കൊട്ടിയൂര്‍: ദക്ഷയാഗഭൂമിയായ ശ്രീ കൊട്ടിയൂരില്‍ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായുള്ള ചടങ്ങുകളിലൊന്നായ തിരുവോണം ആരാധന ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഇന്നലെ നടന്നു. ഉത്സവത്തിന്റെ നാലാം ഘട്ടമാണ് തിരുവോണം മുതല്‍ രോഹിണി വരെയുള്ള നാളുകളില്‍ നടക്കുന്നത്. ദൈനംദിന ചടങ്ങുകള്‍ക്ക് പുറമേ പ്രധാനപ്പെട്ട പല ചടങ്ങുകളും നടക്കുന്നതും ഈ ഘട്ടത്തിലാണ്. പ്രധാനപ്പെട്ട മൂന്ന് ആരാധനകളില്‍ ഒന്നാമത്തെതാണ് തിരുവോണം ആരാധന. തെക്കെ നടയില്‍ സ്ഥിതി ചെയ്യുന്ന കൂത്തരങ്ങില്‍ വെച്ച് നടക്കുന്ന മത്തവിലാസം കൂത്ത് കഴിഞ്ഞ ദിവസം മുതല്‍ പൂര്‍ണ്ണ രൂപത്തില്‍ ആരംഭിച്ചു. ജന്മസ്ഥാനികരായ ചാക്യാരാണ് കൂത്ത് നടത്തുന്നത്. ഇന്നാണ് ഇളനീര് വെപ്പ്. ഇതിനായി മലബാറിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ഇളനീര്‍ക്കാവുകളുമായി കൊട്ടിയൂരിലേക്ക് ഇളനീര് സംഘങ്ങള്‍ എത്തിച്ചേര്‍ന്നു. ഇവര്‍ എത്തിച്ച ആയിരക്കണക്കായ ഇളനീര്‍ക്കാവുകള്‍ നാളെ ചെത്തിമിനുക്കി രാത്രി പതിനായിരക്കണക്കായ ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ ഇളനീരാട്ടം നടക്കും. അഷ്ടമി ആരാധനയും നാളെയാണ് നടക്കുക. കൊട്ടിയൂരില്‍ ദര്‍ശനത്തിനായി വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നും നൂറുകണക്കിന് ഭക്തരാണ് എത്തിച്ചേരുന്നത്. കൊട്ടിയൂരില്‍ അന്നദാനത്തിന് നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഇക്കരെ കൊട്ടിയൂരില്‍ പുതുതായി ആരംഭിച്ച അന്നദാന കേന്ദ്രത്തില്‍ ഭക്തര്‍ക്ക് ഭക്ഷണം കഴിക്കാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത് ഏറെ അനുഗ്രഹമായി. കെഎസ്ആര്‍ടിസി ബസ്സുകള്‍ കൂടുതല്‍ ഓടിക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും കൂടുതല്‍ ബസ്സുകള്‍ ഓടാത്തത് യാത്രാക്ലേശത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: