ആവര്‍ത്തിക്കുന്നതിന് ക്ഷമ. ജിഷ എന്ന ദളിത് നിയമവിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്തശേഷം മൃഗീയമായി കൊലചെയ്തിട്ട് ഒരുമാസം കഴിയാറായി. പോലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ്, അല്ലെങ്കില്‍ നിഷ്ക്രിയം. തെരഞ്ഞെടുപ്പില്‍ ജിഷവധം ചര്‍ച്ചാവിഷയമായി ഇരുമുന്നണികളെയും ദോഷകരമായി ബാധിക്കരുതെന്ന രാഷ്ട്രീയനിര്ദ്ദേശമാകാം തുടക്കത്തിലെ നിസ്സംഗതക്ക് കാരണം. പക്ഷെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം പുറത്തുവന്നിട്ടും എന്തുകൊണ്ട് പോലീസ് നിഷ്ക്രിയത്വം തുടരുന്നു?
ഇപ്പോള്‍ മഹിളാ ഐക്യവേദി എന്ന സംഘടന വിഷയം ഏറ്റെടുത്ത് ജില്ലകള്‍തോറും പ്രക്ഷോഭം തുടങ്ങുവാന്‍ പോകുന്നുവെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ബിന്ദു മോഹനും ജനറല്‍ സെക്രട്ടറി ശ്രീകല മനോജും ജില്ലാ വൈസ് പ്രസിഡന്റ് ഡോ.വിജയകുമാരിയും അറിയിക്കുന്നു. ജിഷവധം കഴിഞ്ഞിട്ട് 30 ദിവസം പൂര്‍ത്തിയാകുന്ന ദിവസം ഇവര്‍ സെക്രട്ടറിയേറ്റ് പടിക്കലും കളക്ടറേറ്റ് പടിക്കലും ഒരുദിവസത്തെ ധര്‍ണ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ജിഷയുടെ കൊലപാതകത്തിലെ പ്രതിയെ കണ്ടെത്തണമെന്നും കേസ് സിബിഐക്ക് വിടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇനി കേരളത്തില്‍ ഒരു ജിഷ ഉണ്ടാകരുതെന്നാണ് ഇവരുടെ ആവശ്യം. സര്‍ക്കാര്‍ സ്ത്രീസുരക്ഷ ഉറപ്പുവരുത്തണമെന്നും നിയമം കര്‍ശനമായി നടപ്പാക്കുകയും ചെയ്യണമെന്നാണ് ഇവരുടെ നിര്‍ദേശം. ഓരോ ജില്ലയിലും സാമുദായിക സംഘടനകള്‍- പ്രത്യേകിച്ച് ദളിത് സംഘടനകള്‍ ഇതില്‍ സഹകരിക്കണമെന്നും മുന്നാക്കക്കാര്‍ പിന്നാക്കക്കാരെ സംരക്ഷിക്കേണ്ടതാണെന്നും ദളിതരെ ഇന്നും അടിമകളാക്കി കാണുന്ന രീതിക്ക് അറുതിവരുത്തണമെന്നും മഹിളാ ഐക്യവേദി പറയുന്നു.
ജിഷ വധക്കേസിന്റെ അന്വേഷണത്തില്‍ ന്യൂനതകള്‍ ഉണ്ടായിട്ടുണ്ടെന്ന് ആരോപിച്ച് ദേശീയ വനിതാ കമ്മീഷന് പറഞ്ഞത് കേരളാ പോലീസ് മനഃപൂര്‍വം ഈ കേസ് അട്ടിമറിക്കുകയാണെന്നാണ്. അയല്‍വാസി തന്നെ ഭീഷണിപ്പെടുത്തിയതായി ജിഷ പോലീസില്‍ പരാതിപ്പെട്ടിട്ടും അത് അവഗണിച്ചു.
കേസിന്റെ അന്വേഷണം ഇപ്പോഴും നിഷ്പ്രഭമായി തുടരുന്നു. ഇത് അടിവരയിടുന്നത് കേരളത്തില്‍ സ്ത്രീകള്‍-ദളിത് സ്ത്രീകള്‍ ഉള്‍പ്പെടെ സുരക്ഷിതരല്ല എന്ന യാഥാര്‍ത്ഥ്യത്തിനാണ്. കേരളാ സ്ത്രീകള്‍ അഭ്യസ്തവിദ്യരാണ്, ജോലിയുള്ളവരാണ്. പക്ഷെ അവരില്‍ പലരും ഇന്നും പുരുഷവിധേയരായ വീട്ടുജോലിക്കാരിയും പ്രസവിക്കാന്‍ മാത്രം ജനിച്ച വിവാഹിതയുമാണ്. സ്ത്രീകള്‍ക്ക് വീട്ടിലും വാഹനങ്ങളിലും വഴിയിലും ജോലിസ്ഥലത്തും വേണ്ടത്ര സുരക്ഷിതത്വമില്ല. ചെന്നൈയിലെ വനിതാ പത്രപ്രവര്‍ത്തകര്‍ ഒരു മാര്‍ച്ച് നടത്തി ജിഷാ കൊലക്കേസ് അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയുണ്ടായി.
ജിഷാ വധക്കേസിന്റെ അന്വേഷണം ജസ്റ്റിസ് വര്‍മ്മ കമ്മീഷന്റെ നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കേരളം സാക്ഷരതക്കും പുരോഗതിക്കും മറ്റും മുന്നിലാണെന്ന് ചൂണ്ടിക്കാണിക്കുമ്പോഴും ഇവിടുത്തെ സ്ഥിതി എന്താണ്? ഇവിടെ ആത്മഹത്യകള്‍ ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണെന്ന് മാത്രമല്ല, ഭാരതത്തിലെതന്നെ ഏറ്റവും കൂടിയ നിരക്കുമാണ്. ഇതെഴുതുന്നദിവസത്തെ പത്രത്തിലും അമ്മയും കുഞ്ഞുങ്ങളും കിണറ്റില്‍ ചാടി മരിച്ചതായി വാര്‍ത്തവന്നു. സ്ത്രീ-പുരുഷ അസമത്വവും സാമൂഹ്യവ്യവസ്ഥിതിയും സ്ത്രീകളെ രണ്ടാംതരം പൗരന്മാരാക്കുന്നുവെന്നു മാത്രമല്ല, അവര്‍ക്ക് ക്രമാതീതമായ മാനസികസംഘര്‍ഷവും അനുഭവിക്കേണ്ടിവരുന്നു.
സ്ത്രീകള്‍ പലപ്പോഴും പുരുഷന്മാരുടെയും രാഷ്ട്രീയക്കാരുടെയും കൈകളിലെ പാവകളാണ്. കേരളത്തില്‍ വോട്ടര്‍മാരില്‍ ഭൂരിപക്ഷം സ്ത്രീകളാണ്. പക്ഷെ രാഷ്ട്രീയപദവിയിലോ? സൗമ്യ എന്ന പെണ്‍കുട്ടിയെ ട്രെയിനില്‍നിന്നും തള്ളിയിട്ട് ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയത് 2011 ലാണ്. ഇപ്പോള്‍ സൗമ്യ കേസ് ഓര്‍മയില്‍നിന്ന് മാഞ്ഞുപോയിരിക്കുന്നു. ജിഷക്ക് ഇവിടെ നീതി ലഭിക്കുന്നുണ്ടോ? ലഭിക്കുമോ?
അതോ സൗമ്യയെപ്പോലെ ജിഷയും വിസ്മരിക്കപ്പെടുമോ? പ്രധാനമന്ത്രി നരേന്ദ്ര മോദി അട്ടപ്പാടിയില്‍ നിലനില്‍ക്കുന്ന അവസ്ഥയെ സോമാലിയയോടുപമിച്ചപ്പോള്‍ കേരളം പ്രക്ഷുബ്ധമായി. പക്ഷെ കേരളത്തിലെ സ്ത്രീകളുടെ സ്ഥിതി സോമാലിയയേക്കാള്‍ രൂക്ഷമല്ലെ? ആദിവാസി ഗോത്രസഭാ നേതാവ് സി.കെ. ജാനു പറഞ്ഞത് പ്രധാനമന്ത്രിയുടെ സോമാലിയ പ്രയോഗം വനവാസിമേഖലയെ സംബന്ധിച്ചിടത്തോളം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്നാണ്.
കേരളത്തില്‍ രാഷ്ട്രീയക്കാര്‍ക്ക് അധികാരം, അഴിമതി, പണം എന്നിവയാണ് ലക്ഷ്യം.
സ്വാതന്ത്ര്യം കിട്ടി ദശാബ്ദങ്ങള്‍ കഴിഞ്ഞിട്ടും സ്ത്രീക്ക് സ്വാതന്ത്ര്യമുണ്ടോ? പെരുവഴിയും രാത്രികളും വിജനപ്രദേശങ്ങളും പൊതുവാഹനങ്ങള്പോലും അവര്‍ക്ക് അന്യമല്ലേ? അസ്തമയസൂര്യന് പുഴയിലും സമുദ്രത്തിലും ചെഞ്ചായം പൂശി അപ്രത്യക്ഷമാകുന്നത് ഏകാകിനിയായിനിന്ന് ആസ്വദിക്കാന്‍ ഇവരില്എത്രപേര്ക്ക് കഴിയുന്നുണ്ട്?
സ്ത്രീകള്‍ക്ക് വിവാഹമാണ് പരമമായ ലക്ഷ്യം.
സമൂഹം പുച്ഛത്തോടെ, അല്ലെങ്കില്‍ സഹതാപത്തോടെ നോക്കിക്കാണുന്നു. വിവാഹം കഴിഞ്ഞാല്‍ അവള് ഗാര്ഹികപീഡനത്തിനിരയാകുന്നു. കേരളത്തില്‍ പെണ്‍കുഞ്ഞുങ്ങളെ വേണ്ട. ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നടത്തി ഗര്‍ഭഛിദ്രം നടത്തുന്നത് നിയമപരമായി ശിക്ഷാര്‍ഹമാണെങ്കിലും അത് യഥേഷ്ടം നടക്കുന്നു. ജോലിസ്ഥലത്തും ഷോപ്പിങ് മാളുകളിലും സ്ത്രീകള്‍ ഒരുപരിധിവരെ അരക്ഷിതരാണ്. കൊച്ചിയില്‍ യഥേഷ്ടം മുളച്ചുവരുന്ന ഷോപ്പിങ് മാളുകളിലും സിനിമാ തീയേറ്ററിലും അവള്‍ക്ക് തോണ്ടലും മറ്റും കാരണം സ്വസ്ഥതയോടെ സിനിമ കാണാന്‍ സാധിക്കുന്നില്ല.
സ്ത്രീകള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയില്‍ ഭാരതം ലോകത്തെ നാലാമത്തെ രാജ്യമാണ്. ഇവിടെ സ്ത്രീകളും ബാലികമാരും മാത്രമല്ല, പിഞ്ചുകുഞ്ഞുങ്ങള്‍ പോലും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നു. സ്ത്രീകള്‍ ഇന്ന് അമ്മയല്ല, അമ്മൂമ്മയല്ല, പെങ്ങളല്ല, മകളല്ല- വെറും ലൈംഗിക ഉപഭോഗ വസ്തു! ഇന്ന് മൊബൈല്‍ ക്യാമറയും ഒളിക്യാമറയും സ്ത്രീകളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്നു.
ജിഷയുടെ കൊലപാതകത്തില്‍ ഒരു രാഷ്ട്രീയ നേതാവിനും പങ്കുണ്ടെന്ന് തദ്ദേശവാസികള്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് സാഹചര്യത്തെളിവുകള്‍ പോലീസ് ധൃതിയില്‍ നശിപ്പിച്ചതെന്നും പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞയുടന്‍ ദേഹം ദഹിപ്പിച്ചതുമത്രെ. രണ്ടാമത് ഒരു പോസ്റ്റ്മോര്ട്ടംകൂടി നടത്തിയിരുന്നെങ്കില്‍ കൂടുതല്‍ തെളിവുകള്‍ ലഭ്യമാകുമായിരുന്നു.
സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നും തള്ളപ്പെട്ട് അടച്ചുറപ്പില്ലാത്ത ഒറ്റമുറി കുടിലില്‍ കൊടുംക്രൂരതകളേറ്റുവാങ്ങി പിടഞ്ഞുമരിച്ച സാധു യുവതിയുടെ രക്തംകൂടി മുതലെടുത്ത് രാഷ്ട്രീയലക്ഷ്യം നേടാനാണ് ചില രാഷ്ട്രീയക്കാര്‍ ശ്രമിച്ചത്.
ഹൈക്കോടതി പോലീസിന് കൂടുതല്‍ സമയം അനുവദിച്ചിട്ടും കേസന്വേഷണത്തില്‍നിന്നും മുതലെടുക്കാനാണ് രാഷ്ട്രീയ ഡിറ്റക്ടീവുകള്‍ ശ്രമിച്ചത്.
ദല്‍ഹിയില്‍ ജ്യോതിസിങ് എന്ന പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ കുഴങ്ങി ദല്‍ഹി ഭരണകൂടം നിലംപതിച്ചു. പോലീസ് ജിഷയുടെ മൃതദേഹം കിടന്നസ്ഥലം ആളുകള്‍ കടക്കാത്തവിധം സംരക്ഷിച്ചില്ലെന്നു മാത്രമല്ല, കിടപ്പുമുറിയില്‍നിന്നും എല്ലാ തെളിവുകളും ശേഖരിച്ചില്ല.
ഇന്‍ക്വസ്റ്റ് നടത്തിയത് ആര്‍ഡിഒയുടെ സാന്നദ്ധ്യത്തിലല്ല.
ഏതായാലും ജിഷ കൊലക്കേസന്വേഷണവും സമര്‍ത്ഥമായി അട്ടിമറിക്കപ്പെട്ടുവെന്നുവേണം വിശ്വസിക്കാന്‍. പ്രക്ഷോഭങ്ങള്‍ ജിഷയുടെ കൊലയാളിയെ പിടികൂടുന്നത് വൈകിപ്പിക്കുമെന്നും ചില ‘വിദഗ്ദ്ധോപദേശം’ വരികയുണ്ടായി. പോലീസിനെ സമ്മര്ദ്ദത്തില്ലാക്കി അന്വേഷകരുടെ മനോവീര്യം തകര്‍ക്കരുതെന്നായിരുന്നു ഉപദേശം. അതുകൊണ്ടാണത്രെ ഹൈക്കോടതി പോലും ഇടപെടാതിരുന്നത്.
അന്വേഷണം ഇപ്പോള്‍ മറുനാടന്‍ തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. പെരുമ്പാവൂര്‍ തടിമില്ലുകളെക്കൊണ്ടും പ്ലൈവുഡ് കമ്പനികളെക്കൊണ്ടും നിറഞ്ഞതാണ്. ഇവിടെ പണിയെടുക്കുന്നവരില്‍ ഭൂരിഭാഗവും മറുനാടന്‍ തൊഴിലാളികളാണ്. ഇവര്‍ മോഷണത്തിനും ഭവനഭേദനത്തിനുമെല്ലാം മുന്നില്‍ത്തന്നെയാണ്. ഇപ്പോള്‍ ജിഷ വധക്കേസിലും പോലീസ് ശ്രദ്ധകേന്ദ്രീകരിക്കുന്നത് മറുനാടന്‍ തൊഴിലാളികളിലാണ്.
സംസ്ഥാന പട്ടികജാതി കമ്മീഷന് ജിഷയുടെ കുടുംബത്തിന്റെ അനാഥത്വം തിരിച്ചറിഞ്ഞില്ല. അഞ്ചുദിവസത്തിനുശേഷമാണ് പോലീസ് തെളിവുകള്‍ ശേഖരിച്ചതത്രെ. ജാഗ്രതാ സമിതികള്‍ക്കെന്തുപറ്റി? പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തശേഷം മൃഗീയമായി മുറിപ്പെടുത്തിയ ഹീനനായ കൊലയാളിയെ തെളിവുകള്‍ നശിപ്പിച്ച സാഹചര്യത്തില്‍ എങ്ങനെ പിടികൂടും? 800 കുടുംബങ്ങള്‍ കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്നു എന്നറിയുമ്പോള്‍ ജിഷയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഇവര്ക്കെന്തു സുരക്ഷിതത്വം?
ഇതെല്ലാം തെളിയിക്കുന്നത് സാംസ്കാരിക കേരളത്തില്‍ ദളിതര്‍ ഒറ്റപ്പെടുന്നു എന്നല്ലേ? സാക്ഷരകേരളം സ്വാമി വിവേകാനന്ദന് പറഞ്ഞപോലെ ഇപ്പോഴും ഭ്രാന്താലയമാണോ?
പട്ടികവര്‍ഗ പീഡന നിരോധനിയമം പാര്‍ലമെന്റ് പാസ്സാക്കിയിട്ടുണ്ട്. സമ്പത്തിലും പദവികളിലും സാമൂഹിക ജീവിതത്തിലും തുല്യതയാര്ജിക്കാന് ഇനിയും കഴിഞ്ഞിട്ടില്ലാത്ത ദളിതരുടെ സംരക്ഷണത്തിന് കേരളം കൂടുതല്‍ ജാഗരൂകത കാണിക്കേണ്ടതുണ്ട്.
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: