ കൂടുതല്‍ എണ്ണ പകര്‍ന്നുകൊടുക്കുകയും ചെയ്യുന്ന സമീപനം അവരുടെ നേതാക്കളുടെ ഭാഗത്തുനിന്നുമുണ്ടായി. അഴിമതിയും സ്വജനപക്ഷപാതവും തകര്‍ത്തെറിഞ്ഞ കേരളത്തിന്റെ മനസ്സാക്ഷിയെ വെട്ടിപ്പിളര്‍ക്കാന്‍ പോരുന്ന രാഷ്ട്രീയ ആയുധങ്ങളുമായാണ് ചെമ്പട ആര്‍ത്തട്ടഹസിച്ച് നടക്കുന്നത്.
പ്രതിപക്ഷത്തായിരുന്നപ്പോഴും ഇടതുപക്ഷത്തിന്റെ സ്വഭാവത്തില്‍ ഒരു മാറ്റവും ഉണ്ടായിരുന്നില്ല. ഭീഷണിയും സമ്മര്‍ദ്ദവും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ അവര്‍ വേണ്ടുവോളം ഉപയോഗിക്കുകയുണ്ടായി. അതില്‍നിന്ന് ഭരണത്തിലേക്ക് എത്തിയതോടെ ആരെയും പേടിക്കാനില്ല എന്ന നില വന്നിരിക്കുകയാണ്.
യഥാര്‍ത്ഥ ഭരണത്തിലെത്തുംമുമ്പ് അവര്‍ കാട്ടിക്കൂട്ടിയ അക്രമങ്ങള്‍ മനസ്സാക്ഷി അല്പമെങ്കിലുമുള്ളവര്ക്ക് സഹിക്കുന്നതായിരുന്നില്ല. പിണറായി വിജയന്റെ സ്വന്തം മണ്ഡലത്തില്‍ ആഹ്ലാദപ്രകടനമെന്ന പേരില്‍ കാട്ടിക്കൂട്ടിയ പേക്കൂത്തില്‍ സമാനതകളില്ലാത്ത സംഭവഗതികളാണുണ്ടായത്. സ്വന്തം വാഹനത്തില്‍ സ്ഫോടനമുണ്ടാവുകയും ഒരാള്‍ തെറിച്ചുവീണ് അതേ വാഹനം കയറി മരിക്കുകയും ചെയ്തതിനെ വളച്ചൊടിച്ച് ബിജെപി അക്രമമാക്കിത്തീര്ത്ത് സംഘപരിവാര്‍ കുടുംബങ്ങളില്‍ തേര്‍വാഴ്ചയാണ് നടത്തിയത്. പിണറായിയുടെ ബന്ധുക്കളുടെ വീട്ടില്‍പോലും നരനായാട്ട് നടത്തുകയുണ്ടായി.
ജീവനോപാധികള്‍ തല്ലിത്തകര്‍ത്ത് കിണറ്റിലിടുകയും വെള്ളം കുടിക്കാന്‍പോലും പറ്റാത്ത സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു. എല്ലാ അക്രമങ്ങളും നടത്തിയശേഷം എന്നത്തേയുംപോലെ വ്യാജപ്രചാരണങ്ങള്‍ അഴിച്ചുവിട്ട് മാധ്യമങ്ങളെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിച്ചു.
കേരളത്തിന്റെ ഭരണം കൈപ്പിടിയിലായത് ഇവിടുത്തെ മുഴുവന്‍പേരുടെയും പിന്തുണ കൊണ്ടാണെന്ന വിശ്വാസം ഇടതുമുന്നണിക്കുണ്ടെന്നു തോന്നുന്നു. വാസ്തവത്തില്‍ അങ്ങനെയല്ലെന്ന് വ്യക്തമാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ നടത്തിയ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനുകിട്ടിയ വോട്ടുവിഹിതം വെറും 26 ശതമാനമാണ്. മൊത്തം സഖ്യകക്ഷികളും ചേരുമ്പോള്‍ അത് 34.5 ശതമാനമാവും.
ഫലത്തില്‍ 65.5 ശതമാനം പേര് അവര്‍ക്കെതിരായ നിലപാടാണ് സ്വീകരിച്ചത്. ഭരണത്തില്‍ തെളിഞ്ഞിരുന്ന് സകലരെയും ശരിയാക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നതിനുമുമ്പ് ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ പകല്‍വെളിച്ചത്തില്‍ കാണണം. 88 ലക്ഷം വോട്ടുകിട്ടിയ ഇടതുമുന്നണിക്ക് 91 സീറ്റാണ് കിട്ടിയത്. 77 ലക്ഷം വോട്ടുകിട്ടിയ വലതുമുന്നണിക്ക് 47 സീറ്റും 33 ലക്ഷം വോട്ടുനേടിയ എന്‍ഡിഎക്ക് ഒരു സീറ്റുമാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ കേരളം മൊത്തത്തില്‍ തങ്ങളുടെ പേശീബലത്തില്‍ ഒതുങ്ങിപ്പോയെന്ന് കരുതരുത്. അത്തരം വിശ്വാസമാവരുത് ഇനിയങ്ങോട്ടുള്ള ഭരണനിര്‍വഹണത്തില്‍ നിഴലിക്കേണ്ടത്.
കേരളം സ്വാസ്ഥ്യവും സമാധാനവും ആഗ്രഹിക്കുന്നു. ഏതു രാഷ്ട്രീയ കാഴ്ചപ്പാട് വെച്ചുപുലര്‍ത്താനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും ഓരോരുത്തര്‍ക്കും അവകാശമുണ്ട്. ആ അവകാശത്തെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്താനുള്ള നീക്കം പ്രതിരോധിക്കപ്പെടും. ജനാധിപത്യമാര്‍ഗങ്ങള്‍ അതിന് ഒട്ടേറെയുണ്ട്. ഇടതുമുന്നണിയുടെ ഭരണകാലത്ത് കേരളത്തിന്റെ മൊത്തം അന്തരീക്ഷം എന്തായിരുന്നുവെന്ന് അറിയുന്നവര്‍ ധാരാളമാണ്.
ഇത്തവണ ആദ്യവോട്ട് രേഖപ്പെടുത്തിയ യുവസമൂഹത്തിനുകൂടി അതിന്റെ നേര്ചിത്രത്തെക്കുറിച്ച് ധാരണയുണ്ട്. അതുകൊണ്ടുതന്നെ എല്ലാവരെയും എല്ലാരംഗത്തെയും വരുതിയിലാക്കി ശരിയാക്കാനുള്ള ധാര്‍ഷ്ട്യത്തിന്റെ കഠാരമുനകള്‍ സമൂഹത്തിനുനേരെ നീട്ടാതിരിക്കുക. സമാധാനത്തിനും ശാന്തിക്കും പുരോഗതിക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ മനസ്സില്‍ പ്രതിജ്ഞയെടുക്കുക.
അതിന്റെ സൂചനകള്‍ പുറത്തുകണ്ടാല്‍ സമൂഹം ഒപ്പം കൈകോര്‍ക്കും. അല്ലാത്തപക്ഷം ജനാധിപത്യത്തിന്റെ ശക്തി അറിയിച്ചുകൊടുക്കുകയും ചെയ്യും. ജനാഭിലാഷം സഫലീകരിക്കാന്‍ പുതിയ സര്‍ക്കാര്‍ ആവുന്നതൊക്കെ ചെയ്യുമെന്ന പ്രതീക്ഷയാണ് ഞങ്ങള്‍ക്കുള്ളത്. അതുകൊണ്ടുതന്നെ പുതിയ ഭരണത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: