തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിനെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പി.ബി അംഗങ്ങളെ പരാതി അറിയിച്ചു. ഏകപക്ഷീയമായ റിപ്പോര്‍ട്ടില്‍ തനിക്കെതിരെ വസ്തുതാ വിരുദ്ധ പരമാര്‍ശങ്ങള്‍ ഉണ്ടെന്നാണ് വി.എസിന്റെ പരാതി.
പിണറായി വിജയന് അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ സിംഹഭാഗവും വി.എസിനെ വിമര്‍ശിക്കുന്നതാണ്. ഇതിനെതിരെയാണ് വി.എസ് രംഗത്തെത്തിയത്. 2007വരെയുള്ള കാര്യങ്ങള്‍ പരാമര്‍ശിച്ചാണ് തന്നെ കുറ്റപ്പെടുത്തിയിരിക്കുന്നതെന്ന് വി.എസ് പറയുന്നു. താന്‍ പാര്‍ട്ടി നിലപാട് ലംഘിച്ചിട്ടില്ല. ചോദ്യം ചെയ്തിട്ടുമില്ല. പാര്‍ട്ടി സെക്രട്ടേറിയറ്റ് തീരുമാനങ്ങള്‍ നടപ്പാക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും വി.എസ് പറയൂന്നു.
പിണറായിക്കെതിരായ കേസില്‍ ആരുമായും ഗൂഢാലോചന നടത്തിയിട്ടില്ല. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അടക്കമുള്ളവരുടെ പേര് പറഞ്ഞുകൊണ്ട് തന്നെ വിമര്‍ശിക്കുന്നത് ശരിയല്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനര്‍ത്ഥിത്വം അടക്കമുള്ള വിഷയങ്ങളില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ തെറ്റായ പരാമര്‍ശങ്ങളാണുള്ളതെന്നും വി.എസ് അച്യുതാനന്ദന് പി.ബി അംഗങ്ങളെ അറിയിച്ചു. അതേസമയം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വി.എസിനെതിരെ നടപടി എടുക്കില്ലെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും പാര്‍ട്ടി നേരത്തേ ചര്‍ച്ച ചെയ്തതാണെന്നും കേന്ദ്ര നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: