ഇരിട്ടി: ഇരിട്ടി പാലത്തില്‍ വീണ്ടും അപകടം. പാലത്തിലൂടെ നടന്നു പോവുകയായിരുന്ന മദ്ധ്യവയസ്കയുടെ പാദം ലോറി കയറി നഷ്ടപ്പെട്ടു. ഇരിട്ടി കുന്നില്‍ താമസിക്കുന്ന കല്യാണി 60)യുടെ കാല്‍പാദമാണ് ലോറികയറി മുറിഞ്ഞ് നഷ്ടപ്പെട്ടത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. ഇരിട്ടി പാലത്തിനു സമീപം ഇരിട്ടി കുന്നില്‍ താമസിക്കുന്ന കല്യാണി പാലത്തിലൂടെ നടന്നുപോകവേ കാല്‍പ്പാദത്തില്‍ ലോറിയുടെ ടയര്‍ കയറുകയായിരുന്നു. ടയറിനടിയില്‍ പെട്ട് പാദം അരഞ്ഞു വേര്‍പെട്ടു പോയി.
കഴിഞ്ഞ വര്‍ഷം ജൂലായ് 31നായിരുന്നു ഇരിട്ടി പാലത്തിലൂടെ നടന്നു പോവുകയായിരുന്ന തുന്നല്‍ തൊഴിലാളി രാഘവന് പാലത്തിനും ബസ്സിനും ഇടയില്‍പ്പെട്ട് മരിച്ചത്. അന്ന് നടന്ന ചില പ്രക്ഷോഭങ്ങളെ തുടര്‍ന്ന് എംഎല്‍എയും ബന്ധപ്പെട്ട വകുപ്പ് അധികൃതരും മറ്റും ഇതിനു ഉടനടി പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. വീതികുറഞ്ഞ പാലത്തിന്റെ ഇരു വശങ്ങളിലും കാല്‍നടയാത്രക്കാര്‍ക്ക് അപകടം വരുത്തും വിധം സ്ഥാപിച്ച വിവിധ ടെലഫോണ്‍ കമ്പനികളുടെ കേബിളുകള്‍ മാറ്റി സ്ഥാപിക്കുമെന്ന് ഉറപ്പു നല്‍കിയെങ്കിലും വര്‍ഷം ഒന്ന് തികയാറായിട്ടും ഇതൊന്നും നടന്നില്ല. വാഹനത്തിരക്കിന്റെ കുരുക്കഴിക്കാന്‍ പാടുപെടുന്ന ഇരിട്ടി പാലം അധികൃതരുടെ കണ്ണ് തുറന്നില്ലെങ്കില്‍ ഇനിയും വന്‍ അപകടങ്ങള്‍ക്ക് കാരണമാവുമെന്ന് തന്നെയാണ് ജനങ്ങള്‍ ഭയപ്പെടുന്നത്. അതേസമയം വാഹനങ്ങള്‍ കുരുക്കില്‍ പെടുമ്പോള്‍ ഇവക്കിടയിലൂടെ നിയമങ്ങള്‍ തെറ്റിച്ച് വലിയ വാഹനങ്ങളെ മറികടക്കാന്‍ ശ്രമിക്കുന്ന വാഹനങ്ങളും പലപ്പോഴും അപകടത്തിനും വാഹനക്കുരുക്കഴിക്കുന്നതിനും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: