കായംകുളം: പതിറ്റാണ്ടുകളായി മാറി മാറി ഭരിച്ച ഇടതു-വലതു മുന്നണികള്‍ കായംകുളം മണ്ഡലത്തിന്റെ അടിസ്ഥാന വികസന പ്രശ്നങ്ങള്‍ മറച്ചു വച്ചു കൊണ്ടാണ് ഇക്കുറിയും വോട്ട് ചോദിച്ചത്. ഇരു കൂട്ടരും അവകാശ വാദം ഉന്നയിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പോലും കായംകുളത്ത് യാഥാര്‍ത്ഥ്യമായിട്ടില്ല.
ഭരണകക്ഷി എംഎല്‍എമാര്‍ ഉള്ളപ്പോള്‍ പോലും കായംകുളത്തിനെ അവഗണിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. വികസനങ്ങള്‍ അട്ടിമറിക്കുന്ന കാര്യത്തില്‍ ഇരുമുന്നണികളും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. മണ്ഡലത്തിന്റെ സമഗ്രവികസന പദ്ധതിക്ക് ഇതുവരെ സമഗ്ര പദ്ധതി തയ്യാറാക്കാന്‍ മുന്നണികള്‍ക്ക് സാധിച്ചിട്ടില്ല.
തെരഞ്ഞെടുപ്പ് വേളകളില്‍ വലിയ വാഗ്ദാനങ്ങളാണ് നേതാക്കള്‍ ജനങ്ങള്‍ക്ക് നല്‍കുന്നത്. ജയിച്ചു കഴിഞ്ഞാല്‍ പൂര്‍ണ്ണമായും അവഗണിക്കുകയും ചെയ്യും. കായംകുളം താലൂക്ക് രൂപീകരണമാണ് ഇപ്പോള്‍ മുന്നണികള്‍ നല്കുന്ന പ്രധാന വാഗ്ദാനം. താലൂക്ക് പ്രഖ്യാപനത്തിനു മുന്‍പായി മണ്ഡലത്തിന്റെ സമഗ്ര വികസനവും അതിനു വേണ്ട മാസ്റ്റര്‍ പ്ലാനുമാണ് തയ്യാറാക്കേണ്ടത്. ഇതിനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
നഗരവികസനം, പ്രൈവറ്റ് ബസ്സ്റ്റാന്റ് നിര്‍മ്മാണം, പൊതുശൗചാലയങ്ങള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനം, പരമ്പരാഗതമായ തൊഴില്‍ മേഖല-കയര്‍-മത്സ്യ മേഖലയിലയിലെ വികസനങ്ങള്‍, തീരദേശ സംരക്ഷണം, താലൂക്ക് ആശുപത്രിയുടെ നവീകരണം, ദേശീയ ജലപാതകളുടെ വികസനം, കായല്‍ ഡ്രജ്ജിംഗിന്റെ പേരില്‍ നടന്ന അഴിമതി അന്വേഷണം തുടങ്ങി നിരവധി ആവശ്യങ്ങള്‍ പരിഹരിക്കാതെ കിടക്കുന്നു. നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും തോടുകള്‍ മാലിന്യങ്ങള്‍ നിറഞ്ഞ് അഴുക്കു ചാലുകളായി മാറിയിരിക്കുന്നു. ജലപാതകള്‍ പോലും മലിനമാണ്.
കെഎസ്ആര്‍ടിസി സ്റ്റാന്റിന്റെ നവീകരണം, കൂടുതല്‍ ബസ്സുകള്‍ അനുവദിക്കുക, നഗരത്തില്‍ സിഗ്നല്‍ നിയന്ത്രിത ഗതാഗത സംവിധാനം, ദേശീയ പാതയിലെ അപകടങ്ങള്‍ കുറയ്ക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുക, റെയില്‍വെ സ്റ്റേഷന് നവീകരണം തുടങ്ങി നിരവധി ആവശ്യങ്ങളാണ് കായംകുളം നിവാസികള്‍ക്കുള്ളത്. വാഗ്ദാനങ്ങളല്ല വേണ്ടതെന്നും അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള വികസന നയമാണ് കായംകുളത്തിന് ആവശ്യമെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: