കാമം ക്രോധം ലോഭം മോഹം
ത്യക്ത്വാത്മാനം പശ്യതി സോഹം
ആത്മജ്ഞാനവിഹീനാ മൂഢാ
തേ പച്യന്തേ നരകനിഗൂഢാ 26
(കാമം, ക്രോധം, ലോഭം, മോഹം എന്നിവ ത്യജിച്ച് സ്വയം ‘അതാണു ഞാന്‍’ (ഞാന്‍ ബ്രഹ്മമാണ്) എന്നു മനസ്സിലാക്കൂ. ആത്മജഞാനമില്ലാത്ത മൂഢന്മാര് നരകത്തില്‍ ബദ്ധരായി യാതനയനുഭവിക്കും. (ശ്ലോകരചന : ഭാരതിവംശന്‍)
കാമം, ക്രോധം, മോഹം ഇവ സാധാരണക്കാരെ കഷ്ടപ്പെടുത്തുന്നതെങ്ങനെയെന്ന് ഭഗവത്ഗീതയിലെ രണ്ടാമദ്ധ്യായത്തിലെ ‘ധ്വായതേ വിഷയാന്‍ പുംസ’ എന്ന ശ്ലോകം വരച്ചുകാട്ടുന്നു. വിഷയങ്ങളെക്കുറിച്ചു ചിന്തിച്ചു കൊണ്ടിരിക്കുന്നവന് അവയില്‍ ആസക്തി ഉണ്ടാവുന്നു. പ്രീതിയില്‍ നിന്നു കാമം ജനിക്കുന്നു. കാമത്തില്‍ നിന്നു ക്രോധവും. ക്രോധത്തില്‍ നിന്ന് ബുദ്ധിഭ്രമവും ബുദ്ധിഭ്രമത്താല്‍ ഓര്‍മ്മക്കേടും ഉണ്ടാകുന്നു. ഇതാകട്ടെ ബുദ്ധിനാശത്തിലേക്കും സര്‍വ്വനാശത്തിലേക്കും വഴിതെളിക്കുന്നു. ആത്മസാക്ഷാത്കാരത്തിനു ശ്രമിക്കുകപോലും ചെയ്യാത്ത മനുഷ്യന് ദുഃഖത്തിലും കാമരാഗത്തിലും ഉഴറി ഇതാണ് ജീവിതമെന്നു കരുതും. തന്നെക്കുറിച്ച് സച്ചിദാനന്ദസ്വരൂപന്റെ ഭാഗമാണെന്ന നിലയില്‍ ചിന്തിക്കുവാന്‍ ജീവനാണു ഞാന്‍ എന്നതിനു പകരം ‘ശിവനാണു ഞാന്‍’ എന്നു കരുതാന്‍ ആരംഭിക്കുമ്പോള്‍ കാമക്രോധാദികള്‍ വിട്ടൊഴിയുന്നു. മനസ്സ് സമചിത്തതയിലെത്തുന്നു – ഭജഗോവിന്ദം.
ഗേയം ഗീതാ നാമ സഹസ്രം
ധ്യേയം ശ്രീപതി രൂപമജസ്രം
നേയം സജ്ജനസംഗേ ചിത്തം
ദേയം ദീനജനായ ച വിത്തം 27
ഗീതയും (വിഷ്ണുവിന്റെ) സഹസ്രനാമവും പാടുക, ശ്രീപതിയുടെ (വിഷ്ണുവിന്റെ) രൂപം ഇടവിടാതെ ധ്യാനിക്കുക. സജ്ജന സമ്പര്‍ക്കത്തിലേക്ക് മനസ്സിനെ നയിക്കുക, ദീനജനങ്ങള്‍ക്ക് ധനം ദാനം ചെയ്യുക. (ശ്ലോകരചന : സുമതി)
ആത്മസാക്ഷാത്കാരത്തിന് ലളിതമായ ഒരു പദ്ധതിയാണ് ഇവിടെ വിവരിക്കപ്പെടുന്നത്. ഗീതയും വിഷ്ണുസഹസ്രനാമവും പാരായണം ചെയ്യുക. സത്സംഗം, ആതുരസേവനം എന്നിവയിലേര്‍പ്പെടുക.
ഗീത പ്രായോഗിക വേദാന്തത്തെ പരാമര്‍ശിക്കുന്നു. നമ്മുടെ ചിന്താഗതിയേയും വീക്ഷണത്തേയും വിശാലമാക്കുന്നു.
ഇനി വിഷ്ണുസഹസ്രനാമമാണ്. അര്‍ത്ഥമറിഞ്ഞ് അത് നിത്യപാരായണം ചെയ്യുക. അര്ത്ഥമറിയാത്തവര്ക്കും ക്രമേണ ഭഗവത്നാമപാരായണം കൊണ്ട് അതിന്റെ അര്ത്ഥത്തിലേക്കെത്താനാവുമെന്നാണ് അനുഭവസ്ഥര്‍ അഭിപ്രായപ്പെടുന്നത്. സത്സംഗത്തെക്കുറിച്ച് നേരത്തെ പരാമര്‍ശിച്ചു. ദാനമെന്നാല്‍ ദാതാവും സ്വീകര്‍ത്താവും ഒരേ ബ്രഹ്മമാണ് എന്ന കണ്ടെത്തലിന്റെ പ്രായോഗിക രൂപമാണ്. ഇത് ചെയ്യുമ്പോള്‍ ഞാന്‍ ഇതു ചെയ്യുന്നു എന്ന ഭാവമല്ല, ഭഗവാനെ എനിക്ക് ഇതു ചെയ്യാനുള്ള അവസരം കൈവന്നല്ലോ എന്ന എളിമയും ചാരിതാര്ത്ഥ്യവുമാണുണ്ടാകുന്നത്.
ഇതെല്ലാം ചെയ്യുമ്പോഴും യാന്ത്രികമാകാതെ ഭഗവാനിലെത്തണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹം നിലനിര്‍ത്തണം. സംശയങ്ങള്‍ ഉണ്ടാകുന്നുവെങ്കില്‍ ആചാര്യനോടു നിവൃത്തി വരുത്താം. ചുരുക്കത്തില്‍ ഈ അനുഷ്ഠാനം ഒരു തപസ്സാണ്. അതിന്റെ ഫലങ്ങള്‍ അനുഭവിക്കാന്‍ കരുണാമയനായ ഭഗവാന് നമുക്കെല്ലാം ഇടവരുത്തണമേ എന്ന പ്രാര്‍ത്ഥനയോടെ – ഭജ(േതുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: