തിരുവനന്തപുരം: കേരളത്തിന് പുഞ്ചിരിയ്ക്കാം; മൂന്നാം വര്‍ഷത്തിലേക്കു കടക്കുന്ന മോദി സര്‍ക്കാര്‍ കേരളത്തിന് സഹായ സമ്മാനങ്ങള്‍ വാരിക്കോരി നല്കുന്നു. അതും ആരും ചോദിയ്ക്കാതെതന്നെ. സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിനും നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്കു തൊഴിലിനും ഉതകുന്ന മൂന്ന് ബൃഹത് പദ്ധതികള്‍ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി അനന്തകുമാര്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥലം ലഭ്യമാക്കിയാല്‍ സംസ്ഥാനത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്ലാസ്റ്റിക് എഞ്ചിനിയറിംഗ് ആന്റ് ടെക്നോളജി സെന്റര്‍, പ്ലാസ്റ്റിക് പാര്‍ക്ക്, ഫാര്‍മാ പാര്‍ക്ക് എന്നിവ ആരംഭിക്കും. വിവിധ പദ്ധതികള്‍ക്കായി ആദ്യഘട്ടത്തില്‍ 1000 കോടി രൂപയും കേന്ദ്രം ലഭ്യമാക്കും.
ഇതിനുപുറമേ, കുറഞ്ഞ വിലയ്ക്ക് വയോജന ചികിത്സയ്ക്കുള്ള ജനറിക് മരുന്നുകള്‍ ലഭ്യമാക്കാന്‍ 200 ജന്‍ ഔഷധി സെന്ററുകള്‍ കേരളത്തിന് അനുവദിക്കും. സാധാരണയില്‍നിന്ന് 70 ശതമാനം വിലക്കുറവില്‍ ഇവിടെനിന്ന് മരുന്നു ലഭിയ്ക്കും. 100 രൂപയുടെ മരുന്നുകള്‍ക്ക് 30 രൂപ നല്കിയാല് മതിയാകും. ലോകാരോഗ്യ സംഘടന നിഷ്കര്‍ഷിക്കുന്ന നിലവാരത്തില്‍ രാജ്യത്ത് ഇത്തരത്തില്‍ 3000 സെന്ററുകളാണ് ആരംഭിക്കുന്നത്, അനന്തകുമാര്‍ പറഞ്ഞു.
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്ലാസ്റ്റിക് എഞ്ചിനിയറിങ് ആന്‍ഡ് ടെക്നോളജിയും, പ്ലാസ്റ്റിക് പാര്‍ക്കും, ഫാര്‍മ പാര്‍ക്കും ആരംഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഉടനടി നടപടിയെടുക്കും. ഇതിന് സ്ഥലംകണ്ടത്തെി നല്‍കേണ്ടത് സംസ്ഥാനമാണ്. സ്ഥലം കണ്ടെത്തി നല്കിയാല് ഒരുമാസത്തിനകം ധാരണാപത്രം ഒപ്പുവയ്ക്കും. പ്ലാസ്റ്റിക് പാര്ക്കിന് 100 ഏക്കറും ഫാര്‍മ പാര്ക്കിന് 200 മുതല്‍ 500 വരെ ഏക്കര്‍ സ്ഥലവുമാണ് വേണ്ടത്. ഐഐടി മാതൃകയിലാണ് സെന്റട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്ലാസ്റ്റിക് എഞ്ചിനിയറിങ് ആന്‍ഡ് ടെക്നോളജിയാണ് സ്ഥാപിക്കുക. പ്ലാസ്റ്റിക് വ്യവസായവുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പ്ലാസ്റ്റിക് പാര്‍ക്ക്.
വിവിധ പദ്ധതികള്‍ക്കായി 1000 കോടി രൂപയാണ് പ്രാഥമിക ഘട്ടത്തില്‍ അനുവദിക്കുക. പഌസ്റ്റിക് വ്യവസായം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ക്ക് സ്ഥാപിക്കുന്നത്. ആരോഗ്യ, കാര്‍ഷിക, വ്യോമയാന മേഖലകളിലടക്കം പഌസ്റ്റിക്കിന്റെആവശ്യകത വര്‍ധിച്ച സാഹചര്യത്തിലാണിത്. കേരളം വൈദ്യശാസ്ത്ര ഹബ്ബായി വളരുന്ന പശ്ചാത്തലത്തില്‍ ഫാര്‍മ പാര്‍ക്ക് ഈ മേലഖയുടെ വളര്‍ച്ചക്ക് സഹായകമാകും. മരുന്നുകളുടെ ഉദ്പാദനം, വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ നിര്‍മ്മാണം എന്നിവയടങ്ങുന്ന വിവിധ സ്ഥാപനങ്ങളാണ് ഫാര്‍മ പാര്‍ക്കില്‍ ഉള്‍പ്പെടുന്നത്. കയറ്റുമതി സാധ്യതകള്‍കൂടി പ്രയോജനപ്പെടുത്തിയാണ് ഫാര്‍മ പാര്‍ക്ക് രൂപകല്‍പ്പന ചെയ്യുന്നത്.
പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, പുതിയ സര്‍വീസുകള്‍ എന്നിങ്ങനെ വിവിധോദ്ദേശ്യ പദ്ധതികള്‍ക്കായി കേരളവും റെയില്‍വേയും തമ്മില്‍ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇത് സംസ്ഥാനത്തിന് ഏറെ ഉപകാരപ്പെടും. ഫാക്ടിന്റെ പ്രതിസന്ധി പരിഹരിക്കാന്‍ 1000 കോടി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നു. 2008 മുതല്‍ ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും എ.കെ. ആന്റണി മുതല്‍ ശശി തരൂര്‍വരെ മന്ത്രിമാരുണ്ടായിട്ടും അക്കാലത്ത് ഇത് അവഗണിക്കപ്പെടുകയായിരുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍നിന്ന് എട്ടു കേന്ദ്ര മന്ത്രിമാരുണ്ടായിരുന്നു. എന്നിട്ടുപോലും കേരളത്തില്‍ വികസനമെന്തെന്നറിഞ്ഞിട്ടില്ലെന്നും അനന്തകുമാര്‍ ചൂണ്ടിക്കാട്ടി. വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി നേതാക്കളായ വി. മുരളീധരന്, ജെ.ആര്. പത്മകുമാര്‍, അഡ്വ. എസ്. സുരേഷ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: