തേഞ്ഞിപ്പാലം (മലപ്പുറം): പതിമൂന്നാമത് ദേശീയ യൂത്ത് അത്ലറ്റിക് മീറ്റിന് ഇന്നു തുടക്കം. കോഴിക്കോട് സര്‍വകലാശാലാ ഗ്രൗണ്ടില്‍ പുതുതായി നിര്‍മ്മിച്ച സിന്തറ്റിക് ട്രാക്കിലും ഫീല്‍ഡിലുമാണ് രാജ്യത്തെ കൗമാര കായികതാരങ്ങള്‍ പൊന്നണിയാനിറങ്ങുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 612 താരങ്ങള്‍ മൂന്നു ദിവസത്തെ മീറ്റില്‍ പങ്കെടുക്കും. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ മൂന്ന് ദിവസം കൊണ്ട് 40 ഫൈനലുകള്‍ അരങ്ങേറും. ആദ്യമായാണ് കേരളം ദേശീയ യൂത്ത് മീറ്റിന് ആതിഥ്യം വഹിക്കുന്നത്.
നിലവിലെ ചാമ്പ്യന്മാരായ കേരളം കിരീടം നിലനിര്‍ത്താനാകുമെന്ന ശുഭപ്രതീക്ഷയില്‍. കഴിഞ്ഞ വര്‍ഷം 156 പോയിന്റുമായാണ് കേരളം ചാമ്പ്യന്മാരായത്. പെണ്‍കുട്ടികളുടെ കരുത്തില്‍ കിരീടധാരണം. 106 പോയിന്റാണ് കഴിഞ്ഞ വര്‍ഷം കേരളത്തിന് വേണ്ടി പെണ്‍കൊടികള്‍ നേടിയത്്.
കഴിഞ്ഞ വര്‍ഷം ഗോവയിലെ പനാജിയില്‍ നടന്ന മീറ്റില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ അവസാന ദിനമാണ് കേരളം കിരീടം വെട്ടിപ്പിടിച്ചത്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 50 പോയിന്റുമായി നാലാമത് എത്താനെ കഴിഞ്ഞള്ളൂ. കഴിഞ്ഞ തവണ കേരളത്തിന് കനത്ത വെല്ലുവിളിയുയര്‍ത്തിയ ഹരിയാനയും ഉത്തര്‍പ്രദേശും തമിഴ്നാടും വമ്പന്‍ താരനിരയുമായാണ് തേഞ്ഞിപ്പാലത്ത് എത്തിയിട്ടുള്ളത്.
ഇത്തവണ ജംബോ സംഘവുമായി എത്തുന്ന കേരളത്തിനായി 52 ആണ്‍കുട്ടികളും 48 പെണ്കുട്ടികളുമടക്കം 100 പേര് ട്രാക്കിലും ഫീല്ഡിലുമായിറങ്ങും. രാജ്യാന്തര താരങ്ങളായ ജിസ്ന മാത്യു, അബിത മേരി മാനുവല്‍ എന്നീ സൂപ്പര്‍താരങ്ങളും കേരള ടീമില്‍ ഉള്‍പ്പെടുന്നു. എം. രാമചന്ദ്രന് മാനേജര്‍. എന്‍.കെ. രാജീവന്, പി. ജഗദീഷ്, അഞ്ജു ബെന്നി, നജീഷ് ചാക്കോ എന്നിവര്‍ കേരളത്തിന്റെ പരീശിലകര്‍. കഴിഞ്ഞ 19 മുതല്‍ കൊച്ചി മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടത്തിയ കഠിന പരിശീലനവുമായാണ് കേരളം തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയത്. ആദ്യ ദിനം പത്ത് ൈഫനലുകള്‍.
ഇന്നു രാവിലെ 6.30നു പെണ്‍കുട്ടികളുടെ 3,000 മീറ്റര്‍ ഓട്ടത്തോടെ മത്സരങ്ങള്‍ക്കു തുടക്കമാകും. സ്കൂള്‍ മീറ്റുകളിലെ മിന്നും താരം അനുമോള്‍ തമ്പിയില്‍ ഉറച്ച സ്വര്‍ണ്ണം പ്രതീക്ഷിക്കുന്നു. എല്‍. സുകന്യ, അഞ്ജു റോസ് എന്നിവരും കേരളത്തിനായി ആദ്യ ഫൈനലില്‍ ട്രാക്കിലിറങ്ങും. തൊട്ടുപിന്നാലെ ആണ്‍കുട്ടികളുടെ 3,000 മീറ്റര്‍. പാലക്കാട് പറളി സ്കൂളിലെ അജിത്ത് പി.എന്‍. സുവര്‍ണ്ണ പ്രതീക്ഷ. ഷെറിന് ജോസും അഭിനന്ദും ആതിഥേയരുടെ മറ്റ് പ്രതീക്ഷകള്‍.
ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ ജിയോ ജോസും കേരളത്തിന്റെ ഉറച്ച സ്വര്‍ണ്ണ പ്രതീക്ഷ. റിജു വര്‍ഗീസും ആരോമല്‍. ടിയും മെഡല്‍ പട്ടികയില്‍ ഇടംപിടിക്കാമെന്ന പ്രതീക്ഷയില്‍.
ഡിസ്കസ് ത്രോയില്‍ അമല്‍ പി. രാഘവും മെഡല്‍ പ്രതീക്ഷയുമായി ഇറങ്ങുമ്പോള്‍ പെണ്‍കുട്ടികളുടെ ലോങ് ജമ്പില്‍ മൂന്ന് മെഡലും നേടാമെന്ന പ്രതീക്ഷയുണ്ട് ആതിഥേയ ക്യാമ്പ്.
ലിസ്ബത്ത് കരോലിന് ജോസഫ്, രുഗ്മ ഉദയന്‍, ആല്‍ഫി ലൂക്കോസ് എന്നിവര്‍ ഇന്ന് മെഡല്‍ പ്രതീക്ഷയുമായി ജമ്പിങ്ങ്പിറ്റില്‍ പറന്നിറങ്ങും. ഷോട്ട്പുട്ടില്‍ മേഘ മറിയം മാത്യുവിലൂടെയും കേരളം മെഡല്‍ പ്രതീക്ഷിക്കുന്നു. നെല്‍സ സജിയും ആര്. അനുശ്രീയും ഷോട്ടില്‍ കേരളത്തിനായി ഇറങ്ങും.
ജാവലിന്‍ ത്രോയില്‍ ടി.എസ്. ധനശ്രീ, ഇന്ദുമതി. എന്‍, ശ്രീരഞ്ജിനി. എച്ച്.ആര് എന്നിവരും ആണ്‍കുട്ടികളുട ഷോട്ട്പുട്ടില്‍ രബീഷ് നെച്ചിക്കുണ്ടില്‍, ജോജി എല്‍ദോസ് എന്നിവരും ഫീല്‍ഡിലിറങ്ങും. വൈകീട്ട് നാലിനാണ് ഔദ്യോഗിക ഉദ്ഘാടനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: