എല്ലാ മതങ്ങളുടെയും അടിസ്ഥാനതത്ത്വം അന്യരോടു കാരുണ്യം കാട്ടുകയെന്നതാണ്. മതാചാര്യന്മാര് കാരുണ്യത്തിന്റെ പ്രാധാന്യം സ്വജീവിതത്തിലൂടെ മറ്റുള്ളവര്‍ക്കും കാട്ടിക്കൊടുക്കാന്‍ സന്നദ്ധരാകണം. ഉത്തമമാതൃകകള്‍ ഇല്ലാത്തതാണ് ഇന്നത്തെലോകത്തിന്റെ ഏറ്റവും വലിയ ദാരിദ്ര്യം. ആ കുറവ് നികത്താന്‍ മതാചാര്യന്മാര് ധൈര്യം കാട്ടണം.
ലോകത്തില്‍ സ്നേഹത്തിന്റെയും ഐക്യത്തിന്റെയും ശാന്തിഗീതം പാടാന്‍ മതാധ്യക്ഷന്മാര് മുന്നോട്ടു വരണം. അവര്‍ ലോകത്തിന്റെ കണ്ണാടിയാകണം. കണ്ണാടി വൃത്തിയാക്കുന്നതു കണ്ണാടിക്കുവേണ്ടിയല്ല, അതില്‍ നോക്കുന്നവരെ വൃത്തിയായിക്കാണാന്‍ വേണ്ടിയാണ്. മതാചാര്യന്ന്മാര് ലോകത്തിന് മാതൃകയാവണം. അനുയായികളുടെ കര്‍മ്മത്തിലും ചിന്തയിലുമുള്ള ശുദ്ധിയും വൃത്തിയും മതാചാര്യന്മാര് കാട്ടിക്കൊടുക്കുന്ന മാതൃകപോലിരിക്കും .
ശ്രേഷ്ഠന്മാര് ആചരിച്ചു കാണിച്ചാലേ മറ്റുള്ളവരും അതിന്റെ പ്രചോദനമുള്‍ക്കൊണ്ട് ശ്രേഷ്ടമായി പ്രവര്‍ത്തിക്കൂ. ഒരര്‍ത്ഥത്തില്‍ എല്ലാവരും ശ്രേഷ്ഠരാകണം. കാരണം, ആരെങ്കിലുമൊക്കെ നമ്മളെ ഓരോരുത്തരെയും മാതൃകയാക്കുന്നുണ്ടാകും. അവരെ പരിഗണിക്കേണ്ടത് ധര്‍മമാണ്. ശ്രേഷ്ഠന്മാരുടെ ലോകത്തില്‍ ആയുധങ്ങളും യുദ്ധവും ഉണ്ടാവില്ല.
എപ്പോഴോ കണ്ടൊരു ദുഃസ്വപ്നമായി മാറും. പടക്കോപ്പുകള്‍ മനുഷ്യന് ലക്ഷ്യം തെറ്റി സഞ്ചരിച്ച ഭൂതകാലത്തിന്റെ പ്രതീകമാകണം. അങ്ങനെയായാല്‍ അവ ഏതെങ്കിലും മ്യുസിയത്തില്‍ കൊണ്ടുവെയ്ക്കാനുള്ള കാഴ്ചവസ്തുക്കളായി മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: