എല്‍ഡിഎഫ് വരും എല്ലാം ശരിയാവും എന്നതായിരുന്നല്ലോ മുദ്രാവാക്യം. ആഗ്രഹിച്ചതുപോലെ എല്‍ഡിഎഫ് അധികാരത്തില്‍ വന്നിരിക്കുന്നു. എന്നാല്‍ എല്ലാം ശരിയാണോ? പതിനാലാം നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായി ലഭിച്ചിരിക്കുന്ന ‘ജനവിധി’യുടെ ജനിതകം പരിശോധിക്കുമ്പോള്‍ എല്ലാം ശരിയല്ലെന്നും അനഭിലഷണീയമായ ഒരു വര്‍ഗീയധ്രുവീകരണത്തിന്റെ ഗുണഭോക്താക്കളാണ് സിപിഎമ്മും എല്‍ഡിഎഫുമെന്ന് കാണാനാവും.
കേരളത്തിന്റെ ഭാവിയെ ഇരുളിലാഴ്ത്താന്‍ പോന്ന ആപല്‍ക്കരമായ ചില പ്രവണതകള്‍ ഈ ‘ജനവിധി’യില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ഇതുകൊണ്ടുതന്നെയാവാം മൃഗീയമെന്നു പറയാവുന്ന ഒരു ഭൂരിപക്ഷം ലഭിച്ചിട്ടും പതിവിന് വിപരീതമായി ജനവിധിയുടെ ഉള്ളടക്കത്തിലേക്ക് കടന്നുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങളടക്കമുള്ള ഇടതുകേന്ദ്രങ്ങളില്‍നിന്ന് ഉണ്ടാവാത്തത്. അപ്രതീക്ഷിതമായ വിജയത്തിന്റെ ആഹ്ലാദത്തില്‍ ജനവിധിയുടെ തനിനിറം മൂടിവെയ്ക്കാനുള്ള വ്യഗ്രതയാണ് സിപിഎമ്മും പ്രകടിപ്പിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന ദിവസം ഒരു വാര്‍ത്താചാനലില്‍ സിപിഎമ്മിനെ പ്രതിനിധീകരിച്ച് ചര്‍ച്ചക്കെത്തിയത് പാര്‍ട്ടി എംപിയും പാരമ്പര്യ ഇടതുബുദ്ധിജീവികളില്പ്പെടുന്നയാളുമായ സി.പി.നാരായണനായിരുന്നു. ”ജാതിയും മതവുമൊക്കെ നോക്കിയാണ് ജനങ്ങള്‍ വോട്ടുചെയ്യുന്നതെങ്കില്‍ കേരളത്തില്‍ ഒരുകാലത്തും ഇടതുപക്ഷം അധികാരത്തില്‍ വരില്ലായിരുന്നു” എന്നാണ് സി.പി.നാരായണന് പ്രഖ്യാപിച്ചത്. സിപിയെപ്പോലെ മാന്യനായ ഒരു വ്യക്തിപോലും സിപിഎമ്മിനെ പ്രതിനിധീകരിക്കുമ്പോള്‍ ഇത്തരം പച്ചക്കള്ളങ്ങള്‍ പറയാന്‍ യാതൊരു മടിയും കാണിക്കുന്നില്ല എന്നത് രാഷ്ട്രീയ കേരളത്തിന്റെ ദുര്യോഗങ്ങളിലൊന്നാണ്.
അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാലത്തും, സിപിഎം രൂപീകരിച്ചശേഷവും ഇടതുപക്ഷം എന്നൊക്കെ അധികാരത്തില്‍ വന്നിട്ടുണ്ടോ അപ്പോഴെല്ലാം ജാതിയുടെയും മതത്തിന്റെയും കാര്‍ഡുകള്‍ സമര്‍ത്ഥമായി കളിച്ചിട്ടുണ്ട്. 1950-ലെ ശബരിമല തീവെപ്പിന്റെ പശ്ചാത്തലത്തില്‍ ഹിന്ദുവികാരം മുതലെടുത്താണ് 1957-ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നതും ഇ.എം.എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായതും.
കേരളത്തിന്റെ സമസ്തമേഖലകളിലും പിടിമുറുക്കിയ മതന്യൂനപക്ഷ വര്‍ഗീയതയെ തുറന്നുകാട്ടി ഹിന്ദുമുന്നണി രംഗപ്രവേശം ചെയ്ത 1987-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ‘ശരി അത്ത്’ വിവാദം ആളിക്കത്തിച്ച് ഇഎംഎസ് വര്‍ഗീയവിരുദ്ധ കാര്‍ഡിറക്കി നേട്ടം കൊയ്തു. ഇതേ ഇഎംഎസ് തന്നെയാണ് 1996-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ കൂട്ടുപിടിച്ച് വര്‍ഗീയ കാര്‍ഡിറക്കി അധികാരത്തിലെത്തിയതും നായനാര്‍ മുഖ്യമന്ത്രിയായതും.
ഹര്‍കിഷന്‍ സിങ് സുര്‍ജിത് ജനറല്‍ സെക്രട്ടറിയായതോടെ പാര്‍ട്ടി നിര്‍ബന്ധിത വിശ്രമം വിധിച്ച കാലത്തും കടുത്ത മുസ്ലിം വര്‍ഗീയതയുടെ എക്കാലത്തെയും പ്രതീകങ്ങളായ ഇബ്രാഹിം സുലൈമാന്‍ സേട്ടിനെയും അബ്ദുള്‍ നാസര്‍ മദനിയെയും ഇഎംഎസ,് മഹാത്മാഗാന്ധിയോടുപമിച്ച് രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുകയുണ്ടായി. ഇതിന്റെ തുടര്‍ച്ചയായിരുന്നു 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മദനിയുമായി സിപിഎം സഖ്യമുണ്ടാക്കിയത്.
ഇപ്പോഴത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയില്‍ മതനിരപേക്ഷ കേരളമെന്ന വാഗ്ദാനമാണ് ഇടതുമുന്നണി മുന്നോട്ടുവച്ചതെങ്കിലും അതിന് കടകവിരുദ്ധമായ ഒരു ജനവിധിയാണ് ലഭിച്ചിരിക്കുന്നത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 68 സീറ്റാണ് ഇടതുമുന്നണിക്ക് ലഭിച്ചത്. ഇക്കുറി വോട്ട് 3.1 ശതമാനം കുറഞ്ഞിട്ടും സീറ്റ് 92 ആയി ഉയര്‍ന്നു. വോട്ട് കുറഞ്ഞിട്ടും സീറ്റ് വര്‍ധിച്ച ഈ പ്രതിഭാസത്തിന് കാരണം മതന്യൂനപക്ഷ വോട്ടുകള്‍, മുഖ്യമായും മുസ്ലിംവോട്ടുകള് എല്‍ഡിഎഫിന് അനുകൂലമായി ധ്രുവീകരിക്കപ്പെട്ടതാണ്. മതപരമായ ഈ ധ്രുവീകരണം ജനവിധിയില്‍ വ്യക്തമായിത്തന്നെ പലതരത്തില്‍ പ്രതിഫലിക്കുന്നത് ഒറ്റനോട്ടത്തില്‍ കാണാം. ഇതിന് തെളിവായി ചില കാര്യങ്ങള്‍ അക്കമിട്ട് പറയാനാവും.
ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ സ്വാധീനമേഖലകളില്നിന്ന് ഇടതുമുന്നണി 34 സീറ്റാണ് നേടിയത്. മുസ്ലിംലീഗിന്റെ കോട്ടയായി അറിയപ്പെടുന്ന മലപ്പുറത്ത് ഉള്‍പ്പെടെ എല്‍ഡിഎഫിന് അനുകൂലമായ മതധ്രുവീകരണമുണ്ടായി. താനൂരില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 9433 വോട്ടുകള്‍ക്ക് ജയിച്ച ലീഗ് സ്ഥാനാര്‍ത്ഥി അബ്ദുറഹ്മാന് രണ്ടത്താണിയെ ഇക്കുറി എല്‍ഡിഎഫിന്റെ വി.അബ്ദു റഹിമാന്‍ 4918 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചു. 2011 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ മലപ്പുറത്തുനിന്ന് ജയിച്ച ലീഗ് സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷത്തില്‍ ആയിരക്കണക്കിന് വോട്ടുകളുടെ കുറവുണ്ടായി.
മലപ്പുറത്തിനുപുറത്ത് ലീഗ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വി.കെ.ഇബ്രാഹിം കുഞ്ഞിനെപ്പോലുള്ള ചില അപവാദങ്ങളൊഴിച്ചാല്‍ മുസ്ലിം വോട്ടുകള്‍ മൊത്തമായി ലഭിച്ചത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കാണ്. പാര്ട്ടിക്കാര് പലരും കാലുവാരിയിട്ടും അമ്പലപ്പുഴയില്‍ ജി.സുധാകരന് വിജയിക്കാന്‍ കഴിഞ്ഞത് മുസ്ലിംവോട്ടുകൊണ്ടാണ്. മുസ്ലിം ഭൂരിപക്ഷ വാര്‍ഡുകളിലെല്ലാം സുധാകരന് ഭൂരിപക്ഷം ലഭിച്ചപ്പോള്‍ കഴിഞ്ഞ തവണത്തെക്കാള്‍ ഷേയ്ഖ് പി.ഹാരിസിന്റെ വോട്ട് 6000ലേറെ കുറഞ്ഞു. അരൂരില്‍ യുഡിഎഫിന്റെ സി.ആര്. ജയപ്രകാശിനെതിരെ മത്സരിച്ച എ.എം.ആരിഫിന്റെ ഭൂരിപക്ഷം 38000 കടന്നതിന്റെ രഹസ്യവും മുസ്ലിം വോട്ടുകളുടെ ധ്രുവീകരണമാണ്.
മതഭ്രാന്തിന്റെ തലത്തിലേക്ക് പരിണമിച്ച അന്ധമായ ഹിന്ദുവിരോധമാണ് പല മണ്ഡലങ്ങളിലും സിപിഎമ്മും എല്‍ഡിഎഫും മുതലാക്കിയത്. ‘മാതൃഭൂമി’ പത്രത്തില്‍ മുഹമ്മദ് നബിയെ കുറിച്ചുവന്ന ചില പരാമര്‍ശങ്ങള്‍ ഉപയോഗിച്ച് ആലപ്പുഴയില്‍ മതവികാരം ആളിക്കത്തിക്കാന്‍ സിപിഎം ശ്രമിച്ചത് ഇതിനുദാഹരണം. യുഡിഎഫിന്റെ എം.എ.വാഹിദ് തുടര്‍ച്ചയായി മൂന്നുതവണ ജയിച്ച കഴക്കൂട്ടം മണ്ഡലത്തില്‍ ഇത്തവണ തോല്‍ക്കുക മാത്രമല്ല, മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. ബിജെപിയുടെ വി.മുരളീധരന് രണ്ടാമതെത്തിയ ഇവിടെ ജയിച്ചത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ്. ആദ്യതവണ കോണ്‍ഗ്രസ് വിമതനായി മത്സരിച്ചിട്ടും ജയിച്ചുകയറിയ വാഹിദിന് വിനയായത് മുസ്ലിംവോട്ടിന്റെ അഭൂതപൂര്‍വമായ ധ്രുവീകരണം സിപിഎമ്മിന് അനുകൂലമായതാണ്. ആര്യാടന് മുഹമ്മദ് 1977 മുതല്‍ ഏഴ് തവണ ജയിച്ചുകയറിയിട്ടുള്ള നിലമ്പൂരില്‍ ഇക്കുറി മകന് ആര്യാടന് ഷൗക്കത്തിനെതിരെ എല്‍ഡിഎഫിന്റെ പി.എന്‍.അന്‍വര്‍ 11000-ലേറെ ഭൂരിപക്ഷത്തിന് ജയിച്ചതിനു പിന്നിലും മുസ്ലിം ധ്രുവീകരണം തന്നെ.
ജില്ല തിരിച്ചുനോക്കിയാലും എല്‍ഡിഎഫിന്റെ വിജയരഹസ്യം മുസ്ലിം വോട്ടുകളുടെ ഏകീകരണമാണെന്ന് കണ്ടെത്താം. 37 ശതമാനത്തിലേറെ മുസ്ലിം ജനസംഖ്യയുള്ള കോഴിക്കോട് ആകെയുള്ള 13 മണ്ഡലങ്ങളില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികളായി എം.കെ.മുനീര്‍ (കോഴിക്കോട് സൗത്ത്), പാറയ്ക്കല്‍ അബ്ദുള്ള (കുറ്റ്യാടി) എന്നിവര്‍ മാത്രമാണ് യുഡിഎഫില്‍നിന്ന് ജയിച്ചത്. 11 മണ്ഡലങ്ങളിലും ജയിച്ചത് എല്‍ഡിഎഫ്. വി.കെ.സി. മമ്മദ്കോയ (ബേപ്പൂര്‍), പി.ടി.എ.റഹിം (കുന്ദമംഗലം), കാരാട്ട് റസാഖ് (കൊടുവള്ളി) എന്നിവരും ഇവരില്‍പ്പെടുന്നു. 29 ശതമാനം മുസ്ലിങ്ങളുള്ള വയനാട്ടില്‍ മൊത്തം മൂന്ന് മണ്ഡലങ്ങളാണുള്ളത്. ഇതില്‍ രണ്ടെണ്ണവും എല്‍ഡിഎഫ് നേടിയത് മുസ്ലിം വോട്ടിന്റെ പിന്‍ബലത്തിലാണ്. 35.3 ശതമാനം മുസ്ലിം ജനസംഖ്യയുള്ള കണ്ണൂര്‍ ജില്ലയിലെ 11 മണ്ഡലങ്ങളില്‍ എട്ടെണ്ണവും എല്‍ഡിഎഫ് നേടി.
മുസ്ലിംലീഗിന്റെ കെ.എം.ഷാജി (അഴീക്കോട്), കെ.സി.ജോസഫ് (ഇരിക്കൂര്‍), സണ്ണി ജോസഫ് (പേരാവൂര്‍) എന്നിവര്‍ മാത്രമാണ് യുഡിഎഫില്‍നിന്ന് ജയിച്ചത്. ജയിക്കുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന എ.പി.അബ്ദുള്ളക്കുട്ടി തലശ്ശേരിയില്‍ എ.എന്‍.ഷംസീറിനോട് തോറ്റത് സിപിഎമ്മിന് അനുകൂലമായി മുസ്ലിംവോട്ടുകള് ധ്രുവീകരിക്കപ്പെട്ടതിനാലാണ്.
വിവിധ ജില്ലകളില്‍ മുസ്ലിം ജനസംഖ്യ കേന്ദ്രീകരിച്ച പ്രദേശങ്ങളില്‍ വരുന്ന മണ്ഡലങ്ങളിലും വിജയിച്ചത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളാണ്. കൊല്ലം ജില്ലയിലെ ഇരവിപുരം മണ്ഡലത്തില്‍ ജയിച്ച സിപിഎമ്മിന്റെ നൗഷാദ് ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. മുസ്ലിം പോക്കറ്റുകളില്‍ ഇക്കാര്യം പറഞ്ഞാണ് സിപിഎം വോട്ടുപിടിച്ചത്.
കരുനാഗപ്പള്ളി മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ സി.കെ. മനോജിനെ ആര്‍എസ്എസുകാരനായി ചിത്രീകരിച്ച് സിപിഎം മുസ്ലിം വോട്ടുകള്‍ ആകര്‍ഷിക്കുകയുണ്ടായി.
മുസ്ലിങ്ങളുടെ മതവികാരം മുതലെടുത്ത് വോട്ടുനേടുകയെന്ന പ്രചാരണതന്ത്രമാണ് ഈ തെരഞ്ഞെടുപ്പില്‍ സിപിഎം സ്വീകരിച്ചത്. 2015 നവംബറില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഇതായിരുന്നു സിപിഎമ്മിന്റെ തന്ത്രം. ബീഫ് വിവാദമാണ് ഇതിനുപയോഗിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പതിന്മടങ്ങ് ശക്തിയോടെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം വര്‍ഗീയ പ്രചാരണം നടത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രമുഖ കേന്ദ്രമന്ത്രിമാരും ബിജെപിക്കും എന്‍ഡിഎയ്ക്കും വേണ്ടി പ്രചാരണത്തിനെത്തുകയുണ്ടായി. ഇവരിലൊരാളുപോലും വര്‍ഗീയമെന്ന് ആരോപിക്കാവുന്ന ഒരൊറ്റ പ്രസ്താവനയും നടത്തുകയുണ്ടായില്ല. എന്നിട്ടും ബിജെപിയുടെയും നരേന്ദ്രമോദിയുടെയും വര്‍ഗീയതയെ ചെറുക്കണമെന്ന ആഹ്വാനമാണ് എല്‍ഡിഎഫിന്റെ പ്രചാരണത്തില്‍ മുഴങ്ങിക്കേട്ടത്. രാഷ്ട്രീയ സദാചാരം തൊട്ടുതെറിക്കാത്തവിധം യുഡിഎഫിനുവേണ്ടി എ.കെ.ആന്റണിയും പച്ചയായ വര്‍ഗീയ കാര്ഡിറക്കിയെങ്കിലും അതിന്റെയും ഗുണഭോക്താവായി എല്‍ഡിഎഫ് മാറുകയായിരുന്നു. ഇത്തരം പ്രചാരണത്തിലൂടെ വര്‍ഗീയമായി ചേരിതിരിഞ്ഞ മുസ്ലിങ്ങള്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ സാധ്യതയില്ലെന്ന് കണ്ട് എല്‍ഡിഎഫ് പക്ഷത്തിന് ഒറ്റക്കെട്ടായി വോട്ടുനല്‍കുകയായിരുന്നു. എല്‍ഡിഎഫിന്റെ ഈ വിജയത്തിന് അവര്‍ എ.കെ.ആന്റണിയോടും കടപ്പെട്ടിരിക്കുന്നു.
പ്രചാരണകാലത്ത് ഉടനീളം പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനും കോണ്‍ഗ്രസ് അധ്യക്ഷന്‍ വി.എം.സുധീരനും ബിജെപി പക്ഷത്തുനില്‍ക്കുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മര്യാദയുടെ സകലസീമകളും ലംഘിച്ച് കടന്നാക്രമിക്കുകയുണ്ടായി. മതന്യൂനപക്ഷ വര്‍ഗീയതയെ തുറന്ന് എതിര്‍ക്കുകവഴി അവരുടെ ശത്രുവായി മാറിയ വെള്ളാപ്പള്ളിയെ വിമര്‍ശിച്ച് ന്യൂനപക്ഷ വോട്ടിന്റെ ആനുകൂല്യം നേടാന്‍ വിഎസും സുധീരനും പരസ്പരം മത്സരിക്കുകയായിരുന്നു.
2005 ല്‍ മുസ്ലിംലീഗിന്റെ കോട്ടയായ മലപ്പുറത്തെ ചുവപ്പിക്കാന്‍ പാര്‍ട്ടി സംസ്ഥാന സമ്മേളനം സിപിഎം അവിടെ നടത്തുകയുണ്ടായി. ഈ ശ്രമത്തില്‍ സിപിഎം നേതൃത്വം പരാജയപ്പെടുകയായിരുന്നു. എന്നാലിപ്പോള്‍ 14-ാം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ജനവിധിയോടെ സിപിഎം പച്ചപുതച്ചിരിക്കുന്നു. ആപത്കരമായ ഈ മതധ്രുവീകരണത്തിന്റെ പ്രത്യാഘാതങ്ങള്‍ പ്രവചിക്കാനാവില്ല. ഒരു കാര്യം ഉറപ്പാണ്. ജാഗ്രത പാലിച്ചില്ലെങ്കില്‍ കേരളീയ ജനതയും പ്രത്യേകിച്ച് ഹിന്ദുസമൂഹവും ഇതിന് വലിയ വിലകൊടുക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: