തിരുവനന്തപുരം: പതിനാലാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ സംസ്ഥാന രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായി ബിജെപി എംഎല്‍എയും. നേമം നിയോജക മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുത്ത ഒ. രാജഗോപാലിനാണ് ആ ചരിത്ര നിയോഗത്തിന് നറുക്ക് വീണത്. സത്യ പ്രതിജ്ഞയ്ക്കും അരമണിക്കൂറിനും മുമ്പേ രാജഗോപാല്‍ സദസ്സില്‍ എത്തിയിരുന്നു. സിപിഎം നേതാക്കള്‍ക്ക് ലഭിച്ച അതേ കരഘോഷത്തോടെയായിരുന്നു പ്രവര്‍ത്തകര്‍ രാജഗോപാലിനെയും വരവേ
റ്റത്. വേദിയിലെത്തിയ രാജഗോപാലിനെ നേമത്തെ എതിര് സ്ഥാനാര്‍ത്ഥി ആയിരുന്ന വി. ശിവന്‍കുട്ടിയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് സ്വീകരിച്ച് മുന്‍നിരയില്‍ മറ്റ് പ്രമുഖരോടൊപ്പം ഇരുത്തി. പിണറായി വിജയന്, കെ.ആര്. ഗൗരിയമ്മ, കോടിയേരി ബാലകൃഷ്ണന്, കുഞ്ഞാലിക്കുട്ടി, രാജഗോപാല്‍, എന്നിവരായിരുന്നു മുന്‍നിരയില്‍ ഒരു ഭാഗത്ത്. മറുഭാഗത്തെ മുന്‍നിരയില്‍ വി.എസ്. അച്യുതാനന്ദന്, ഉമ്മന്‍ ചാണ്ടി, ദേവഗൗഢ, സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരായിരുന്നു.
കൃത്യം നാലിനു തന്നെ സത്യപ്രതിജ്ഞയ്ക്കായി ചീഫ് സെക്രട്ടറി വിജയാനന്ദ് പിണറായിയെ ക്ഷണിച്ചു. വി.എസ് അച്യുതാനന്ദന്, സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരുടെ അടുത്തെത്തി അഭിവാദ്യം സ്വീകരിച്ച് വേദിയിലേക്ക് പോകുന്നതിനു മുമ്പ് രാജഗോപാലിനെയും അഭിവാദ്യം ചെയ്ത ശേഷമായിരുന്നു പിണറായി സത്യപ്രതിജ്ഞക്കായി വേദിയിലേക്ക് പോയത്. മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞക്കു മുമ്പ് രാജഗോപാലിന് അടുത്തെത്തി അഭിവാദ്യം നല്‍കിയിരുന്നു.
സാധാരണ ബിജെപി പ്രതിനിധിയായിട്ട് സംസ്ഥാന ജില്ലാ ചുമതലയുള്ളവരാണ് സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ പങ്കെടുക്കാറ്. എന്നാല്‍ ഇക്കുറി നിയമസഭാ സമാജികന് എന്ന നിലയില്‍ തന്നെ ബിജെപി അംഗത്തിന് പങ്കെടുക്കാന്‍ അവസരം ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: