കൊച്ചി: പെരുമ്പാവൂര്‍, വെങ്ങോല മേഖലയിലെ ലൈസന്‍സില്ലാത്ത പ്ലൈവുഡ് ഫാക്ടറികള്‍ അടച്ചുപൂട്ടണമെന്ന ഉത്തരവ് നടപ്പാക്കുന്നതിനു കൂടുതല്‍ സമയം അനുവദിക്കണമെന്നു വ്യവസായ വകുപ്പ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. വെങ്ങോല മേഖലയിലെ ലൈസന്‍സില്ലാത്ത പ്ലൈവുഡ് ഫാക്ടറികള്‍ രണ്ടു മാസത്തിനുള്ളില്‍ അടച്ചുപൂട്ടണമെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് കഴിഞ്ഞ മാര്‍ച്ച് 17നു നിര്‍ദേശം നല്‍കിയിരുന്നു. ഈ ഉത്തരവ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നടപ്പാക്കുന്നതിനു കൂടുതല്‍ സമയം അനുവദിക്കണമെന്നാണ് വ്യവസായ വകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ.എസ് രാജഗോപാല്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
പഞ്ചായത്തില്‍ 272 ഫാക്ടറികളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്കിയിരുന്നുവെന്നു വ്യവസായ വകുപ്പ് പറയുന്നു. ഇതനുസരിച്ച് 272 ഫാക്ടറികളില്‍ നടത്തിയ പരിശോധനയില്‍ 172 ഫാക്ടറികള്‍ പഞ്ചായത്തിന്റെ ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യവസായ വകുപ്പ് ഡയറക്ടര്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇവയില്‍ 86 ഫാക്ടറികള്‍ ലൈസന്‍സ് കാലാവധി തീര്‍ന്നതിനെത്തുടര്‍ന്ന് പുതുക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും വ്യവസായ വകുപ്പ് അഡീഷണല്‍ സെക്രട്ടറി കെ.എസ് രാജഗോപാല്‍ വ്യക്തമാക്കുന്നു. കൂടുതല്‍ ഫാക്ടറികളില്‍ പരിശോധന അനിവാര്യമായ സാഹചര്യത്തില്‍ അനധികൃതമായവ അടച്ചുപൂട്ടാന്‍ രണ്ടു മാസത്തെ സമയം കൂടി നല്‍കണമെന്നാണ് ആവശ്യം. വെങ്ങോല പഞ്ചായത്തിലെ പരിസ്ഥിതി പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ടി.കെ. കുര്യന് ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളിലാണ് പ്ലൈവുഡ് ഫാക്ടറികള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: