തൊടുപുഴ: പ്രശസ്ത ചലച്ചിത്ര താരവും എംപിയുമായ ഇന്നസെന്റിന് അത്യാഹിതം സംഭവിച്ചെന്ന് അഭ്യൂഹം പരന്നു. പിന്നീട് ഇന്നസെന്റ് തന്നെ ഫേസ്ബുക്കിലൂടെ തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് അറിയിച്ചു.
ഇന്നലെ രാവിലെ 11 മണിയോടെയാണ് തൊടുപുഴ നഗരത്തിലും പരിസര പ്രദേശത്തും ഇന്നസെന്റിന് അപായം പറ്റിയെന്ന തരത്തില്‍ വാര്‍ത്ത പരന്നത്. നിരവധി ആളുകളാണ് തൊടുപുഴയിലെ പോലീസ് സ്റ്റേഷനിലേക്കും പത്ര ഓഫീസുകളിലേക്കും വിവരം തിരക്കി വിളിച്ചത്.
രണ്ട് ദിവസം മുമ്പ് ഷൂട്ടിങിന്റെ ഭാഗമായി ഇന്നസെന്റ് തൊടുപുഴയിലെ മുട്ടത്ത് ഉണ്ടായിരുന്നു. ഇന്നലെ രാവിലെ രക്തം പരിശോധിക്കുന്നതിനായി തൊടുപുഴ സെന്റ്മേരീസ് ഹോസ്പിറ്റലില്‍ എംപി എത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത്തരം ഒരു വ്യാജ വാര്‍ത്ത പരന്നത്.
ഇതൊന്നുമറിയാതെ ഇന്നസെന്റ് തിരുവനന്തപുരത്ത് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പോകുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് നടന് കുഴഞ്ഞ് വീണുവെന്നും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഉടന്‍ കൊണ്ടുവരും എന്ന തരത്തില്‍ അഭ്യൂഹം പരന്നത്. ഇത് സംബന്ധിച്ച് ആശുപത്രിയിലേക്ക് സംസ്ഥാനത്തെമ്പാടുനിന്നും നിരവധി പേര് വിളിച്ചതായും അധികൃതര്‍ പറഞ്ഞു.
സംഭവത്തില്‍ വാട്ട്സ്ആപ്പ് വഴിയും വാര്‍ത്ത പ്രചരിച്ചതായാണ് വിവരം. നഗരത്തില്‍ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വാര്‍ത്ത പരന്നത് പോലീസിനേയും അങ്കലാപ്പിലാക്കി. എന്നാല്‍ ഈ വാര്‍ത്ത ആരോ ദുഷ്ടലാക്കോടെ ഉണ്ടാക്കിയതാണെന്നും സംഭവത്തില്‍ അന്വേഷണം നടത്തിയെന്നും പോലീസ് പറഞ്ഞു. ബിജു മേനോന് നായകനായ വെള്ളക്കടുവ എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് ഇന്നസെന്റ് ജില്ലയില്‍ എത്തിയത്.
നിങ്ങള്‍ കേള്‍ക്കുന്നതുപോലെ ഒരപകടവും എനിക്ക് സംഭവിച്ചിട്ടില്ല, ഞാന്‍ തിരുവനന്തപുരത്ത് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുവാന്‍ വന്നിരിക്കുന്നു എന്നും ഉച്ചയ്ക്ക് രണ്ടു മണിയോടെ ഇന്നസെന്റ് ഫേസ്ബുക്കില്‍ കുറിച്ചു. രണ്ട് തവണ ക്യാന്‍സര്‍ രോഗത്തെ തോല്പിച്ച് ഇന്നസെന്റ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരുന്നു.
https://www.facebook.com/NjanInnocent/posts/597129390452085
പ്രതികരിക്കാൻ ഇവിടെ എഴുതുക: