കൊച്ചി: ജിസിഡിഎ ചെയര്മാന് എന്‍. വേണുഗോപാല്‍ സ്ഥാനമൊഴിഞ്ഞു. നേട്ടങ്ങളുടെ പട്ടികകള്‍ നിരത്തിയാണ് വേണുഗോപാല്‍ ജിസിഡിഎയില്‍ നിന്ന് പടിയിറങ്ങുന്നത്. ഇനി മുഴുവന്‍ സമയവും കെപിസി ഓഫീസില്‍ ആയിരിക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജിക്കത്ത് എന്‍എസ്ഡിഎ സെക്രട്ടറി മുഹമ്മദ് ഹനീഷിനു കൈമാറി. ഭൂമി വില്‍പ്പന സംബന്ധിച്ച വിവാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് എത്തിയെങ്കിലും ഒരു ക്രമക്കേടും കണ്ടെത്തിയിട്ടില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
കക്ഷിരാഷ്ട്രീയം മറന്ന് ജിസിഡിഎ ജീവനക്കാര്‍ നല്കിയ സഹകരണത്തിനു നന്ദി പറഞ്ഞാണ് ജിസിഡിഎ ചെയര്മാന് വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചത്. ജിസിഡിഎയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ജനകീയ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കിയ ചെയര്മാന് എന്ന മേല്‍വിലാസത്തോടെയാണ് വേണുഗോപാലിന്റെ പടിയിറക്കം
കടവന്ത്രയില്‍നിന്നും സൗത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് വേഗം എത്തുന്നതിനായി കൊറിയന്‍ സാങ്കേതിക വിദ്യയില്‍ പാലം നിര്‍മിച്ചു. കൊറിയന്‍ സാങ്കേതിക വിദ്യയില്‍ സംസ്ഥാനത്ത് നിര്‍മിക്കുന്ന ആദ്യപാലമാണിത്. ടൂറിസം പ്രോല്‍സാഹനത്തിന്റെ ഭാഗമായി രാജേന്ദ്രമൈതാനം വികസിപ്പിച്ചെടുത്ത് സജ്ജമാക്കിയ ഇന്റര്‍നാഷണല്‍ മള്‍ട്ടി മീഡിയ ലേസര്‍ ഷോയും ഫൗണ്ടന് ഡാന്‍സിങും ഈ രംഗത്തെ ഒരു പൊതുമേഖല സ്ഥാപനത്തിന്റെ ആദ്യചുവടുവയ്പായിരുന്നു. കലൂര്‍ മാര്‍ക്കറ്റ് നവീകരണം, പനമ്പിള്ളി നഗര്‍ സൗന്ദര്യവല്‍ക്കരണം, മഴവെള്ളസംഭരണി, പബ്ലിക് ലൈബ്രറി കൗണ്ടര്‍ തുടങ്ങി ഒട്ടനവധി പദ്ധതികളാണ് ജിസിഡിഎയുടെ നേതൃത്വത്തില്‍ വിജയകരമായി പ്രാവര്‍ത്തികമാക്കിയത്.
പ്രകൃതി സൗഹൃദ യാത്രയ്ക്ക് പുതിയ മാനം നല്കി വൈറ്റില മൊബിലിറ്റി ഹബ്ബ് മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് വരെ സൈക്കിള്‍ സവാരിക്ക് പ്രത്യേക പാത നിര്‍മിക്കാനുള്ള വേണുഗോപാലിന്റെ തീരുമാനമായിരുന്നു ഇത്തവണത്തെ ജി.സി.ഡി.എ ബജറ്റിനെ വേറിട്ടതാക്കിയത്. കൊച്ചി നഗരത്തിന്റെ സാധ്യതകള്‍ മുന്നില്‍കണ്ട് എല്ലാ മേഖലയേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വികസന പദ്ധതികള്‍ ആവിഷ്കരിച്ചാണ് എന്‍.വേണുഗോപാല്‍ പടിയിറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: