തേഞ്ഞിപ്പലം (മലപ്പുറം): പതിമൂന്നാമത് ദേശീയ യൂത്ത് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ ദിനം കേരളത്തിന് ഒരു സ്വര്‍ണ്ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും മാത്രം. മീറ്റിലെ ആദ്യ ഇനമായ പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ അനുമോള്‍ തമ്പി ദേശീയ റെക്കോഡോടെ പൊന്നണിഞ്ഞു. ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ ടി. ആരോമലും പെണ്‍കുട്ടികളുടെ ലോങ്ജമ്പില്‍ ആല്‍ഫി ലൂക്കോസും വെള്ളി നേടിയപ്പോള്‍ രുഗ്മ ഉദയന്‍ വെങ്കലം.
ഈ നേട്ടങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഇന്നലെ കേരളത്തിന് അത്ര ഗുണകരമായിരുന്നില്ല കാര്യങ്ങള്‍. പ്രത്യേകിച്ചും ത്രോയിനങ്ങളിലും ജംപിനങ്ങളിലും. ഇന്നലെ രാവിലെ പെയ്ത കനത്ത മഴയെ തുടര്‍ന്ന് ഷോട്ട്പുട്ടും ആണ്‍കുട്ടികളുടെ ഹൈജമ്പ് മത്സരവും കുറച്ചുസമയത്തേക്ക് നിര്‍ത്തിവയ്ക്കേണ്ടിവന്നു.
ആദ്യദിനത്തിലെ പത്ത് ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ ഉത്തര്‍പ്രദേശ് ഒന്നാമത്, 34 പോയിന്റ്. 32 പോയിന്റുമായി നിലവിലെ ചാമ്പ്യന്‍ കേരളം തൊട്ടുപിറകെയുണ്ട്. 24 പോയിന്റുള്ള ഹരിയാന മൂന്നാമതത്. മീറ്റിന്റെ വേഗതയേറിയ താരങ്ങള്‍ പെണ്‍കുട്ടികളില്‍ മഹാരാഷ്ട്രയുടെ സിദ്ധി സഞ്ജയ് ഹിരെ, ആണ്‍കുട്ടികളില്‍ ഹരിയാനയുടെ രോഹിത്ത്.
അനുമോളുടെ ദേശീയ റെക്കോഡിനു പുറമെ ഒരു മീറ്റ് റെക്കോഡും ഇന്നലെ പിറന്നു. പെണ്‍കുട്ടികളുടെ ഷോട്ട്പുട്ടില്‍ രാജസ്ഥാന്റെ കച്ച്നാര്‍ ചൗധരിയാണ് മീറ്റ് റെക്കോഡിന് അവകാശിയായത്. 15.03 മീറ്റര്‍ ദുരത്തേക്ക് ഷോട്ട് പായിച്ചു കച്ച്നാര്‍. 2014-ല്‍ മഹാരാഷ്ട്രയുടെ മേഘ്ന ദേവാംഗ സ്ഥാപിച്ച 14.63 മീറ്ററിന്റെ റെക്കോഡ് പഴങ്കഥയായി.
അഞ്ചാം ശ്രമത്തിലാണ് കച്ച്നാര്‍ പുതിയ ദൂരം കണ്ടെത്തിയത്. മഹാവീര്‍ സെയ്നിയുടെ ശിക്ഷ്യയായ കച്ച്നാര്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. വെള്ളിയും വെങ്കലവും യുപിക്ക്. 13.88 മീറ്റര്‍ എറിഞ്ഞ് അനാമിക ദാസും 13.71 മീറ്റര്‍ എറിഞ്ഞ് കിരണ്‍ ബലിയാനും രണ്ടും മൂന്നും സ്ഥാനത്തെത്തി. ഈയിനത്തില്‍ മലയാളി താരങ്ങള്‍ നിരാശപ്പെടുത്തി. മേഘ മറിയം മാത്യു 12.53 മീറ്റര്‍ എറിഞ്ഞ് അഞ്ചാമതാണ് ഫിനിഷ് ചെയ്തത്. മറ്റ് മലയാളി താരങ്ങളായ നെല്‍സ സജി എട്ടാമതും പി. അനുശ്രീ പത്താമതുമാണ് എത്തിയത്.
ലോങ്ജമ്പ് ദേശീയ സ്കൂള്‍ മീറ്റിന്റെ തനിയാവര്‍ത്തനം. അന്ന് രുഗ്മ ഉദയന്‍ പിന്നില്‍ വെള്ളിമെഡല്‍ കൊണ്ട് തൃപ്തിയടയേണ്ടിവന്ന ബംഗാളിന്റെ സോമ കര്‍മാകര്‍ ഇന്നലെ പകരം വീട്ടി. രുഗ്മയെ വെങ്കലത്തിലേക്ക് പിന്തള്ളി സോമ പൊന്നണിഞ്ഞു. 5.86 മീറ്ററാണ് സോമ താണ്ടിയത്. 5.68 മീറ്റര്‍ ചാടിയ മലയാളി താരം ആല്‍ഫി ലൂക്കോസ് വെള്ളി നേടിയപ്പോള്‍ രുഗ്മ താണ്ടിയത് 5.64 മീറ്റര്‍. അഞ്ച് ചാട്ടങ്ങളും പിഴച്ച ആല്‍ഫിയുടെ മൂന്നാം ശ്രമം മാത്രമാണ് ഫലിച്ചത്. ഏറെ പ്രതീക്ഷയോടെ മത്സരത്തിനിറങ്ങിയ ലിസ്ബത്ത് കരോലിന് ജോസഫ് 5.63 മീറ്റര്‍ ചാടി നാലാമതായി.
ജാവലിന്‍ ത്രോയില്‍ ആസാമിന്റെ രുന്ജുന് പേഗു സ്വര്‍ണവും (43.15 മീ.) ദല്‍ഹിയുടെ കവിത വെള്ളിയും തമിഴ്നാടിന്റെ ഹേമമാലിനി വെങ്കലവും നേടി. മലയാളി താരങ്ങളായ ഇന്ദുമതി, ടി.എസ്. ധനശ്രീ, ആര്. ശ്രീരഞ്ജിനി എന്നിവര്‍ 10, 12, 13 സ്ഥാനങ്ങളിലാണ് എത്തിയത്.
ആണ്‍കുട്ടികളുടെ ഹൈജമ്പില്‍ കേരളത്തിന്റെ ടി. ആരോമലിന്റെ കനത്ത വെല്ലുവിളി മറികിടന്ന് ഹരിയാനയുടെ ഗുര്‍ജീത് സിങ് പൊന്നണിഞ്ഞു. 1.98 മീറ്റര്‍ താണ്ടി ഗുര്‍ജീത്. ആരോമല്‍ 1.94 മീറ്റര്‍ ചാടി. 1.92 മീറ്റര്‍ ചാടി ദല്‍ഹിയുടെ നിഷാന്തിന് വെങ്കലം. നാലാമതെത്തിയ മലയാളിതാരം റിജു വര്‍ഗീസും 1.92 മീറ്റര്‍ ചാടിയെങ്കിലും കൂടുതല്‍ അവസരങ്ങള്‍ എടുത്തതോടെ മെഡല്‍ പട്ടികയില്‍ ഇടംപിടിച്ചില്ല.
ആണ്‍കുട്ടികളുടെ 3,000 മീറ്ററിലും കേരളത്തിന് നിരാശ. ഏറെ പ്രതീക്ഷയോടെ ട്രാക്കിലിറങ്ങയ പി.എന്‍. അജിത്ത് അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍, തമിഴ്നാടിനായിറങ്ങിയ യുപി സ്വദേശി ബഹാദൂര്‍ പട്ടേലിന് സ്വര്‍ണം. മണിപ്പൂരിന്റെ അനോജ്കുമാര്‍ യാദവ് വെള്ളിയും ഉത്തരാഖണ്ഡിന്റെ മോഹന്‍ സെയ്നി വെങ്കലവും കരസ്ഥമാക്കി. ഈയിനത്തില്‍ പങ്കെടുത്ത മറ്റ് മലയാളി താരങ്ങളായ ഷെറിന് ജോസും അഭിനന്ദ് സുരേന്ദ്രനും 12, 13 സ്ഥാനങ്ങളിലാണ് എത്തിയത്.
ഡിസ്ക്കസ് ത്രോയില്‍ 52 മീറ്റര്‍ എറിഞ്ഞ് ഹരിയാനയുടെ അമിത് സ്വര്‍ണവും, 51.05 മീറ്റര്‍ എറിഞ്ഞ് യുപിയുടെ മുഹമ്മദ് ഫഹദ് വെള്ളിയും, 50.45 മീറ്റര്‍ എറിഞ്ഞ് ബീഹാറിന്റെ സുര്‍ജീത് ഗുര വെങ്കലവും നേടി. കേരളത്തിന്റെ പ്രതീക്ഷയായി ഇറങ്ങിയ അമല്‍ പി. രാഘവ് 42.32 മീറ്റര്‍ എറിഞ്ഞ് ആറാമതും കെ.സി. പ്രേംശേഖര് എട്ടാമതും രബീഷ് 10-ാമതുമാണ് ഫിനിഷ് ചെയ്തത്. ഷോട്ട്പുട്ടില്‍ ബീഹാറിന്റെ ഉദിത് കുമാര്‍ പ്രതാപ്, യുപിയുടെ രാം ചന്ദ്ര, സത്യം ചൗധരി എന്നിവര്‍ക്ക് സ്വര്‍ണ്ണം, വെള്ളി, വെങ്കലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: