ന്യൂദല്‍ഹി: 2 ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറി നടത്തിയതിന് മാരന് സഹോദരന്മാര്ക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് കേസ് രജിസ്റ്റര്‍ ചെയ്തു. മുന്‍ കേന്ദ്രമന്ത്രി ദയാനിധിമാരനും സഹോദരനും സണ്‍ ടിവി എംഡിയുമായ കാലാനിധി മാരനുതെരെ കള്ളപ്പണ നിരോധന നിയമ പ്രകാരമാണ് കേസെടുത്തത്.
എയര്‍സെല്‍- മാക്സ് കരാറിന്റെ ഭാഗമായി 550 കോടി രൂപ മാരന് സഹോദരന്മാര് അനധികൃതമായി സമ്പാദിച്ചെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് കണ്ടെത്തിയിരുന്നു. 2004-05ല്‍ മലേഷ്യന്‍ സ്ഥാപനം മാക്സിസിന് എയര്‍സെല്‍ കമ്പനിയുടെ ലൈസന്‍സ് കൈമാറാന്‍ മുന്‍ കേന്ദ്രമന്ത്രി ധയാനിധി മാരന് ഇടപെട്ടെന്നാണ് ആരോപണം. ഇടപാടില്‍ ദയാനിധിമാരന് ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ സി.ബി.ഐ കണ്ടെത്തിയിരുന്നു.
എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്തെ 2ജി സ്പെക്ട്രം ഇടപാടു സംബന്ധിച്ചു സിബിഐ നേരത്തേ ഒരു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. മുന്‍ ടെലികോം സെക്രട്ടറി ശ്യാമള്‍ ഘോഷ്, ഡെപ്യൂട്ടി ജനറല്‍ ജെ.ആര്. ഗുപ്ത, ചില ടെലികോം കമ്പനികള്‍ എന്നിവര്‍ കേസില്‍ പ്രതികളാണ്. 2001-03ല്‍ ടെലികോം കമ്പനികള്‍ക്ക് അനധികൃതമായി 2ജി സ്പെക്ട്രം അനുവദിച്ചെന്നാണ് ആരോപണം.
ടെലികോം മന്ത്രിയായിരിക്കെ ബി.എസ്.എന്‍.എല്ലിന്റെ ടെലിഫോണ്‍ കേബിളുകള്‍ സണ്‍ ടി.വി.ക്കുവേണ്ടി ദുരുപയോഗപ്പെടുത്തിയെന്നും ഖജനാവിന് കോടികളുടെ നഷ്ടം വരുത്തിയെന്നുമുള്ള ആരോപണവും മാരനെതിരെയുണ്ട്. മാരന് ചെന്നൈയിലെ ബോട്ട്ക്ലബ്ബിലുള്ള സ്വന്തം വീട്ടില്‍ ബി.എസ്.എന്‍.എല്ലിന്റെ 323 ടെലിഫോണ്‍ ലൈനുകള്‍ സംഘടിപ്പിച്ചു. ടെലികോം മന്ത്രിയെന്ന നിലയില്‍ ദല്‍ഹിയില്‍ ദയാനിധി ഉപയോഗിച്ചിരുന്ന സൗജന്യ ടെലിഫോണ്‍ ലൈനുകള്‍ക്ക് പുറമെയായിരുന്നു ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: