കോഴിക്കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ജസ്റ്റിസ് എന്‍. കൃഷ്ണന് നായരെ ഏകാംഗ കമ്മീഷനായി നിയമിച്ചിട്ടുണ്ടെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ്
കമ്മീഷണര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ നല്കിയ പരാതിയിലാണ് കമ്മീഷന് ബോര്‍ഡിന്റെ വിശദീകരണം ആവശ്യപ്പെട്ടത്. ശാന്തിക്കാര്‍, കഴകം, അടിച്ചുതളി, ക്ലാര്‍ക്ക് എന്നീ തസ്തികകളില്‍ ജോലിചെയ്യുന്നവര്‍ വളരെയധികം കഷ്ടപ്പെടുകയാണെന്ന് പരാതിയില്‍ പറയുന്നു.
ബോര്‍ഡിന് കീഴിലുള്ള ഓരോ ക്ഷേത്രവും ട്രസ്റ്റിമാര്‍ ഭരണാധികാരികളായ ഓരോ സ്വതന്ത്ര യൂണിറ്റുകളായാണ് പ്രവര്‍ത്തിച്ചു വരുന്നതെന്നും ജീവനക്കാരുടെ നിയമനവും ശമ്പളവും നല്‍കുന്നത് ക്ഷേത്ര ഭരണാധികാരികളാണെന്നും വിശദീകരണത്തില്‍ പറയുന്നു. ക്ഷേത്രങ്ങളുടെ ഭരണ മേല്‍നോട്ടം മാത്രമാണ് ബോര്‍ഡിനുള്ളത്. ക്ഷേത്രങ്ങളിലെ വരുമാനത്തില്‍ നിന്നാണ് ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതെന്നും വിശദീകരണത്തില്‍ പറയുന്നു. വരുമാനം കുറഞ്ഞ ക്ഷേത്രത്തില്‍ ബോര്‍ഡ് ഗ്രാന്റ് അനുവദിക്കുന്നുണ്ട്. സര്‍ക്കാര്‍ അനുവദിച്ച ക്ഷാമബത്ത നല്കാന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും വിശദീകരണത്തില്‍ പറയുന്നു. പരാതിയിലുള്ള കാര്യങ്ങള്‍ ജസ്റ്റിസ് എന്‍. കൃഷ്ണന് നായരുടെ പരിഗണനയിലാണെന്നും വിശദീകരണത്തില്‍ പറയുന്നു.
കമ്മീഷന് അംഗം പി. മോഹനദാസ് രജിസ്റ്റര്‍ ചേയ്ത കേസിലാണ് നടപടി. മൊകവൂര്‍ ശ്രീകാമ്പുറത്ത് ഭഗവതി ക്ഷേത്രം ജീവനക്കാരന് കെ. കേശവന് നമ്പീശനാണ് പരാതിക്കാരന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: