കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലെ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ കനിഞ്ഞാല്‍ ഗ്രാമീണ റോഡുകളൊന്ന് മിനുങ്ങും, പ്ലാസ്റ്റിക്കിന്റെ ചന്തത്തിലും ഗുണത്തിലും. സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലെ റോഡുകള്‍ പ്ലാസ്റ്റിക് ചേര്‍ത്ത് നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശം പുറത്തിറങ്ങി. പ്ലാന്‍ഫണ്ട്/മെയിന്റനന്‍സ് ഗ്രാന്റ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന റോഡുകളെ ഈ വിഭാഗത്തില്‍ പെടുത്താമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് സമയപരിധിയോ പ്രത്യേക പരിശീലനമോ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടില്ലെങ്കിലും അവര്‍ പ്രത്യേക താല്‍പ്പര്യമെടുത്താല്‍ സംഗതി നടത്താം. 2016-17 വര്‍ഷം തന്നെ ഇത്തരം റോഡുകള്‍ വ്യാപകമായി നിര്‍മ്മിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് തടസ്സമില്ല.
പഞ്ചായത്തുകള്‍ ഏറ്റെടുക്കുന്ന റോഡ് പ്രവൃത്തികളില്‍ 10 ശതമാനമെങ്കിലും പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മ്മിക്കാനാണ് നിര്‍ദ്ദേശം. ബിറ്റുമിന്‍ (ടാര്‍) ഉപയോഗിക്കുന്നതിനൊപ്പം നിശ്ചിത അളവില്‍ പ്ലാസ്റ്റിക്കും ചേര്‍ത്തായിരിക്കും പുതിയ റോഡ് നിര്‍മ്മിക്കുക. ടാറിനൊപ്പം പ്ലാസ്റ്റിക്കും അനുബന്ധ ഘടകങ്ങളും ഉപയോഗിക്കേണ്ടതിന്റെ തോതും നിരക്കുകളുമടങ്ങിയ ഉത്തരവ് ചീഫ് എഞ്ചിനിയര്‍ എല്ലാ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്കും നല്കി.
പ്ലാസ്റ്റിക് നിര്‍മ്മിത റോഡ് ഉണ്ടെങ്കിലേ ഇനി പദ്ധതിക്ക് ഡിപിസി അംഗീകാരം നല്കുകയുള്ളൂവെന്ന് സംസ്ഥാന വികേന്ദ്രീകൃത ആസൂത്രണ സമിതി സംയുക്തയോഗം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചായത്തുകളില്‍ പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാനുള്ള മികച്ച മാര്‍ഗ്ഗമാണ് പ്ലാസ്റ്റിക് റോഡുകള്‍. ഇത്തരം റോഡുകള്‍ക്ക് ആയുസ് കൂടുതലാണെന്ന് ചില പഠനങ്ങളിലുണ്ട്.
മിക്ക തദ്ദേശസ്ഥാപനങ്ങളിലും ഇപ്പോള്‍ പ്ലാസ്റ്റ് മാലിന്യം സംഭരിക്കുന്ന യൂണിറ്റുകളുണ്ട്. ഇവ പൊടിക്കുന്ന സംരംഭങ്ങളുമുണ്ട്. തിളപ്പിക്കുന്ന ബിറ്റുമിനില് പ്ലാസ്റ്റിക് പൊടി ചേര്‍ത്താണ് പുതിയ റോഡ് നിര്‍മ്മിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: