ന്യൂദല്‍ഹി: യുപിഎ സര്‍ക്കാര്‍ അവസാന നാളുകളില്‍ ദല്‍ഹിയിലെ കോടികള്‍ വിലമതിക്കുന്ന കണ്ണായ സ്ഥലങ്ങള്‍ വഖഫ് ബോര്‍ഡിന് കൈമാറിയ നടപടി പുറത്ത്. ഇക്കാര്യം പരിശോധിച്ച് നിയമനടപടി കൈക്കൊള്ളാന്‍ കേന്ദ്ര നഗരവികസനമന്ത്രാലയം ഉത്തരവിട്ടിരിക്കുകയാണ്.
തലസ്ഥാനത്തെ 123 പ്ളോട്ടുകളാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് യുപിഎ സര്‍ക്കാര്‍ വഖഫ് ബോഡിന് പതിച്ചു നല്‍കിയത്. ഇതില്‍ 61 എണ്ണം കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെയും 62 എണ്ണം ദല്‍ഹി വികസന അതോറിറ്റിയുടേയും ഉടമസ്ഥതയിലുള്ളതാണ്. ഈ ഭൂമി വഖഫ് ബോര്‍ഡിന് നല്‍കിയത് അന്വേഷിക്കാന്‍ ദല്‍ഹി ജുഡീഷ്യല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ജെ.ആര് ആര്യനെ കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
കൊണാട്ട്പ്ളേസ്, ജന്‍പഥ്, അശോക് റോഡ്, ബാബര്‍ റോഡ്, ലോധി റോഡ്, മഥുര റോഡ്, പണ്ടാര റോഡ്, ജങ്പുര, കരോള്‍ബാഗ്, ദരിയാഗഞ്ച് എന്നിവിടങ്ങളിലെ കോടികള്‍ വിലമതിക്കുന്ന ഭൂമിയാണ് കഴിഞ്ഞ സര്‍ക്കാര്‍ വഖഫ് ബോര്‍ഡിന് കൈമാറിയത്. കമല്‍നാഥ് തലവനായുള്ള നഗര വികസന മന്ത്രാലയത്തിന്റേതായിരുന്നു ഭൂമിനല്‍കാനുള്ള തീരുമാനം. ഒട്ടും താമസിക്കാതെ യുപിഎ മന്ത്രിസഭ അതിന് അനുമതിയും നല്കി.
ഈ സംഭവം വിശ്വഹിന്ദു പരിഷത്തിന്റെ ഇന്ദ്രപ്രസ്ഥ ഘടകം ദല്‍ഹി ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. പിന്നീട് മോദിസര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ഇപ്പോഴത്തെ നഗരവികസന മന്ത്രി വെങ്കയ്യനായിഡുവിനോട് യുപിഎയുടെ നടപടി പുന:പരിശോധിക്കാന്‍ വിഎച്ച്പി ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭൂമികൈമാറ്റം, നടപടിക്രമങ്ങള്‍ പാലിച്ചാണോ നടത്തിയിരിക്കുന്നതെന്നറിയാന് മന്ത്രാലയം നിയമ സഹായം തേടി.
വിഎച്ച്പി യുടെ പരാതി പരിഗണിച്ച ഹൈക്കോടതിയാകട്ടെ ഇക്കാര്യങ്ങള്‍ പരിശോധിച്ച് തീരുമാനത്തിലെത്തും വരെ സ്വത്തുക്കള്‍ പൂര്‍വ്വസ്ഥിതിയില്‍ സര്‍ക്കാരില്‍ തുടരണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു.
അതേസമയം കൈമാറ്റം ചെയ്ത ഭൂമിയില്‍ ഇതിനകം തന്നെ ദര്‍ഗകളും മസ്ജിദും ശ്മശാനങ്ങളും നിര്‍മ്മിച്ചു കഴിഞ്ഞു. അനധികൃമായി കൈയേറിയ വളരെക്കുറച്ച് ഭൂമിമാത്രമേ ഒഴിഞ്ഞുകിടക്കുന്നുള്ളൂവെന്നും കൈയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്നുമാണ് വഖഫ്ബോര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന് കെ. ആലം ഫാറൂഖി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: