നാദാപുരം: കൊടും വരള്‍ച്ചയില്‍ നാദാപുരം ,കുറ്റിയാടി മേഖലകളില്‍ തെങ്ങുകളും ,കവുങ്ങുകളും ,കുരുമുളക് ചെടികളും വ്യാപകമായി ഉണങ്ങി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം.
നാളീകേരത്തിന്റെ വിലത്തകര്‍ച്ചയില്‍ നട്ടം തിരിയുന്ന കേരകര്‍ഷകര്‍ക്ക് ഇരുട്ടടിയായി ഇരു മേഖലകളിലുമായി രണ്ടായിരത്തോളം തെങ്ങുകളാണ് കരിഞ്ഞ് ഉണങ്ങിയത്. മാത്രമല്ല അടക്കാകര്‍ഷകരെ ദുരിതത്തില്‍ ആക്കി കുറ്റിയാടി, കാവിലുംപാറ, മരുതോങ്കര, കായക്കൊടി, നരിപ്പറ്റ, വിലങ്ങാട് ഭാഗങ്ങളില്‍ മാത്രം ആയിരത്തിലേറെ കവുങ്ങുകള്‍ ഉണങ്ങിയതായി കര്‍ഷകര്‍ പറയുന്നു. കര്‍ഷകര്‍ക്ക് കാര്‍ഷിക വിലത്തകര്‍ച്ചയില്‍ നിന്നും തെല്ലൊന്നു ആശ്വാസം ലഭിച്ചത് കുരുമുളകില്‍ നിന്നായിരുന്നു എന്നാല്‍ ഇതും
കടുത്ത ചൂടില്‍ കുരുമുളക് വള്ളികളും ഉണങ്ങി നശിച്ചു. ഈ മേഖലകളില്‍ മാത്രം ആയിരക്കണക്കിന് വാഴകളാണ് ഉണങ്ങിനശിച്ചത്. കാര്‍ഷിക വായ്പയെടുത്തും കടം വാങ്ങിയും വാഴകൃഷി ഇറക്കിയവരും ഇതോടെ വെട്ടിലായി. ഈ അടുത്ത കാലത്തൊന്നും എത്രയും വലിയ കാര്‍ഷിക നാശം വേനല്‍ കാലത്ത് ഉണ്ടായിട്ടില്ലെന്നു കര്‍ഷകര്‍ സാക്ഷ്യപെടുത്തുന്നു. എല്ലാവര്‍ഷവും കിട്ടാറുള്ള വേനല്‍ മഴ ഇപ്രാവശ്യം ലഭിച്ചിട്ടില്ല. ക്വാറി മാഫിയകള്‍ കുന്നുകള്‍ ഇടിച്ചു നിരത്തി കരിങ്കല്‍ ഖനനം നടത്തുന്നത്, മണ്ണ് മാഫിയകള്‍ തണ്ണീര്‍ തടവും വയലുകളും നികത്തുന്നതുകാരണവും പരിസ്ഥിതി തകരാറിലായി.
മണ്ണില്‍ വെള്ളം സംഭരിക്കാന്‍ കഴിയാതെ ഒലിച്ചു പോകുന്നതും കൊടും വരള്‍ച്ചയ്ക്ക് കാരണമാകുന്നതായി ചൂണ്ടികാണിക്കപ്പെടുന്നു. നാദാപുരം,വാണിമേല്‍,ചെക്യാട്,വളയം,പുറമേരി പഞ്ചായത്തുകളിലും,കേരളത്തിലെ തേങ്ങയുടെ രാജാവ് എന്നറിയപ്പെടുന്ന കുറ്റിയാടിയിലും ചെറുകിട കര്‍ഷകരുടെ യും നാമമാത്ര കര്‍ഷകരുടെയും തെങ്ങുകള്‍ ഭാഗീകമായോ,പൂര്‍ണ്ണമായോ ഉണങ്ങി നശിച്ചു.
രുചിയിലും ,ഗുണമേന്മയിലും കേരളത്തിന് അകത്തും പുറത്തും പ്രശസ്തിയാര്‍ജിച്ച കുറ്റിയാടി തേങ്ങനാശത്തിന്റെ വക്കില്‍ എത്തുമോ എന്നാണു കര്‍ഷരുടെ ആശങ്ക അതേസമയം നഷ്ടം സംഭവിച്ചവര്‍ക്ക് മതിയായ നഷ്ട്ടപരിഹാരം നല്‍കണമെന്ന് കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: