പാരീസ്: ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച്, ബ്രിട്ടന്റെ ആന്‍ഡി മുറെ, സ്പാനിഷ് താരവും കളിമണ്‍ കോര്‍ട്ടിന്റെ രാജകുമാരനുമായ റാഫേല്‍ നദാല്‍ തുടങ്ങിയവര്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ സിംഗിള്‍സ് രണ്ടാം റൗണ്ടിലെത്തി. അതേസമയം വനിതാ സിംഗിള്‍സില്‍ മൂന്നാം സീഡ് ജര്‍മ്മനിയുടെ ആഞ്ചലിക് കെര്‍ബര്‍ ആദ്യ റൗണ്ടില്‍ പുറത്തായി.
പുരുഷ സിംഗിള്‍സില്‍ നൊവാക്ക് ദ്യോക്കോവിച്ച് ചൈനീസ് തായ്പേയിയുടെ ലു യുന്‍ സുനിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ദ്യോക്കോവിച്ച് രണ്ടാം റൗണ്ടിലെത്തിയത്. എതിരാളിക്ക് ഒന്ന് പൊരുതാന്‍ പോലും അവസരം നല്‍കാതെ 6-4, 6-1, 6-1 എന്ന സ്കോറിനായിരുന്നു ദ്യോക്കോയുടെ ജയം.
ചെക്ക് റിപ്പബ്ലിക്കിന്റെ റാഡെക്ക് സ്റ്റെപാനെക്കിനെ വാശിയേറിയ അഞ്ച് സെറ്റ് പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് ലോക രണ്ടാം നമ്പര്‍ ആന്‍ഡി മുറെ രണ്ടാം റൗണ്ടിലെത്തിയത്. സ്കോര്‍: 3-6, 3-6, 6-0, 6-3, 7-5. ആദ്യ സെറ്റുകളും പരാജയപ്പെട്ട് അട്ടിമറി തോല്‍വിയിലേക്ക് നീങ്ങുകയായിരുന്ന മുറെ തുടര്‍ന്നുള്ള മൂന്നു സെറ്റുകളിലും ഉജ്ജ്വലമായി തിരിച്ചുവന്നാണ് സ്റ്റെപാനക്കിനെ കീഴടക്കിയത്. ഒമ്പത് തവണ റോളങ് ഗാരോസില്‍ കിരീടം നേടി ചരിത്രം കുറിച്ച നാലാം സീഡ് റാഫേല്‍ നദാല്‍ അനായാസ വിജയത്തോടെയാണ് രണ്ടാം റൗണ്ടിലെത്തിയത്. ഓസ്ട്രേലിയയുടെ സാം ഗ്രൗത്തിനെ 6-1, 6-1, 6-1 എന്ന ക്രമത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നദാല്‍ തകര്‍ത്തത്. ഏഴാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബര്‍ഡിച്ച് കനേഡിയന്‍ താരം വാസെക് പോസ്പെസിലിനെ 6-3, 6-2, 6-1 എന്ന സ്കോറിന് പരാജയപ്പെടുത്തി രണ്ടാം റൗണ്ടിലെത്തി. മറ്റൊരു മത്സരത്തില്‍ ഫ്രഞ്ച് താരം ലൂക്കാസ് പൗല്ലെ നാട്ടുകാരനായ ജൂലിയന്‍ ബെന്നറ്റിയുവിനെ 6-3, 4-6, 6-4, 7-6 (7-4) എന്ന സ്കോറിന് പരാജയപ്പെടുത്തി രണ്ടാം റൗണ്ടിലെത്തി.
വനിതാ വിഭാഗത്തില്‍ കെര്‍ബറെ നെതര്‍ലന്‍ഡ്സ് താരം കികി ബെര്ട്ടന്സാണ് ആദ്യ റൗണ്ടില്‍ അട്ടിമറിച്ചത്. മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 6-2, 3-6, 6-3 എന്ന സ്കോറിനായിരുന്നു ബെര്‍ട്ടന്‍സ് അട്ടിമറി വിജയം നേടിയത്. നാലാം സീഡ് സെര്‍ബിയയുടെ അന ഇവാനോവിച്ചും രണ്ടാം റൗണ്ടിലെത്തി. ഫ്രഞ്ച് താരം ഓഷ്യനെ ഡോഡിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് അന ഇവാനോവിച്ച് കീഴടക്കിയത്. സ്കോര്‍: 6-0, 5-7, 6-2.
പ്രതികരിക്കാൻ ഇവിടെ എഴുതുക: