കൊച്ചി: സംസ്ഥാനത്ത് വിറ്റഴിക്കാന്‍ കഴിയാതെ ദിവസവും പത്ത് ലക്ഷത്തിലേറെ ലോട്ടറി ടിക്കറ്റുകള്‍ കെട്ടിക്കിടക്കുന്നു. ലോട്ടറി വകുപ്പ് കടുത്ത പ്രതിസന്ധിയിലേക്ക്. വില്‍പ്പന കുറഞ്ഞതാണ് ഇതിനു കാരണം. സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും പിടിപ്പുകേടാണ് ഇത്തരമൊരു പ്രതിസന്ധിയിലേക്ക് ലോട്ടറി മേഖലയെ എത്തിച്ചതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഞായറാഴ്ച്ച 12,42,000വും തിങ്കളാഴ്ച 12,81,000 ടിക്കറ്റുകളുമാണ് വില്‍പ്പന നടത്താതെ കെട്ടിക്കിടക്കുന്നത്. ഇതിനു പുറമേ ലോട്ടറി എജന്റുമാരുടെ കൈവശം ഇരട്ടിയിലധികം ടിക്കറ്റുകള്‍ വില്‍ക്കാതെയുണ്ട്.
ഏപ്രില്‍ മുതലാണ് പ്രതിസന്ധി രൂക്ഷമായത്. പൗര്‍ണ്ണമി, വിന്‍വിന്‍, അക്ഷയ, ഭാഗ്യനിധി എന്നി മുപ്പത് രൂപ വിലയുള്ള ടിക്കറ്റുകളുടെ വില്‍പ്പനയാണ് കുറഞ്ഞത്. ഇതിലൂടെ ദിവസവും നാലുകോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്.
ഇത്രയേറെ പ്രതിസന്ധികള്‍ നിലനില്‍ക്കുമ്പോഴും ജൂലായ് 31 വരെ ടിക്കറ്റുകളുടെ എണ്ണം പരിമിതപ്പെടുത്താതെ പ്രിന്റിംഗ് ഓര്‍ഡര്‍ നല്‍കിയിരിക്കുകയാണ്. തിരക്കിട്ട് ഓര്‍ഡര്‍ നല്‍കിയതിന് പിന്നില്‍ ദുരൂഹതയുള്ളതായും പറയുന്നുണ്ട്. സെയിം നമ്പറുകള്‍ എന്ന പേരില്‍ ഒരു കാലത്ത് സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറികള്‍ വളര്‍ന്നപ്പോള്‍ അതിനെ നിരോധിച്ച് സംസ്ഥാനത്ത് സര്‍ക്കാര്‍ ദിവസവും കേരള ലോട്ടറി പുറത്തിറക്കുകയായിരുന്നു. എന്നാല്‍ ഇവിടെയും സെയിം ലോട്ടറികള്‍ വ്യാപകമാക്കുകയാണ് ചെയ്തത്.
നാലക്കത്തിന് 5000 രൂപ എന്ന സമ്മാന ഘടന കൊണ്ടുവന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
ഇതുമൂലം സെയിം ലോട്ടറികളുടെ വില്‍പ്പന കഴിഞ്ഞാല്‍ ബാക്കി വരുന്നവ വില്‍പ്പന നടത്താന്‍ സാധിക്കാത്ത സ്ഥിതിവിശേഷമാണുള്ളത്. വില്‍പ്പന കുറഞ്ഞത് ക്ഷേമനിധി ബോര്‍ഡിനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
അച്ചടിച്ച മുഴുവന്‍ ടിക്കറ്റിനും ക്ഷേമനിധി ബോര്‍ഡ് സേവന നികുതിയിനത്തില്‍ ഒരു ടിക്കറ്റിന് നാല്പത് പൈസ എന്ന ക്രമത്തില്‍ അടയ്ക്കണം.
ലക്ഷക്കണക്കിന് ടിക്കറ്റുകള്‍ കെട്ടിക്കിടക്കുന്നത് മൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ബോര്‍ഡിന് സംഭവിക്കുന്നത്. നിയമസഭ തെരഞ്ഞടുപ്പ് ദിവസം മാത്രം 22 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞില്ല. പുതിയ സെയിം സമ്പ്രദായം വന്നതോടെ താഴെക്കിടയിലുള്ള ലോട്ടറി വില്‍പ്പനക്കാര്‍ ഈ രംഗത്ത് നിന്ന് പിന്‍വാങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: