പ്രാണായാമം പ്രത്യാഹാരം
നിത്യാനിത്യവിവേകവിചാരം
ജാപ്യസമേത സമാധിവിധാനം
കുര്‍വവധാനം മഹദവധാനം 30
പ്രാണായാമം, പ്രത്യാഹാരം, നിത്യവും അനിത്യവും ഏതെന്ന വിവേകത്തോടെയുള്ള വിചാരം, ജപത്തോടെ, സമാധി പരിശീലനം, ഇവ ശ്രദ്ധയോടെ, മഹത്തായ ശ്രദ്ധയോടെ, ചെയ്യൂ.
ബാഹ്യസാധനകളെക്കുറിച്ചു (ഗീതാപഠനം തുടങ്ങിയവ) പരാമര്‍ശിച്ചു. ഇനിയാണ് ആന്തരിക സാധനകള്‍. പ്രാണായാമം, വിഷയങ്ങളില്‍ നിന്നുള്ള ഇന്ദ്രിയങ്ങളെ പിന്തിരിപ്പിക്കല് – പ്രത്യാഹാരം, നിത്യാനിത്യവസ്തുക്കളെക്കറിച്ച് വിവേകവിചാരം ചെയ്യല്‍ – നിത്യാനിത്യവിവേകവിചാരം, ജപം, സത്യദര്‍ശനത്തിനു സഹായിക്കുന്ന സമാധി, ഇതൊക്കെയാണ് വേണ്ടത്.
ശരീരത്തിലേക്ക് പ്രാണായാമം മൂലം കൂടുതല്‍ ഊര്ജപ്രവാഹമുണ്ടാവുന്നു. പതംജ്ഞലിയുടെ യോഗസൂത്രത്തില്‍ യമം, നിയമം, ആസനം, പ്രാണായാമം പ്രത്യാഹാരം ധാരണ, ധ്യാനം സമാധി എന്നിങ്ങനെ അഷ്ടാംഗയോഗയെ പ്രതിപാദിക്കുന്നു. യമം എന്നാല്‍ അഹിംസ, സത്യം. അസ്തേയം ബ്രഹ്മചര്യം അപരിഗ്രഹം എന്നിവയാണ് ഇന്ന് പ്രചാരത്തിലുള്ള പ്രാണായാമം. ശ്വാസോഛ്വാസത്തെ ക്രമീകരിച്ചുകൊണ്ട് സാധാരണക്കാരന് ഉയരാന്‍ ഋഷിമാര്‍ ആവിഷ്കരിച്ച സ്ഥൂലസാധനയാണ്. ”ഇത് പ്രാണായാമത്തിന്റെ തുടക്കം മാത്രമാണ്. ഭക്തി സാധനയും, ശാസ്ത്രവിചാരവും നിഷ്കാമകര്‍മ്മയോഗവും ദീര്‍ഘകാലം ആത്മാര്‍ത്ഥമായി അനുഷ്ഠിക്കുന്നവര്‍ക്ക് മാത്രമേ ശരിയായ പ്രാണായാമം” കൈവരൂ എന്ന് ചിന്മയാനന്ദ സ്വാമികള്‍ വ്യക്തമാക്കുന്നു.
മനസ്സിനെ വിഷയങ്ങളില്‍ നിന്നു പിന്തിരിപ്പിച്ച് തന്നിലേക്ക് കൊണ്ടുവരാനുള്ള പരിശീലനമാണ് പ്രത്യാഹാരം. ജപസാധനയിലൂടെ ബുദ്ധിക്ക് തെളിച്ചം കൂടുന്നു. ഉപനിഷത് വാക്യസാരങ്ങളും വിവേകവിചാരവും എളുപ്പമാകുന്നു. ഇതെല്ലാം ചെയ്യുമ്പോള്‍ ധൃതി പാടില്ല. ”ബദ്ധപ്പെടാതെ വളരെ സാവധാനം സാധനകള്‍ അനുഷ്ഠിക്കൂ” എന്ന് ശ്രീ ശങ്കരന് എല്ലാ സാധനകരേയും ഉപദേശിക്കുന്നു. ഈ കാര്യക്രമങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ചില പ്രയാസങ്ങളുണ്ടായേക്കാം – അതിന് ഗുരു ഉപദേശം മാത്രമാണ് കരണീയം – ഭജഗോവിന്ദം.
ഗുരുചരണാംബുജ നിര്‍ഭര ഭക്തഃ
സംസാരാദ് അചിരാദ് ഭവ മുക്തഃ
സേന്ദ്രിയമാനസനിയമാദേവം
ദ്രക്ഷ്യസി നിജ ഹൃദയസ്ഥം ദേവം 31
ഗുരുവിന്റെ പാദാരവിന്ദങ്ങളില്‍ നിര്‍ഭരമായ ഭക്തിയുള്ളവനേ, ഈ ലൗകിക ജീവിതത്തില്‍ നിന്നും പെട്ടെന്നു തന്നെ നീ മുക്തനായിത്തീരും. ഇപ്രകാരം ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും നിയന്ത്രണത്തിലൂടെ നീ സ്വഹൃദയത്തിലധിവസിക്കുന്ന ഈശ്വരനെ ദര്‍ശിക്കുകയും ചെയ്യും.
ജീവിതത്തില്‍ ഒരു ഗുരു ഉണ്ടായിരിക്കണം. ഗുരുപരമ്പരയെ വണങ്ങി ക്കൊണ്ടാണ് മഹത്തുകള്‍ അവരുടെ ചിന്തകള്‍ പോലും ആരംഭിച്ചിരുന്നത്.
ഗുരുവിന്റെ പാദാരവിന്ദങ്ങളില്‍ ഭക്തിയുള്ളവനായി ഇന്ദ്രിയങ്ങളുടേയും മനസ്സിന്റേയും നിയന്ത്രണം ഹേതുവായി ലൗകികതയില്‍ നിന്ന് മുക്തനാകുമ്പോള്‍ സ്വന്തം ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന ഈശ്വരനെ ദര്‍ശിക്കാന്‍ നിനക്കു സാധിക്കുമെന്ന ആചാര്യസ്വാമികളുടെ വാക്കുകള്‍ എല്ലാ സാധകര്ക്കുമുള്ളതാണ്. ഇവിടെ സമ്പൂര്‍ണ്ണമാകുന്ന ഭജഗോവിന്ദത്തിലൂടെ കടന്നുപോയ നമുക്കെല്ലാവര്‍ക്കും ഭഗവാന്റെ അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കാം – ഭജഗോവിന്ദം.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: