കണ്ണൂര്‍: ജില്ലയിലെ 71 പഞ്ചായത്തുകളും 9മുന്‍സിപ്പാലിറ്റികളും കണ്ണൂര്‍ കോര്‍പ്പറേഷനും തുറസ്സായ സ്ഥലത്തുള്ള മലമൂത്ര വിസര്‍ജ്ജനം ഇല്ലാതാക്കി ശുചിത്വ ജില്ലയായി മാറാന്‍ തയ്യാറെടുക്കുന്നു. 2015ലെ സര്‍വ്വെ പ്രകാരം ജില്ലയിലാകെ 7701 കക്കൂസില്ലാത്ത കുടുംബങ്ങളാണ് ഉള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒഡിഎഫ് ക്യാമ്പയിന്റെ ഭാഗമായി 1278 കക്കൂസുകള്‍ ഇതിനകം നിര്‍മ്മിച്ചു. ജില്ലയിലെ 71 പഞ്ചായത്തുകളില്‍ മാങ്ങാട്ടിടം, കരിവെള്ളൂര്‍, പെരളം, മൊകേരി, കല്യാശ്ശേരി, കോട്ടയം, വളപട്ടണം, ചൊക്ലി, മുഴപ്പിലങ്ങാട്, ന്യൂമാഹി, പിണറായി, പാട്യം, അഞ്ചരക്കണ്ടി തുടങ്ങി 12 ഗ്രാമപഞ്ചായത്തുകള്‍ ഇതിനോടകം ഓപ്പണ്‍ ഡിഫക്ഷന്‍ ഫ്രീ ആയി പ്രഖ്യാപിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു. 24 പഞ്ചായത്തുകള്‍ ജൂലായ് 31നകവും ബാക്കിയുള്ള 35 പഞ്ചായത്തുകള്‍ ആഗസ്ത് 31നകവും ഒഡിഎഫ് നിലവാരത്തിലേക്കെത്തിക്കുന്നതിന് ഊര്‍ജ്ജിത ശ്രമം ജില്ലാ ഭരണകൂടം ആസൂതണം ചെയ്തിട്ടുണ്ട്. എരമം-കുറ്റൂര്‍, ആറളം, ഉദയഗിരി, പേരാവൂര്‍, പടിയൂര്‍, പായം, മുഴക്കുന്ന്, നടുവില്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ 200ലധികം കുടുംബങ്ങള്‍ക്ക് ഇനിയും കക്കൂസ് നിര്‍മ്മിക്കേണ്ടതുണ്ട്. ഈ പഞ്ചായത്തുകളിലും 9 മുന്‍സിപ്പാലിറ്റികളിലും കണ്ണൂര്‍ കോര്‍പ്പറേഷനുകളിലും ഇതിനാവശ്യമായ ഒഡിഎഫ് ക്യാമ്പയിന് അടിയന്തിരമായ നടത്താന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്കി. കേരളത്തിലെ ആദ്യ ഒഡിഎഫ് ജില്ലയായി കണ്ണൂര്‍ പ്രഖ്യാപിക്കുന്നതിന് വേണ്ടിയുള്ള ആസൂത്രണമാണ് അതീവ ശ്രദ്ധയോടെ ചെയ്തു വരുന്നത്.
ജില്ലാ കലക്ടര്‍ പി.ബാലകിരണിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ കോര്പ്പറേഷന്, മുന്‍സിപ്പാലിറ്റി സെക്രട്ടറിമാര്‍ക്കു പുറമെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.കെ.ദിലീപ്, അസി.കോര്‍ഡിനേറ്റര്‍മാരായ ഇ.മോഹനന്, സുരേഷ് കസ്തൂരി, പ്രോഗ്രാം ഓഫീസര്‍ കലാലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: