ചേര്‍ത്തല: സ്വകാര്യ പ്രാക്ടീസിനിടെ താലൂക്ക് ആശുപത്രിയില്‍ നിന്ന് എത്തിച്ച രോഗിയെ പരിശോധിച്ചതിന് പണം ആവശ്യപ്പെട്ട ഡോക്ടര്‍ക്ക് മര്‍ദ്ദനമേറ്റു. സ്വകാര്യ പ്രാക്ടീസ് കേന്ദ്രം പൂട്ടിക്കുകയും ചെയ്തു.
മാനഹാനി ഭയന്ന് പരാതിപ്പെടുകയോ ഡോക്ടര്‍മാരുടെ സംഘടനയില്‍ അറിയിക്കുകയോ ചെയ്തില്ല. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
കഴിഞ്ഞ ദിവസം തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പട്ടണക്കാട് സ്വദേശിനിയായ സ്ത്രിയെ വിദഗ്ദ ചികിത്സക്കായി ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ഫിസിഷ്യനെ കാണാന്‍ നിര്‍ദ്ദേശിച്ചു. ഈ സമയം ആശുപത്രിയില്‍ ഫിസിഷ്യന്‍ ഉണ്ടായിരുന്നില്ല.
സമീപത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുകയായിരുന്ന താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ മുന്നില്‍ രോഗിയെ എത്തിക്കുകയും പരിശോധനയില്‍ സ്കാനങിന് നിര്‍ദ്ദേശിക്കുകയും ചെയ്തു. സ്കാനിങിന് രോഗിയെ കൊണ്ടുപോകാന്‍ ഒരുങ്ങുമ്പോഴാണ് ഡോക്ടര്‍ പണം ആവശ്യപ്പെട്ടത്.
പണം കൈവശമില്ലായിരുന്ന രോഗിയും ഒപ്പമുണ്ടായിരുന്നവരും സ്കാന്‍ ചെയ്ത് റിപ്പോര്‍ട്ടുമായി വരുമ്പോള്‍ പണം തരാമെന്ന് കേണുപറഞ്ഞിട്ടും ഡോക്ടര്‍ വഴങ്ങിയില്ല. പ്രകോപിതനായ ഡോക്ടര്‍ സ്കാനിങിന് എഴുതിയ ചീട്ട് പിടിച്ചു വാങ്ങി കീറി കളഞ്ഞതായും രോഗിയുടെ ബന്ധുക്കള്‍ പറഞ്ഞു.
പ്രകോപിതരായ ഇവര്‍ ഡോക്ടറെ കൈയേറ്റം ചെയ്യുകയും പ്രാക്ടീസ് കേന്ദ്രം അടപ്പിക്കുകയും ചെയ്തു. മാനഹാനി ഭയന്ന് ഡോക്ടര്‍ പരാതിപ്പെടുകയോ സംഘടനയില്‍ അറിയിക്കുകയോ ചെയ്തിട്ടില്ലെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: