പാനൂര്‍: സിപിഎമ്മിന്റെ പിറവി അസഹിഷ്ണുതയിലാണെന്നും, ജനിതക തകരാറില്‍ പിറന്നതിനാലാണ് സിപിഎം അക്രമത്തിന്റെ പാതയില്‍ തന്നെ ഇന്നും സഞ്ചരിക്കുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് പറഞ്ഞു. ബിജെപി കണ്ണൂര്‍ ജില്ലാസെക്രട്ടറിയായിരുന്ന പന്ന്യന്നൂര്‍ ചന്ദ്രന്റെ 20-ാം ബലിദാനദിനത്തില്‍ പാനൂരില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തില്‍ രാഷ്ട്രീയത്തിന്റെ പേരില്‍ ജീവിക്കാന്‍ അനുവദിക്കാതെ നിരപരാധികളെ ക്രൂരമായി സിപിഎം വേട്ടയാടുകയാണ്. ഇത് ലോകമറിയണം. കിണറ്റില്‍ ബാര്‍ബര്‍ഷോപ്പിലെ മുടി കൊണ്ടിട്ട് ഒരിക്കലും ശുചിയാക്കാന്‍ പറ്റാത്ത തരത്തില്‍ വൃത്തിഹീനമാക്കിയിരിക്കുന്നു. വീടുകളും, വാഹനങ്ങളും തകര്‍ത്തിരിക്കുന്നു. പിണറായി പ്രദേശത്ത് സിപിഎമ്മിന്റെ കിരാതരാഷ്ട്രീയമാണ് അരങ്ങേറുന്നത്. ഒരു തരത്തിലും ജീവിക്കാന്‍ അനുവദിക്കില്ലായെന്ന് അധികാരം ലഭിച്ചതിന്റെ അഹന്തയില്‍ സിപിഎം ആക്രോശിക്കുകയാണ്. ഇവര്‍ മനുഷ്യരാണോ? അക്രമത്തെ എന്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് അപലപിക്കുന്നില്ല? കുമ്മനം ചോദിച്ചു. ജനങ്ങളുടെ സ്വത്തിനും, സുരക്ഷയ്ക്കും പ്രാധാന്യം നല്‍കുമെന്ന് പറയുന്ന പിണറായി വിജയന് സ്വന്തം വീടിനു സമീപത്ത് തന്റെ അനുയായികള്‍ നടത്തുന്ന ക്രൂരത കണ്ടില്ലെന്ന് നടിക്കുകയാണ്. ഇത് പ്രതിഷേധാര്‍ഹമാണ്.ചെറിയ ശതമാനം വോട്ടിന്റെ വര്‍ദ്ധനവില്‍ അധികാരം ലഭിച്ചത് യുഡിഎഫിന്റെ അഴിമതിക്കെതിരെയുളള പ്രകടമായ പ്രതിഷേധം ഒന്നുകൊണ്ടു മാത്രമാണ്. 2011ല്‍ നിന്നും മൂന്നിരിട്ടി വോട്ടു നേടിയ എന്‍ഡിഎയാണ് കേരളത്തില്‍ ഇക്കുറി തരംഗമായതെന്നും കുമ്മനം രാജശേഖരന് കൂട്ടിച്ചേര്‍ത്തു.കൂത്തുപറമ്പ് നിയോജക മണ്ഡലം പ്രസിഡണ്ട് വി.പി.സുരേന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. ദേശീയ നിര്‍വ്വാഹക സമിതി അംഗം പികെ.കൃഷ്ണദാസ് പന്ന്യന്നൂര്‍ ചന്ദ്രന് അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ് പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: