കൊല്ലം: മഴക്കെടുതി ഒഴിവാക്കുവാനും പകര്‍ച്ചവ്യാധികള്‍ തടയാനും അടിയന്തര നടപടികള്‍ക്ക് തുടക്കംകുറിച്ചതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അദ്ധ്യക്ഷ കൂടിയായ ജില്ലാ കളക്ടര്‍ എ. ഷൈനാമോള്‍ അറിയിച്ചു. കടല്‍ക്ഷോഭം തടയാന്‍ കടല്‍ഭിത്തി നിര്‍മാണം, അപകടാവസ്ഥയില്‍ നില്ക്കുന്ന വൃക്ഷങ്ങളും അവയുടെ ശിഖരങ്ങളും മുറിച്ചുമാറ്റുക, ഓടകള്‍, കനാലുകള്‍ എന്നിവ വൃത്തിയാക്കുക തുടങ്ങിയ നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാനാണ് കളക്ടര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. 2005 ലെ ദുരന്തനിവാരണ നിയമപ്രകാരമാണ് ഇതു സംബന്ധിച്ച ഉത്തരവുകള്‍ കളക്ടര്‍ പുറപ്പെടുവിച്ചത്.
മുണ്ടയ്ക്കല്‍ വില്ലേജിലെ പള്ളിനേര് വേളാങ്കണ്ണി കുരിശ്ശടി മുതല്‍ ഗാര്‍ഫില്‍ കാക്കത്തോപ്പ് വരെ ഒന്നര കിലോമീറ്ററോളം ദൂരം വരുന്ന തീരദേശത്ത് അടിയന്തരമായി തീര സംരക്ഷണഭിത്തി നിര്‍മിക്കാന്‍ മേജര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്കി. ആവശ്യമായ ഭാഗങ്ങളില്‍ പുലിമുട്ട് നിര്‍മിക്കുന്നതിനും നടന്നുകൊണ്ടിരിക്കുന്ന പുലിമുട്ട് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കാനും കളക്ടര്‍ ഉത്തരവിട്ടു.
പഞ്ചായത്ത്/കോര്പ്പറേഷന്/മുനിസിപ്പാലിറ്റിവക സ്ഥലങ്ങള്‍, സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങള്‍ എന്നിവയില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും അപകട ഭീഷണി ഉയര്‍ത്തുന്ന അവസ്ഥയില്‍ നില്ക്കുന്ന വൃക്ഷങ്ങള്‍, ശിഖരങ്ങള്‍ എന്നിവ മുറിച്ചുമാറ്റാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്കി.
സര്‍ക്കാര്‍ ഭൂമിയിലെ ഇത്തരം വൃക്ഷങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റാന്‍ അതത് വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല. മലിനജലം കെട്ടിക്കിടന്ന് പകര്‍ച്ചവ്യാധികള്‍ പടരുന്നതും തടയാന്‍ ഓടകളും കനാലുകളും യുദ്ധകാലാടിസ്ഥാനത്തില്‍ വൃത്തിയാക്കാനും കളക്ടര്‍ ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: