തിരുവനന്തപുരം: കുട്ടികളുടെ ഏറ്റവും വലിയ സാംസ്കാരിക പ്രസ്ഥാനമായ ബാലഗോകുലം നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ബാലഭാരതം-2016 എന്ന പേരില്‍ ബാലികാബാലന്മാരുടെ നേതൃസംഗമം സംഘടിപ്പിക്കുമെന്ന് ബാലഗോകുലം സംയോജകന്‍ സന്ദീപ് അറിയിച്ചു.
2500 ഗ്രാമങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 5000 കുട്ടികളുടെ അഭിരുചി വികസന ശിബിരമാണ് ബാലഭാരതം. പ്രകൃതി-സംസ്കൃതി-രാഷ്ട്രം എന്നീ ആശയങ്ങളില്‍ ഊന്നി നിന്നുള്ള പഠനപ്രവര്‍ത്തനങ്ങളും പ്രദര്‍ശനങ്ങളുമാണ് രണ്ടുദിവസത്തെ ശിബിരത്തില്‍ ക്രമീകരിച്ചിട്ടുള്ളത്. ഉണരുന്ന ബാല്യം, ഉയരുന്ന ഭാരതം എന്ന വാചകം ഉയര്‍ത്തിപ്പിടിച്ച് അങ്കമാലിയിലെ ആദിശങ്കരപുരി (അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്വെന്ഷന് സെന്റര്‍)യില്‍ ഈ മാസം 28, 29 തീയതികളിലാണ് ബാലഭാരതം അരങ്ങേറുന്നത്.
സംഗീതം, നൃത്തം, ചിത്രകല, അഭിനയം, നാടന്‍പാട്ട്, കാവ്യാലാപനം, പ്രഭാഷണകല, ശാസ്ത്രകൗതുകം എന്നീ എട്ടുവിഷയങ്ങളില് കേരളത്തിലെ അതുല്യ പ്രതിഭകള്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കും. യോഗയും ഭഗവദ്ഗീതയും സമന്വയിപ്പിച്ച് ബാലഗോകുലം തയ്യാറാക്കിയ യോഗീഉത്സവം എന്ന അനുഷ്ഠാന ക്രിയാപദ്ധതി ബാലഭാരതവേദിയില് അവതരിപ്പിക്കും. നല്ല ആരോഗ്യം നല്ല വിചാരം എന്ന സന്ദേശം പ്രചരിപ്പിക്കുന്ന യോഗീഉത്സവം അയ്യായിരം കുട്ടികള്‍ ഒരുമിച്ച് ഒരുവേദിയിലായിരിക്കും അവതരിപ്പിക്കുക.
29ന് ഏകഭാരതം ശ്രേഷ്ഠഭാരതം എന്ന വിഷയത്തില്‍ കുട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വീഡിയോ സംവാദം നടത്തും. അയ്യായിരം കുട്ടികളില്‍ നിന്ന് പതിനായിരം ആശയങ്ങള്‍ സ്വരൂപിക്കുന്നതിനാണ് ഈ സംവാദം. ശിബിരത്തില്‍ പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും നല്ലതു കേട്ടു വളരാം എന്ന സങ്കല്‍പ്പത്തില്‍ റേഡിയോ ഉപഹാരമായി നല്‍കും.
28ന് രാവിലെ 9.30ന് പതാക ഉയര്‍ത്തും. 9.30ന് ഉദ്ഘാടന സഭയില്‍ 40 ബാലപ്രതിഭകള്‍ ചേര്‍ന്ന് ദീപ പ്രോജ്വലനം നിര്‍വഹിക്കും.
ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് മാസ്റ്റര്‍ ഗൗരവ് മേനോനും നാഷണല്‍ ആക്ടിവിസ്റ്റ് ജാഹ്നവി ബെഹലും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും. കോഴിക്കോട് കുളത്തൂര്‍ അദൈ്വതാശ്രമത്തിലെ സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.പി. ബാബുരാജ് ആധ്യക്ഷ്യം വഹിക്കും.
11.30ന് പ്രകൃതിദര്‍ശനം എന്ന വിഷയത്തെ അധികരിച്ച് മനു തിരുവനന്തപുരം മാജിക് ഷോ അവതരിപ്പിക്കും. 2.30ന് കലാ വൈജ്ഞാനിക ശാസ്ത്രസാഹിത്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ക്ലാസുകള്‍. 5.30ന് പൊതുസഭയില്‍ യോഗീഉത്സവ് അരങ്ങേറും. മറിയം ആസിഫ് സിദ്ദിഖി വിശിഷ്ടാതിഥി ആയിരിക്കും. റിട്ട ജസ്റ്റിസ് കെ.ടി. തോമസ് ആധ്യക്ഷ്യം വഹിക്കും. ആര്‍എസ്എസ് അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് ജെ. നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് മലയാള കവിതകളുടെ ദൃശ്യാവിഷ്കരണമായ ഉണര്‍ത്തുപാട്ട് അരങ്ങേറും.
29ന് രാവിലെ ഏകഭാരതം ശ്രേഷ്ഠഭാരതം വിഷയത്തില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് അഡ്വ ജിതേഷിന്റെ ദേശീയോദ്ഗ്രഥന വരയരങ്ങ്. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സന്ദേശം. 11 മുതല്‍ 12 വരെ ആര്. ഹരി, എ. ഗോപാലകൃഷ്ണന്, വത്സന് തില്ലങ്കേരി എന്നിവര്‍ മാര്‍ഗദര്‍ശനം നല്‍കും. 12.30ന് സമാപനസഭ കേന്ദ്ര വാര്‍ത്താവിനിമയ സഹമന്ത്രി രാജവര്ദ്ധന്സിങ് റാത്തോഡ് ഉദ്ഘാടനം ചെയ്യും. ഫെഡറല്‍ബാങ്ക് സിഇഒ ശ്യാം ശ്രീനിവാസന് ഉപഹാരങ്ങള്‍ വിതരണം ചെയ്യും. ബാലഗോകുലം സംസ്ഥാന ഭഗിനി പ്രമുഖ് ഡോ. ആശ ഗോപാലകൃഷ്ണന് ആധ്യക്ഷം വഹിക്കും.
മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനും ബാലഗോകുലത്തിന്റെ സാന്ദീപനിയായിരുന്ന കവി കുഞ്ഞുണ്ണി മാഷിനുമുള്ള ശ്രദ്ധാഞ്ജലി കൂടിയാണ് ബാലഭാരതം. റിട്ട ജസ്റ്റിസ് കെ.ടി. തോമസ് ചെയര്‍മാനും കെ.പി. ഹരിദാസ് ജനറല്‍ കണ്‍വീനറുമായ 301 അംഗ സ്വാഗതസംഘം ബാലഭാരതത്തിന്റെ വിജയകരമായ നടത്തിപ്പിന് പ്രവര്‍ത്തിച്ചു വരികയാണ്. എല്ലാ ജില്ലകളിലും സംയോജക സമിതികള്‍ രൂപീകരിച്ച് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായും സന്ദീപ് അറിയിച്ചു. ബാലഗോകുലം പ്രവര്‍ത്തകരായ അനന്തനാരായണ്‍, വി.എസ്. രേവതി, ജെ. അഭിരാമി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: