ആലുവ: ഭരണ പ്രതിപക്ഷ കക്ഷികളുടെ ഒത്താശയോടെ ആലുവ കാസിനോ തീയറ്ററില്‍ ചട്ടം ലംഘിച്ച് സിനിമാ ടിക്കറ്റ് നിരക്ക് ഉയര്‍ത്തി. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ശുപാര്‍ശ ചെയ്ത ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് നഗരസഭ കൗണ്‍സിലിന്റെ അംഗീകാരം വാങ്ങാതെ തീയറ്റര്‍ ഉടമകള്‍ നടപ്പാക്കുകയായിരുന്നു. അതേസമയം നഗരത്തിലെ മറ്റൊരു തീയറ്റര്‍ ഉടമകളോട് ഭരണസമിതി വിവേചനം കാണിച്ചതായും ആക്ഷേപമുണ്ട്.
ശീതീകരണ സംവിധാനം സ്ഥാപിച്ചതിന്റെ പേരിലാണ് കാസിനോ തീയറ്റര്‍ ഉടമകള്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധനവിന് നഗരസഭയില്‍ അപേക്ഷ നല്‍കിയത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കേ തന്നെ ധനകാര്യ കമ്മിറ്റി വിഷയം പരിഗണിക്കുകയും ഏകകണ്ഠമായി അനുകൂല തീരുമാനം എടുക്കുകയും ചെയ്തു. കൗണ്‍സിലിന്റെ തീരുമാനത്തിന് വിധേയമായി മാത്രമെ നിരക്കുവര്‍ദ്ധനവ് നടപ്പിലാക്കാവുവെങ്കിലും ഇതിന് കാത്തുനില്‍ക്കാതെ കഴിഞ്ഞ എട്ട് മുതല്‍ തീയറ്റര്‍ ഉടമകള്‍ നിരക്കുവര്ദ്ധിപ്പിക്കുകയായിരുന്നു. കൗണ്‍സില്‍ പാസാക്കുന്നതിന് മുമ്പ് നഗരസഭ അധികൃതര്‍ മുന്‍കാല പ്രാബല്യത്തോടെ നിരക്ക് വര്‍ദ്ധനവിന് അനുമതി നല്‍കിയെന്നാണ് തീയറ്റര്‍ ഉടമകള്‍ അവകാശപ്പെടുന്നത്.
ഈ മാസം 30ന് ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ കാസിനോയിലെ നിരക്ക് വര്‍ദ്ധനവ് അജണ്ടയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇതേകമ്മിറ്റി തന്നെ ആലുവ സീനത്ത് തീയറ്ററില്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധനവിന് രണ്ട് മാസം മുമ്പ് അപേക്ഷ നല്‍കിയിരുന്നു. ധനകാര്യ കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്ത ശേഷം കൗണ്‍സിലിന് വിടാന്‍ തീരുമാനിക്കുകയും ചെയ്തു. കൗണ്‍സില്‍ അപേക്ഷ നിരസിച്ചതിനാല്‍ നിരക്ക് വര്‍ദ്ധനവ് നടപ്പായില്ല. ഇത്തരം സംഭവവികാസങ്ങള്‍ നിലനില്‍ക്കേയാണ് മറ്റൊരു തീയറ്ററില്‍ നിരക്ക് കൂട്ടാന്‍ ചട്ടം മറികടന്ന് അനുമതി നല്‍കിയിട്ടുള്ളത്. വൈസ് ചെയര്‍പേഴ്സണ്‍ സി. ഓമന, സൗമ്യ കാട്ടുങ്ങല്‍ (ഭരണപക്ഷം), പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ, പി.സി. ആന്റണി, മിനി ബൈജു (പ്രതിപക്ഷം) എന്നിവരാണ് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിലെ അംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: