കേരളം ഭരിക്കുവാന്‍ ജനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിന് നല്‍കിയിരിക്കുന്ന ഭൂരിപക്ഷം ജനപക്ഷ നയങ്ങള്‍ക്കായി വിനിയോഗിക്കണം. കേരളജനതയെ കൊള്ളയടിച്ചുപോയ യുഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളില്‍ തിരുത്തല്‍ വേണം. പ്രത്യേകിച്ചും ഭൂമിയെ സംബന്ധിച്ച നയങ്ങളിലും വ്യവസായ നയങ്ങളിലും നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തിലും. നെല്‍വയലുകള്‍, തണ്ണീര്‍ത്തടങ്ങള്‍, ജലസ്രോതസ്സുകള്‍ എന്നിവ സംരക്ഷിക്കുന്നതിനായി നിയമത്തില്‍ കാലികമായ മാറ്റം വരുത്തണം. നികത്തിയ വയലുകള്‍ക്ക് ഫൈനടച്ചാല്‍ കരഭൂമി സ്റ്റാറ്റസ് നല്‍കുന്നതിനുള്ള ഘട്ടങ്ങളിലെ മാറ്റം കാന്‍സല്‍ ചെയ്യണം. ഏതുവ്യവസായം തുടങ്ങണമെങ്കിലും ഭൂമി ഏറ്റെടുത്തു നല്കുമ്പോള് ഏകജാലകത്തിന്റെ പേരില്‍ നിയമങ്ങള്‍ ലംഘിക്കുവാന്‍ അനുവാദം നല്‍കരുത്.
പാറഖനനം, കളിമണ്‍ഖനനം, ചെമ്മണ്ണ് ഖനനം, ചെങ്കല്ല് ഖനനം, ഇരുമ്പയിര് ഖനനം എന്നിവ വനപ്രദേശത്തും പട്ടയഭൂമികളിലും അനുവദിക്കരുത്. എല്ലാത്തരം ഖനനാനുമതി നല്‍കുന്നതിന് മുമ്പും വനനിയമവും പരിസ്ഥിതി നിയമവും കാര്‍ഷികനയവും ഭൂവിനിയോഗ നിയമവും മലിനീകരണ നിയന്ത്രണ നിയമവും തീരദേശ സംരക്ഷണ നിയമവും ചെറുകിട ധാതുഖനന നിയമവും കോടതിവിധികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. നിലവിലുള്ള പരിസ്ഥിതി കമ്മറ്റികള്‍ പിരിച്ചുവിടണം. വിദഗ്ദ്ധരെ ഉള്‍ക്കൊള്ളിച്ച് വിദഗ്ദ്ധ സമിതികള്‍ രൂപീകരിക്കണം.
വനഭൂമി, പുറമ്പോക്ക് ഭൂമികള്‍, മിച്ചഭൂമികള്‍, പൊതുഇടങ്ങള്‍, പുഴതീരങ്ങള്‍, കായല്‍ തീരങ്ങള്‍, പൊതുജലസ്രോതസ്സുകള്‍, കടല്തീരങ്ങള്, കുന്നുകള്‍-മലകള്‍, തെരുവോരങ്ങള്‍, പശ്ചിമഘട്ട മലമടക്കുകള്‍, ചതുപ്പുനിലങ്ങള്‍, കോള്‍നിലങ്ങള്‍, കണ്ടല്‍വനങ്ങള്‍, ദ്വീപുകള്‍, വേമ്പനാട്ടുകായല്‍ എന്നിവയെല്ലാം പൊതുമുതലുകളാണ്. ഇവയ്ക്ക് മാറ്റംവരുത്തുന്നത് പ്രകൃതിയെ നശിപ്പിക്കുന്നതിന് തുല്യമാണ്. ഇത് പരിസ്ഥിതിക്കും കാലാവസ്ഥക്കും ഇക്കോളജിക്കും കോട്ടമുണ്ടാകും. പ്രകൃതിനശീകരണം തിരിച്ചടികളായി മാനവരാശിയെ വേട്ടയാടും. ആയതിനാല്‍ ഭൂസംരക്ഷണ നിയമങ്ങള്‍ വികസന പദ്ധതികളുടെ പേരില്‍ അട്ടിമറിക്കരുത്. വികസനമെന്നാല്‍ സമൂഹത്തിലെ എല്ലാത്തട്ടിലുംപ്പെട്ട ജനങ്ങള്‍ക്കും പ്രയോജനം ലഭിക്കുന്ന പ്രവൃത്തിയായിരിക്കണം. മുതല്‍മുടക്കുകാരനെ പ്രീണിപ്പിക്കുന്ന നയങ്ങള്‍ ജനവിരുദ്ധവും അഴിമതിയിലേക്ക് നയിക്കുന്നതുമായിരിക്കരുത്. കമ്മീഷന് അടിസ്ഥാനമാക്കി നാളിതുവരെ നടപ്പിലാക്കിവന്നിരുന്ന വികസനപദ്ധതികള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞവയാണ്.
ഈ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റ നേട്ടമെന്നത് യുഡിഎഫ് നടത്തിയ അഴിമതികളോടുള്ള ജനങ്ങളുടെ വിധിയെഴുത്താണ്. ഇത് സര്‍ക്കാര്‍ മാനിക്കണം. പാര്‍ട്ടിക്ക് വേണ്ടിയും സഖാക്കള്‍ക്ക് വേണ്ടിയും അഴിമതി തുടരരുത്. സര്‍ക്കാര്‍ സേവനങ്ങള്‍ എല്ലാവിഭാഗം ആളുകള്‍ക്കും ലഭ്യമാകണം. എല്ലാത്തരം വികസനങ്ങളും സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ജനവിഭാഗങ്ങള്‍ക്കും ലഭ്യമാക്കുന്നതരത്തിലുള്ളതാകണം. കുടിവെള്ളം, മാലിന്യ സംസ്കരണം, യാത്രാക്ലേശം, തൊഴിലവസരങ്ങള്‍, ആരോഗ്യം എന്നീ അഞ്ചുമേഖലകളിലാണ് സംസ്ഥാനത്തെ ജനങ്ങള്‍ ഏറ്റവുംവലിയ വെല്ലുവിളി നേരിടുന്നത്. ഈ അഞ്ചുമേഖലകളിലും സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഇടപെടേണ്ടതായിട്ടുണ്ട്. സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവര്‍ക്കായി മാത്രം അടിസ്ഥാനസൗകര്യ വികസനം കൊണ്ടുപോകരുത്.
ലോകം കാലാവസ്ഥാ വ്യതിയാനത്തിന്റെ നിഴലില്‍ വരള്‍ച്ചയും പേമാരിയും കാര്‍ഷിക നാശവും ചൂടും അനുഭവിക്കാന്‍ പോകുന്ന വര്‍ഷങ്ങളാണ് നമുക്കുമുന്നില്‍ എന്ന തിരിച്ചറിവ് സര്‍ക്കാരിനുണ്ടാകണം. ദുരിതങ്ങള്‍ ഒന്നിനുപുറകെ 2050 വരെ ഉണ്ടാകുമെന്നാണ് ശാസ്ത്രീയ നിരീക്ഷണം. ഇതെല്ലാം ദുരിതമില്ലാതെ നേരിടുവാന്‍ സംസ്ഥാനത്തെ സജ്ജമാക്കണം. സംസ്ഥാനത്തെ നഗരങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കുമായി മാസ്റ്റര്‍പ്ലാനുകള്‍ ഉണ്ടാകണം.
സംസ്ഥാനതലത്തില്‍ ഊര്‍ജിതമായ പ്ലാനിങ് അത്യന്താപേക്ഷിതമാണ്. സംസ്ഥാനത്തെ ഭൂമിയുടെ അളവില്‍ മാറ്റംസംഭവിക്കുന്നില്ല. ആയതിനാല്‍ ഏതെല്ലാം പ്രദേശങ്ങള്‍ കൃഷിക്കായി മാറ്റിവയ്ക്കണമെന്നും വ്യവസായത്തിനായി മാര്‍ക്ക് ചെയ്യണമെന്നും റോഡ്, റെയില്‍ വികസനം എങ്ങനെ വേണമെന്നും റസിഡന്‍ഷ്യല്‍ ഏരിയ, ആശുപത്രികള്‍, സ്കുളൂകള്‍, കോളേജുകള്‍, സംരക്ഷിത മേഖലകള്‍, വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലങ്ങള്‍ എന്നിവ പ്രത്യേകം തരംതിരിച്ച് ആസൂത്രണം കാര്യക്ഷമമാക്കണം.
വ്യവസായങ്ങള്‍ പ്രത്യേകിച്ചും മലിനീകരണ സാധ്യതയുള്ളവ ജനനിബിഡമായ പ്രദേശങ്ങളില്‍ കൊണ്ടുവരുന്നത് ഒഴിവാക്കണം. വികസനത്തിന് പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍ ഉപയോഗിക്കണം. യാതൊരു വികസന പ്രവര്‍ത്തനങ്ങളും ജലസ്രോതസ്സുകളെ മലിനമാക്കുന്നതാകരുത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കുടിയിറക്കേണ്ടിവരുന്നവര്ക്ക് അവരുടെ നിലവിലെ സ്വത്തിനും സൗകര്യങ്ങള്‍ക്കും ആനുപാതികമായ വിലയും പുനരധിവാസവും പാക്കേജായി വികസനപദ്ധതിക്കൊപ്പംതന്നെ നടപ്പാക്കണം.
വനഭൂമി യാതൊരുവിധത്തിലുമുള്ള വനേതര ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുവാന്‍ അനുമതി നല്‍കരുത്. 1980 ലെ കേന്ദ്ര വനനിയമം പൂര്‍ണമായും നടപ്പാക്കണം. വനവാസി നിയമവും കാര്യക്ഷമമായി നടപ്പാക്കണം. അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുത്ത് വനവാസികള്‍ക്ക് വിതരണം ചെയ്യണം. ഈ ഭൂമി മറ്റ് വിഭാഗങ്ങള്‍ക്ക് കൈമാറുന്നത് നിയമംമൂലം കര്‍ശനമായി തടയണം. സംസ്ഥാനത്തെ തീരപ്രദേശം, ഇടനാട്, മലനാട് എന്നീ വിഭാഗങ്ങളിലെ ഭൂമികള്‍ തരംതിരിച്ച് വ്യവസായം, കാര്‍ഷികം, പാരിസ്ഥിതിക സംരക്ഷണം, പൊതുആവശ്യം എന്നീ മേഖലകള്‍ മുന്‍കൂട്ടി പ്രഖ്യാപിക്കണം. നിലവിലെ മിച്ചഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കണം.
എല്ലാ എസ്റ്റേറ്റുകളുടെയും നിലവിലെ കരാറുകള്‍ തുടര്‍ന്ന് പുതുക്കരുത്. കരാറുകള്‍ ലംഘിക്കുന്നവയും പാട്ടക്കാലാവധി തീര്‍ന്നതുമായ എസ്റ്റേറ്റുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം. എല്ലാ കുടുംബങ്ങള്‍ക്കും മിനിമം ഭൂമിയും വാസയോഗ്യമായ വീടും നല്‍കണം. പൊതുസ്ഥലങ്ങളില്‍ കുടിവെള്ളം സൗജന്യമായി വിതരണം ചെയ്യണം. സ്വകാര്യ ജലവില്‍പ്പന തടയണം. ജലവിതരണം സര്‍ക്കാര്‍ തലത്തില്‍ മാത്രമായി പരിമിതപ്പെടുത്തണം. എല്ലാവര്ക്കും ഒരുനേരമെങ്കിലും ഭക്ഷണം ലഭ്യമാക്കാവുന്ന ന്യായവില ഹോട്ടലുകള്‍ സര്‍ക്കാര്‍ ആരംഭിക്കണം.
കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൃഷി ചെയ്യുന്ന കര്ഷകന് ഏക്കറിന് 10000 രൂപ എന്ന കണക്കില്‍ സര്‍ക്കാര്‍ ശമ്പളം നല്‍കണം. സംസ്ഥാനത്തെ കാര്‍ഷിക മേഖല പൂര്‍ണമായും ജൈവകൃഷിയിലോട്ട് കൊണ്ടുപോകണം. കാര്‍ഷിക സര്‍വകലാശാലാ പ്രവര്‍ത്തനങ്ങള്‍ കര്‍ഷകര്‍ക്ക് നേരിട്ട് ഗുണം ലഭിക്കുന്നവിധത്തില്‍ ക്രമീകരിക്കണം.
സംസ്ഥാനസര്‍ക്കാരിന്റെ ഗവേഷണ സ്ഥാപനങ്ങള്‍ സംസ്ഥാന ബജറ്റിന് മുമ്പുതന്നെ സംസ്ഥാനത്തിന്റെ അവസ്ഥയും അടിസ്ഥാന ആവശ്യങ്ങളും കണ്ടെത്തി വിപുലമായ ബജറ്റ് തയ്യാറാക്കുന്നതില്‍ പങ്കാളികളാകണം. സര്‍ക്കാര്‍സ്ഥാപനങ്ങളിലെ കൈക്കൂലിയും അഴിമതിയും കര്‍ശനമായി തടയണം. സര്‍ക്കാര്‍ പദ്ധതികളുടെ ഗുണം സാധാരണക്കാരന് ലഭ്യമാക്കുവാന്‍ സര്‍ക്കാരിന്റെ വിജിലന്‍സ് സെല്‍ കാര്യക്ഷമമായി ഇടപെടണം.
സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രമേ ഭൂമി ഏറ്റെടുക്കാവൂ. ഏറ്റെടുക്കുന്ന ഭൂമിയില്‍ ഉടമസ്ഥന്റെ ലീന്‍ (നിയമപരമായ അവകാശം) നിലനിര്‍ത്തണം. ഏറ്റെടുക്കുമ്പോള്‍ പ്രഖ്യാപിക്കപ്പെട്ട ആവശ്യങ്ങള്‍ക്കല്ലാതെ ഭൂമി ഉപയോഗിക്കുവാന്‍ പാടില്ല. അല്ലാതെ വന്നാല്‍ ഭൂമി ഉടമസ്ഥര്‍ക്ക് തിരികെ നല്‍കണം. ഭൂമി സര്‍ക്കാരിന് കൈമാറുന്നതിന് മുന്‍പ് സമാനമായ ഭൂമിയും വീടും വെള്ളം, റോഡ്, വൈദ്യുതി, ഉള്‍പ്പെടെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉടമസ്ഥര്‍ക്ക് ഒരുക്കിക്കൊടുക്കണം. ഗ്രാമങ്ങളിലും പട്ടണങ്ങളിലും ആളുകള്‍ കൂടുന്നിടങ്ങളില്‍ വൃത്തിയായ പൊതുശൗചാലയങ്ങളും മൂത്രപ്പുരകളും നിര്‍മിക്കണം. പൊതുജനാരോഗ്യമേഖല കുറ്റമറ്റതാക്കണം. എല്ലാ പ്രദേശത്തും അഴുക്കുചാലുകള്‍ വഴി ശേഖരിക്കപ്പെടുന്ന ദ്രവമാലിന്യങ്ങള്‍ സംസ്കരിക്കുവാനുള്ള വികേന്ദ്രീകൃതമാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഒരുക്കണം. മാലിന്യത്തില്‍ നിന്നും സമ്പത്ത് എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ ഖരമാലിന്യ സംസ്കരണം കുറ്റമറ്റതാക്കണം.
ജലസംരക്ഷണത്തിനായി സമഗ്രജലമാനേജ്മെന്റ് പദ്ധതികള്‍ ആവിഷ്കരിക്കണം. മഴക്കുഴികള്‍, തലക്കാടുകള്‍, തലക്കുളങ്ങള്‍ എന്നിവ നിര്‍മിക്കണം. കാടുകള്‍, കാവുകള്‍ എന്നിവ സംരക്ഷിക്കണം. പശ്ചിമഘട്ട സംരക്ഷണ അതോറിറ്റി ഉണ്ടാക്കണം. മലനാട്ടിലെ നഗരവല്‍ക്കരണം ശാസ്ത്രീയമായി മാത്രം അനുവദിക്കുക, തീരദേശ സംരക്ഷണ നിയമത്തിലെ അപാകതകള്‍ പരിഹരിക്കണം. തരിശുഭൂമികളില്‍ മരങ്ങള്‍ വച്ചുപിടിപ്പിക്കണം. തെരുവോര വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ച് ഗ്രാമങ്ങളും പട്ടണങ്ങളും നിത്യഹരിതമാക്കണം. മരങ്ങളുടെ സംരക്ഷണത്തിനായി ട്രീ ആക്ട് നടപ്പാക്കണം.
വാഹനപ്പെരുപ്പം ഒഴിവാക്കുവാന്‍ ഒരാള്‍ ഒന്നില്‍ക്കൂടുതല്‍ കാറുകള്‍ കൈവശം വയ്ക്കുന്നത് നിയമംമൂലം നിയന്ത്രിക്കണം. ആഡംബര വീടുകളുടെ നിര്‍മാണത്തിന് നിയന്ത്രണം വേണം. വീടുകളുടെ വലുപ്പം താമസിക്കുന്ന ആളുകളുടെ എണ്ണമനുസരിച്ച് നിജപ്പെടുത്തണം. കെട്ടിടനിര്‍മാണചട്ടങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കണം. ഫഌറ്റുകളുടെ ചുറ്റും ഫയര്‍ എന്ജിന് ചെന്നെത്താവുന്ന രീതിയില്‍ റോഡുകള്‍ ഉണ്ടാകണം. കെട്ടിടനിര്‍മാണരംഗത്ത് ഫ്ളോര്‍ ഏരിയ റേഷ്യോ കൃത്യമായി പാലിക്കപ്പെടണം. ട്രാഫിക് ബ്ലോക്ക് ഒഴിവാക്കുവാന്‍ പുതിയ റോഡുകള്‍ നിലവിലുള്ള റോഡുകള്‍ക്ക് മുകളില്‍ നിര്‍മിച്ച് ഡബിള്‍ ഡെക്കര്‍ റോഡ് നയം നടപ്പാക്കണം.
വിദ്യാഭ്യാസമേഖല പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കണം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപക നിയമത്തിലെ കോഴ സമ്പ്രദായം നിര്‍ത്തലാക്കണം. എയ്ഡഡ് സ്കൂളുകളിലും കോളേജുകളിലും അദ്ധ്യാപകനിയമനം പിഎസ്സി വഴിയാക്കണം. സ്വാശ്രയ സ്ഥാപനങ്ങളിലെ തൊഴില്‍ ചൂഷണവും അഴിമതിയും നിര്‍ത്തലാക്കുവാന്‍ സര്‍ക്കാര്‍ ഇടപെടണം. സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കണം. തൊഴില്‍മേഖലകളില്‍ സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കണം. വീട്ടിലും പൊതുഇടങ്ങളിലും തൊഴിലിടങ്ങളിലും സ്ത്രീകള്‍ അപമാനിക്കപ്പെടുന്നതും അതിക്രമത്തിന് വിധേയമാകുന്നതും കര്‍ശനമായ നിയമവും വിജിലന്സുംമൂലം തടയണം.
സ്ത്രീധനം, ആഡംബരവിവാഹങ്ങള്‍, ശിശുവിവാഹം, വ്യഭിചാരം, ബാലവേല എന്നിവ തടയണം. സമയബന്ധിതമായി സ്ത്രീകളുടെ പരാതികള്‍ പരിഹരിക്കപ്പെടണം. ശിശുക്ഷേമം, ദളിത്-ആദിവാസി-പിന്നാക്കക്കാര്‍, ന്യൂനപക്ഷം, വൃദ്ധജനങ്ങള്‍, പൊതുവിതരണം എന്നീ വിഷയങ്ങളില്‍ സര്‍ക്കാര്‍ കാര്യക്ഷമമായ ഇടപെടല്‍ അനിവാര്യമായിരിക്കയാണ്. മന്ത്രവാദം, അന്ധവിശ്വാസം, ആചാരാനുഷ്ഠാനങ്ങളുടെ പേരിലുള്ള മുതലെടുപ്പ്, ദൈവങ്ങളുടെ പേരിലുള്ള മുതലെടുപ്പുകള്‍, അനധികൃത ധ്യാനകേന്ദ്രങ്ങള്‍ എന്നിവയെല്ലാം തടയുവാന്‍ കര്‍ശനമായ നിയമനിര്‍മാണം നടത്തി നടപടി സ്വീകരിക്കണം. അഴിമതിക്കെതിരെ ലഭിച്ചിരിക്കുന്ന വിധിയെഴുത്തനുസരിച്ച് അഴിമതിരഹിത ഭരണം കാഴ്ചവയ്ക്കുവാന്‍ പുതിയ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: