കൊച്ചി: കോഴിക്കോട്ടെ മലാപ്പറമ്പ് എയുപി സ്കൂള്‍ അടച്ചുപൂട്ടണമെന്ന ഉത്തരവ് നടപ്പാക്കാത്തതിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഉത്തരവ് നടപ്പാക്കുന്ന കാര്യത്തില്‍ സര്‍ക്കാറിന് വീഴ്ചപറ്റിയെന്ന് കോടതി കുറ്റപ്പെടുത്തി.
ഉത്തരവ് പാലിക്കാത്ത സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടുപോകുമെന്ന് ഹൈക്കോടതി അറിയിച്ചു. ഉച്ചകഴിഞ്ഞ് കേസ് പരിഗണിക്കുമ്പോള്‍ ഇതുസംബന്ധിച്ച ഉത്തരവുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. മാര്‍ച്ച് 31നകം സ്കൂള്‍ അടച്ചുപൂട്ടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടതാണ്. എന്തു കൊണ്ട് സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്നും ഹൈക്കോടതി ആരാഞ്ഞു.
സ്കൂള്‍ പൂട്ടാന്‍ അധികൃതര്‍ എത്തിയപ്പോഴേല്ലാം നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. ഇതേതുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്ക് പിന്മാറേണ്ടിവന്നു. 70 കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയോ അല്ലെങ്കില്‍ അഞ്ച് വര്‍ഷത്തേക്ക് നടത്തുവാനുള്ള അധികാരം നഗരസഭയ്ക്ക് നല്‍കുകയോ ചെയ്യണമെന്നാണ് സ്കൂള്‍ സംരക്ഷണ സമിതിയുടെ ആവശ്യം.
മലാപ്പറമ്പ് സ്കൂള്‍ പൂട്ടില്ലെന്നും നിയമനടപടിയെ കുറിച്ച് അഭിഭാഷകരുമായി ആലോചിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് വ്യാഴാഴ്ച മാധ്യമങ്ങളെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: