കോഴിക്കോട്: തപാല്‍വകുപ്പിന് കീഴിലുള്ള രണ്ട് എടിഎമ്മുകള്‍ ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. സിവില്‍ സ്റ്റേഷന്, മാനാഞ്ചിറ ഹെഡ് പോസ്റ്റോഫീസുകളിലാണ് ഇന്ത്യ പോസ്റ്റ് എടിഎമ്മുകള്‍ തുടങ്ങിയത്. സിവില്‍ സ്റ്റേഷന് ഹെഡ്പോസ്റ്റോഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് എടിഎം ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്റെ മുക്കുംമൂലകളില് സാന്നിധ്യമുള്ള പോസ്റ്റോഫീസുകള്‍ ബാങ്കിംഗ് മേഖലയിലേക്ക് കടന്നുവരുന്നത് അവയുടെ ഗതകാലപ്രതാപം വീണ്ടെടുക്കാനും അതോടൊപ്പം ആയിരക്കണക്കിന് ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കു കൂടി ബാങ്കിംഗ് മേഖലയിലേക്ക് പ്രവേശനം സാധ്യമാക്കാനും സഹായകരമാവുമെന്ന് ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു. മറ്റ് ബാങ്കുകളുടെകൂടി ഇടപാടുകള്‍ ഇന്ത്യ പോസ്റ്റ് എ.ടി.എമ്മുകള്‍ വഴി നടത്താനായാല്‍ ഉപഭോക്താക്കള്‍ക്ക് വലിയൊരാശ്വാസമാവും അത് നല്‍കുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാതികള്‍ക്കിടം നല്‍കാത്തവിധം പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്യുന്നതിലും തിരികെയെത്തിക്കുന്നതിലും തപാല്‍വകുപ്പ് കാണിച്ച സൂക്ഷ്മത ശ്ലാഘനീയമാണെന്ന് ജില്ലാകലക്ടര്‍ അഭിപ്രായപ്പെട്ടു.
നോര്‍ത്തേണ്‍ റീജ്യണ്‍ ഡയറക്ടര്‍ ഓഫ് പോസ്റ്റല്‍ സര്‍വീസസ് വിനോദ് കുമാര്‍, പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ അഞ്ജലി ആനന്ദ്, അസിസ്റ്റന്റ് ഡയറക്ടര്‍ ടെക്നോളജി മിനി രാജന്, കാലിക്കറ്റ് ഡിവിഷന് സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ് എ സുധാകരന്, സിവില്‍ സ്റ്റേഷന് ഹെഡ്പോസ്റ്റോഫീസ് പോസ്റ്റ് മാസ്റ്റര്‍ വി.ടി ബാബുരാജ് നായര്‍ സംസാരിച്ചു.
ആദ്യഘട്ടത്തില്‍ ജില്ലയില്‍ 16 എടിഎമ്മുകള്‍ കൂടി സ്ഥാപിക്കാനാണ് പോസ്റ്റല്‍ വിഭാഗത്തിന്റെ പദ്ധതി. ഏത് പോസ്റ്റോഫീസിലും അക്കൗണ്ടുള്ളവര്‍ക്ക് എടിഎം വഴി പണം പിന്‍വലിക്കാം. സ്വന്തം പേര് ചേര്‍ത്തതും അല്ലാത്തതുമായ എടിഎം കാര്‍ഡുകള്‍ പോസ്റ്റോഫീസില്‍ നിന്ന് ലഭിക്കും. പേരില്ലാത്ത ഇന്‍സ്റ്റന്റ് കാര്‍ഡുകള്‍ പോസ്റ്റോഫീസില്‍ ചെന്ന് ആവശ്യപ്പെട്ടാലുടന്‍ നല്കാവുന്ന രീതിയിലാണ് സംവിധാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: