കൊച്ചി: കയര്‍ ഉത്പന്ന കയറ്റുമതിയില്‍ രാജ്യത്ത് 20 ശതമാനത്തിന്റെ വര്‍ദ്ധനവ്. 2015-16 വര്‍ഷത്തില്‍ 7,52,020 മെട്രിക് ടണ്‍ കയര്‍ ഉത്പന്നങ്ങളാണ് ഭാരതം കയറ്റുമതി ചെയ്തത്. 1901.62 കോടി രൂപ വരുമിത്. 2014-15 വര്‍ഷം 626665 മെട്രിക് ടണ്‍ കയറ്റുമതിയിലൂടെ 1630 കോടി രൂപയാണ് നേടാന്‍ സാധിച്ചത്.
സാമ്പത്തിക മാന്ദ്യ കാലത്തും മുന്നേറ്റമുണ്ടായത് വലിയ നേട്ടമാണെന്ന് കയര്‍ ബോര്‍ഡ് ചെയര്മാന് സി.പി.രാധാകൃഷ്ണന് പത്രസമ്മേളനത്തില്‍ പറഞ്ഞു. ജൈവകൃഷിക്ക് കൂടുതലായി ഉപയോഗിക്കുന്ന ചകിരിച്ചോറാണ് കയറ്റുമതിയില്‍ മുന്നില്‍. 54.37 ശതമാനമാണിത്. അമേരിക്ക, ചൈന, നെതര്‍ലാന്റ്സ് എന്നീ രാജ്യങ്ങളിലേക്കാണ് കൂടുതല്‍ കയറ്റുമതി നടക്കുന്നത്.
കയര്‍ വ്യവസായത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ രാജ്യത്ത് സുലഭമാണെന്നും എന്നാല്‍ ഇതിന്റെ 45 ശതമാനം വരെ മാത്രമേ ഇപ്പോള്‍ ഉപയോഗിക്കുന്നുള്ളുവെന്നും ചെയര്മാന് ചൂണ്ടിക്കാട്ടി. ഇത് 60 ശതമാനത്തിലെത്തിക്കാനാണ് ബോര്‍ഡിന്റെ ശ്രമം. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കയറ്റുമതി ഇരട്ടിയാക്കാനും കൂടുതല്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കാനും ബോര്‍ഡ് ലക്ഷ്യമിടുന്നു. കയര്‍ ബോര്‍ഡ് ആസ്ഥാനം കൊച്ചിയില്‍ നിന്നും മാറ്റുമെന്ന അഭ്യൂഹവും ചെയര്മാന് തള്ളി.
ഇത്തരം വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും ആസ്ഥാനം കൊച്ചിയില്‍ തന്നെയായിരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: