മാവേലിക്കര: അനധികൃത അറവുശാലകളില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ തള്ളുന്നതുമൂലം നാടാകെ മലിനമാകുന്നു. അറവുശാലകളുടെ നടത്തിപ്പു സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഒന്നും പാലിക്കപ്പെടാറില്ല.
അറവ് മാംസം പ്രദര്‍ശിപ്പിക്കരുതെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. പക്ഷേ ഇതൊന്നും അംഗീകൃത അറവുശാലകളില്‍ പോലും പാലിക്കപ്പെടാറില്ല. അനധികൃതവും അശാസ്ത്രീയവുമായ അറവുശാലകള്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്നു. ഇത് കുടിവെള്ളവും ജലസ്രോതസ്സുകളും മലിനമാക്കി ആരോഗ്യഭീഷണി ഉയര്‍ത്തുന്നു.
പല സ്ഥലത്തും അറവുശാലകള്‍ ഇല്ലാത്തതിനാല്‍ സ്വകാര്യവസ്തുവിലാണ് കശാപ്പു നടത്തുന്നത്. അറവ് അവശിഷ്ടങ്ങള്‍ ശാസ്ത്രീയമായി ഇവര്‍ മറവ് ചെയ്യാറില്ല. പലപ്പോഴും നദികളിലേക്കും തോടുകളിലേക്കും അവശിഷ്ടങ്ങള്‍ തള്ളുകയാണ് ചെയ്യുന്നത്. അറവുശാല സ്ഥാപിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പദ്ധതി തയ്യാറാക്കുമെങ്കിലും നടപ്പാകില്ല.
ഇതോടൊപ്പം നിരവധി ബ്രോയിലര്‍ കോഴിഫാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കോഴികളുടെ അവശിഷ്ടങ്ങള്‍ റോഡുകളില്‍ തള്ളുന്നതായുള്ള പരാതികള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമാണുള്ളത്. രാത്രിയുടെ മറവില്‍ ഇത്തരം അവശിഷ്ടങ്ങള്‍ ചാക്ക് കെട്ടുകളിലും പ്ലാസ്റ്റിക് ബാഗുകളിലും നിക്ഷേപിക്കുക പതിവാണ്. ഇതുമൂലം ഇവിടെ ഉയരുന്ന ദുര്‍ഗന്ധം മൂലം കാല്‍നടയാത്രപോലും ഇതുവഴി ദുസ്സഹമാണ്.
മഴക്കാലമാകുന്നതോടെ മാലിന്യങ്ങള്‍ അഴുകി കടുത്ത രോഗ ഭീഷണി ഉയര്‍ത്തും. ഇത്തരം സാഹചര്യത്തില്‍ പകര്‍ച്ച വ്യാധി അടക്കം പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: