ആലപ്പുഴ: ചില്ലാന്‍ കൂരിയിനത്തില്പ്പെട്ട പുതിയ ശുദ്ധജല മല്‍സ്യത്തെ മാവേലിക്കരയില്‍ നിന്ന് കണ്ടെത്തി. മിസ്റ്റസ് കാറ്റാപോഗന് (Mystus catapogon) എന്ന് ശാസ്ത്രീയ നാമം കൊടുത്തിരിക്കുന്ന ഈ മത്സ്യം ഭക്ഷ്യയോഗ്യമാണ്. അന്താരാഷ്ട്ര ശാസ്ത്ര പ്രസിദ്ധീകരണമായ ജേര്‍ണല്‍ ഓഫ് റിസേര്‍ച്ച് ഇന്ബയോളജിയുടെ പുതിയ ലക്കത്തിലാണ് പുതിയ കൂരിയുടെ കണ്ടെത്തല്‍ പ്രസിദ്ധീകരിക്കപ്പെട്ടത്.
ഇവയുടെ നാലുജോടി മീശകള്‍ക്കും അസാധാരണമായ നീളമുണ്ട്. മേല്‍മീശ (Maxillary barbels) വാല്ച്ചിറകിന് പിറകിലോട്ട് നീണ്ടു കിടക്കുന്നു. മുകളിലുള്ള രണ്ടു ചിറകുകളും വ്യക്തമായ അകലത്തിലാണ് സ്ഥിതിചെയ്യുന്നത്. സാധാരണ ചില്ലാന്‍ കൂരികളില് നിന്ന് വ്യത്യസ്തമായി ഇവയുടെ പാര്‍ശ്വങ്ങളില്‍ വര്‍ണ്ണ രേഖകള്‍ ഒന്നും തന്നെയില്ല. ആഴംകുറഞ്ഞതും തെളിഞ്ഞതുമായ ജലാശയങ്ങളിലാണ് ഇവയുടെ സ്ഥാനം. സ്പീഷീസ് നാമമായ കാറ്റപോഗന് എന്ന വാക്ക് ഗ്രീക്ക് ഭാഷയില്‍ നിന്നാണ് എടുത്തിട്ടുള്ളത്.
നീളമുള്ള മീശയുള്ളത് എന്നാണ് ഇതിന്റെ അര്‍ത്ഥം. അന്താരാഷ്ട്ര ജന്തുശാസ്ത്ര നാമകരണ ഏജന്‍സി യുടെ അംഗീകാരവും സൂ ബാങ്ക് രജിസ്റ്റര്‍ നമ്പറും പുതിയ മല്‍സ്യത്തിന് ലഭിച്ചിട്ടുണ്ട്. പുതിയ മല്‍സ്യത്തെ കണ്ടെത്തുകയും ശാസ്ത്രീയ നാമം കൊടുക്കുകയും ഇവയെ വിശദീകരിച്ച് ശാസ്ത്രലേഖനം എഴുതി പ്രസിദ്ധീകരിക്കുകയും ചെയ്തത് മാവേലിക്കര തടത്തിലാല് സ്വദേശിയും കൊല്ലം ചവറ ഗവണ്മെന്റ് കോളേജ് സുവോളജി വിഭാഗം മേധാവിയുമായ പ്രൊഫസര്‍ മാത്യൂസ് പ്ലാമൂട്ടില്‍ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: