കുന്നത്തൂര്‍:’ഭരണിക്കാവ് ജങ്ഷനിലെ ഓട്ടോസ്റ്റാന്റ് മാറ്റി സ്ഥാപിക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. ടൗണിലെ സ്വകാര്യ ടെക്സ്റ്റയില്‍ ഉടമ നല്കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്.
ഭരണിക്കാവിലെ പ്രധാന ഗതാഗതക്കുരുക്കിന് കാരണം ടൗണിലുള്ള ഈ സ്റ്റാന്റാണെന്ന് ഹര്ജിക്കാരന് കോടതിയെ രേഖാമൂലം ധരിപ്പിച്ചു. നഗരത്തിന്റെ വികസനപ്രതീക്ഷകള്‍ക്ക് മങ്ങല്‍ ഏല്‍പ്പിക്കുന്നതും ഈ അനധികൃത സ്റ്റാന്റുകളാണെന്നും ഹര്‍ജിയില്‍ പറയുന്നു.
ഓട്ടോസ്റ്റാന്റ് ഇവിടെ നിന്ന് കെഐപി സ്ഥലത്തേക്ക് മാറ്റുന്ന കാര്യം തീരുമാനമായതായിരുന്നു. എന്നാല്‍ എംഎല്‍എയുടെ ഇരട്ടത്താപ്പ് നടപടി തീരുമാനം അട്ടിമറിക്കാന്‍ കാരണമായി. ഇതിന്റെ പേരില്‍ ഓട്ടോ തൊഴിലാളികളും രണ്ട് തട്ടിലായിരുന്നു. ടൗണില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാന്റ് നിരന്തരം അപകടങ്ങള്‍ക്ക് ഇടയാകുന്നതിനൊപ്പം വ്യാപാര സ്ഥാപനങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. സ്റ്റാന്റ് നിര്‍ത്തലാക്കിയാല്‍ ഓട്ടോ തൊഴിലാളികളുടെ ജീവിതം വഴിമുട്ടുമെന്നതിനാല്‍ കോവൂര്‍ കുഞ്ഞുമോന് എംഎല്‍എയുടെ നേതൃത്വത്തില്‍ ധാരണയാവുകയായിരുന്നു. കെഐപി കനാല്‍ ഭാഗത്ത് എംഎല്‍എയുടെ ഫണ്ട് ഉപയോഗിച്ച് സ്ലാബിട്ട് ഓട്ടോ സ്റ്റാന്റ് മാറ്റാനായിരുന്നു തീരുമാനം. എന്നാല്‍ അധികൃതര്‍ സൗകര്യം ഒരുക്കാത്തതിനാല്‍ തീരുമാനം നടപ്പായില്ല.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പോലീസ്, മോട്ടോര്‍ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പത്ത് ദിവസത്തിനകം സ്റ്റാന്റ് മാറ്റണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ സ്റ്റാന്റ് മാറ്റില്ലെന്ന നിലപാടിലാണ് തൊഴിലാളികള്‍. എംഎല്‍എ വാക്ക് പാലിക്കണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. വ്യാപാരികള്‍ സ്റ്റാന്റ് മാറ്റണമെന്ന നിലപാടിലുമാണ്, ഈ നിലപാട് സ്ഥിതി സംഘര്‍ഷ ഭരിതമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: